താമരശേരി: ബൈക്കിന്റെ ടാങ്കില്‍ നിറക്കാവുന്നതിലും കൂടുതല്‍ ഇന്ധനം നിറച്ചിട്ടുണ്ടെന്ന് കാണിച്ച് ബില്‍ നല്കി അധിക പണം വാങ്ങിയെന്ന പരാതിയുമായി ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് പിന്നീട് അബദ്ധം മനസിലാക്കി മാപ്പ് പറഞ്ഞ് തടിയൂരി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച താമരശേരി ടൗണിനടുത്ത് പരപ്പന്പൊയിലിലുള്ള കുട്ടനാട് ഫ്യുവല്‍സിലാണ് സംഭവം.
കല്ലുരുട്ടി സ്വദേശിയായ യുവാവ് തന്റെ ബൈക്കില്‍ 16.11 ലിറ്റര്‍ പെട്രോള്‍ അടിച്ച് 1550 രൂപയുടെ ബില്ലും വാങ്ങി. പമ്പിലുള്ളവരോട് യാതൊരു പരാതിയും പറയാതെ പോയ യുവാവ് ഇടുക്കി രാജാക്കാട് സ്വദേശിയായ സുഹൃത്തിനോട് ഈ വിവരം പങ്കുവയ്ക്കുകയായിരുന്നു. ഇയാൾ പമ്പിനെ അപകീര്‍ത്തിപ്പെടുത്തും വിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
പരമാവധി 15 ലിറ്റര്‍ കൊള്ളുന്ന ബൈക്കിന്റെ ടാങ്കില്‍ 16.11ലിറ്റര്‍ ഇന്ധനം നിറച്ചെന്ന ബില്ല് വ്യാജമാണെന്നും അധികം പണം വാങ്ങിയെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ ഉള്ളടക്കം.
പമ്പുടമ മാര്ട്ടിന് തോമസ് സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ പോസ്റ്റിട്ട യുവാവിനെയും യഥാര്‍ത്ഥ പരാതിക്കാരനനേയും ഫോണിൽ ബന്ധപ്പെട്ടു.
പമ്പുടമ ഇയാളോട് ബൈക്കുമായി പമ്പിലെത്താന്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച്ച വൈകുന്നേരം പമ്പിലെത്തിയ യുവാവിന് ഇതേ ബൈക്കിന്റെ ടാങ്കിൽ 18 ലിറ്റര്‍ പെട്രോള്‍ നിറച്ചു.
തെറ്റ് ബോധ്യമായ യുവാവ് ഉടന്‍ തന്നെ പമ്പുടമയോടും ജീവനക്കാരോടും രേഖാമൂലം മാപ്പ് ചോദിച്ചു. അധികം താമസിയാതെ തെറ്റായ പോസ്റ്റിട്ട രാജാക്കാട്ടുകാരന്‍ സുഹൃത്തും ക്ഷമ ചോദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെഎസ്ആര്‍ടിസി താമരശേരി ഡിപ്പോ ഇന്ധന പ്രതിസന്ധി നേരിട്ടപ്പോള്‍ കോടിക്കണക്കിന് രൂപയുടെ ഡീസല്‍ താത്ക്കാലിക കടമായി നല്കിയ വ്യക്തിയാണ് പമ്പുടമ മാര്ട്ടിന് തോമസ്.
പ്രദേശത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇദ്ദേഹം അറിയപ്പെടുന്ന കര്‍ഷക നേതാവുമാണ്.