പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ “പോളിയോ പോൾ ‘എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാങ്ങിയത് 70 വർഷം ‘ഇരുമ്പ് ശ്വാസകോശ’ത്തിനുള്ളിൽ കഴിഞ്ഞശേഷം.
1952ൽ ആറാം വയസിലാണ് അദ്ദേഹത്തിനു പോളിയോ ബാധിച്ചത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ പോളിയോ റിപ്പോർട്ട് ചെയ്ത വർഷം കൂടിയായിരുന്നു അത്. 21,000 പേരാണ് പോളിയോ ബാധയാൽ അക്കാലത്ത് കിടപ്പുരോഗികളായി മാറിയത്.
രോഗം ഗുരുതരമായതിനെത്തുടർന്ന് പോളിനെ ടെക്സസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലായതിനെത്തുടർന്നു ശരീരത്തിൽ ഉപകരണങ്ങൾ ഘടിപ്പിച്ചു. പിന്നീടിതിന് “ഇരുന്പു ശ്വാസകോശം’ എന്നു പേരുവീണു. 272 കിലോഗ്രാം ഭാരമുള്ള ഇരുന്പുകൂടിനുള്ളിൽതന്നെ പോൾ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി. അഭിഭാഷകനായി, എഴുത്തുകാരനായി.
നാവു കൊണ്ടു ചിത്രരചന നടത്തുകയും ചെയ്തിരുന്നു പോൾ. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മരണം. കോവിഡ് 19 അണുബാധയെത്തുടർന്ന് മൂന്നാഴ്ച മുമ്പ് പോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രസിദ്ധമായ അദ്ദേഹത്തിന്റെ അത്മകഥയാണ് “ത്രീ മിനിറ്റ്സ് ഫോർ എ ഡോഗ്: മൈ ലൈഫ് ഇൻ അയൺ ലംഗ്’.

