ധാക്ക: ഷേഖ് മുജിബുർ റഹ്മാന് ഇനി ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് എന്ന പദവിയില്ല. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ ഇതിനുള്ള നിയമഭേദഗതി ചൊവ്വാഴ്ച പാസാക്കി. ദേശീയ സ്വാതന്ത്ര്യസമര സമിതി നിയമമാണ് ഭേദഗതി ചെയ്തത്. നിയമത്തിൽ ‘രാഷ്ട്ര പിതാവ് ബംഗബന്ധു ഷേഖ് മുജിബുർ റഹ്മാൻ’ എന്നുപറയുന്ന ഭാഗങ്ങൾ നീക്കം ചെയ്തതായി ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്വാതന്ത്ര്യസമര സേനാനി എന്നതിന്റെ നിർവചനത്തിലും മാറ്റംവന്നിട്ടുണ്ട്. 1971ൽ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം ചൊവ്വാഴ്ച രാത്രിതന്നെ പുറത്തിറക്കി.
വിദ്യാർഥി പ്രക്ഷോഭത്തിൽഷേഖ് ഹസീന ഇന്ത്യയിലേക്കു പലായനം ചെയ്തശേഷം അധികാരമേറ്റ യൂനുസ് സർക്കാർ, ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ സ്ഥാപകനുമായ ഷേഖ് മുജിബുർ റഹ്മാന്റെ ഓർമ ചരിത്രത്തിൽനിന്നു മായ്ച്ചുകളയാനുള്ള ശ്രമത്തിലാണെന്ന വിമർശനം ശക്തമായിട്ടുണ്ട്. മുജിബുർ റഹ്മാന്റെ ചിത്രമില്ലാത്ത കറൻസി നോട്ടുകൾ ഞായറാഴ്ച ബംഗ്ലാദേശിൽ പ്രാബല്യത്തിൽ വന്നിരുന്നു.
1971ൽ പാക്കിസ്ഥാനിൽനിന്ന് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് ഷേഖ് മുജിബുർ റഹ്മാനല്ല, സൈനിക മേധാവിയായിരുന്ന സിയാവുർ റഹ്മാൻ ആയിരുന്നുവെന്നു പറയുന്ന പുതിയ പാഠപുസ്തകം യൂനുസ് സർക്കാർ നേരത്തേ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.