പുതിയ ഇനം ജീവികളെ കണ്ടെത്തി രാജ്യാന്തരതലത്തിൽ ശ്രദ്ധേയനാവുകയാണു പ്രശസ്ത ഗവേഷകനും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പലും സുവോളജി ഗവേഷണ വിഭാഗം മേധാവിയുമായ ഡോ. ബിജു ഏബ്രഹാം. ക്രസ്റ്റേഷ്യൻ വിഭാഗത്തിൽപ്പെട്ടതും ചെമ്മീനുകളുമായി രൂപസാദൃശ്യമുള്ളതുമായ ജന്തുപ്ലവകങ്ങളായ മൈസിഡുകളിലാണ് ഇദ്ദേഹത്തിന്റെ ഗവേഷണം. ഈ മേഖലയിൽ ഇതിനകം നിരവധി പുതിയ ഇനം ജീവികളെ കണ്ടെത്തിയ ഇദ്ദേഹം, ഇതൊരു ഹോബിയാക്കി മാറ്റിയിരിക്കുന്നു.
ആൻഡമാനിലെ നിക്കോബാർ ദ്വീപിൽനിന്നാണു പുതിയ ഇനം മൈസിഡുകളെ ഇദ്ദേഹം ആദ്യമായി കണ്ടുപിടിക്കുന്നത്. ആദ്യം കണ്ടുപിടിച്ചതിന് അനൈസോമൈസിസ് മിനിക്കോയെൻസിസ് എന്ന് പേരുമിട്ടു. തുടർന്ന് മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽനിന്നു റൊപാലോഫ്താൽമസ് മുംബെയാൻസിസ്, റൊപാലോഫ്താൽമസ് വിജയി, റൊപാലോഫ്താൽമസ് മരുഡി, റൊപാലോഫ്താൽമസ് അനീഷി, അക്കാന്തോമൈസിസ് മൈക്രോസിസ് എന്നിവയെ കണ്ടെത്തി.
മുംബൈയിലെ ഉപ്പളങ്ങളിൽനിന്നു കണ്ടെത്തിയ ഇൻഡോമൈസിസ് നൈബിനി മകന്റെ പേരിലും ആൻഡമാൻ കടലിൽനിന്നു കണ്ടുപിടിച്ച സ്വീഡ്ഏറിത്രോപ്സ് പിതാവിന്റെ പേരിലും കൊച്ചി കായലിൽനിന്നു കണ്ടുപിടിച്ച പുതിയ ജെനുസായ കൊച്ചിമൈസിസ്, ഇന്ത്യയിലെ പ്രഗൽഭനായ ജന്തുപ്ലവക ടാക്സോണമിസ്റ്റ് ഡോ. കൃഷ്ണപിള്ളയുടെ പേരിലുമാണ് അറിയപ്പെടുന്നത്. അന്റാർട്ടിക് സമുദ്രത്തിൽനിന്നു കണ്ടെത്തിയ യൂകീറ്റോമീറ സ്പിനോസ, സീരിയെല്ല ബ്രിവിസ്പിന എന്നിവയാണ് പുതിയതായി കണ്ടെത്തിയ മറ്റു ജന്തുപ്ലവകങ്ങൾ.
ഇവയെ കൂടാതെ 2017 ൽ കൊച്ചി കായലിൽനിന്നു പുതിയ ഇനം ക്രസ്റ്റേഷ്യയെ കൂടി കണ്ടുപിടിച്ചു. പഗുര സ്വീഡോപ്സിസ് കൊച്ചിഡിക്ക, ക്ടീനസ്വീഡസ് ഇൻഡ്യാന എന്നിവയാണത് അവ. 2025 ൽ മൺറോ തുരുത്തിൽനിന്നു പുതിയ ഇനം തടി തുരപ്പൻ ഐസോപോടുകളായ ഫെറോമ താബോറൻസിനെ കണ്ടുപിടിച്ചു. പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജിലെ മാനേജ്മെന്റ് ആയ മൗണ്ട് താബോർ സന്യാസ സമൂഹത്തോടുള്ള ആദരസൂചകമായിട്ടാണ് ഫെറോമ താബോറൻസ് എന്ന പേര് നൽകിയിട്ടുള്ളത്. പുതിയ ഇനം ജീവികളുടെ കണ്ടെത്തലുകൾ ഇന്റർനാഷണൽ ജേർണലുകളായ സൂടാക്സ, മറൈൻ ബയോളജി റിസേർച്ച്, ജേർണൽ ഓഫ് നാച്ചുറൽ ഹിസ്റ്ററി, ത്രെട്ടൻഡ് ടാക്സ എന്നിവയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൊല്ലം ജില്ലയിലെ തലവൂർ എന്ന ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ബിജു, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽനിന്നു മറൈൻ ബയോളജിയിൽ ഗവേഷണ ബിരുദം നേടി. തുടർന്ന് ഒരു ദശാബ്ദത്തോളം സിഎസ്ഐആറിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിൽ ഗവേഷകനായിരിക്കെ സ്വീഡൻ, ജർമനി, തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷണ സ്ഥാപനങ്ങളിൽനിന്നും ഇന്ത്യയിലെ ഒട്ടുമിക്ക സമുദ്ര ഗവേഷണ സ്ഥാപനങ്ങളിൽനിന്നും ടാക്സോണമിയിൽ ഗവേഷണപരിചയവും നേടി.
നൂറോളം ഗവേഷണ പ്രബന്ധങ്ങൾ ദേശീയ അന്തർദേശീയ ജേർണലുകളിൽ പ്രസിദ്ധീകരിക്കുകയും എഴുപതോളം പ്രബന്ധങ്ങൾ ദേശീയ അന്തർദേശീയ സെമിനാറുകളിൽ അവതരിപ്പിക്കുകയും ചെയ്ത ഇദ്ദേഹം കേരള യൂണിവേഴ്സിറ്റിയിലെ പത്തോളം ഗവേഷണ വിദ്യാർഥികളുടെ ഗൈഡ് കൂടിയാണ്. പഠിച്ച കോളജിൽ, പഠിപ്പിച്ച അധ്യാപകരോടൊത്ത് പഠിപ്പിക്കുന്നതിനും അതേ കോളജിൽ പ്രഥമ അധ്യാപകനാകാനും അവസരം ലഭിച്ചു എന്ന പ്രത്യേകതയുമുണ്ട്.
മികച്ച ഗവേഷകൻ, അധ്യാപകൻ എന്നീ വിഭാഗങ്ങളിൽ ഏഴോളം അവാർഡുകൾ ലഭിച്ചു. ശാസ്ത്രലോകത്തിന് പുത്തൻ അറിവ് പകരുന്ന ഏഴോളം പുസ്തകങ്ങൾ രചിച്ചു. കല്ലട നദിയുടെ ഇക്കോ റീസ്റ്റോറേഷൻ പ്രോജക്ട് ആണ് ഇദ്ദേഹത്തിന്റെ ഗവേഷണ പ്രോജക്ടുകളിൽ പ്രധാനപ്പെട്ടത്. കല്ലട നദിയുടെ ഇരു കരകളിലും വിവിധങ്ങളായ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ച് നദിയെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് ഈ പ്രോജക്ടുമായി ബന്ധപ്പെട്ടു നടക്കുന്നത്.
എന്താണ് മൈസിഡുകൾ?
ക്രസ്റ്റേഷ്യൻ വിഭാഗത്തിൽപ്പെട്ടതും ചെമ്മീനുകളുമായി രൂപസാദൃശ്യവുമുള്ള ജന്തുപ്ലവകങ്ങളാണ് മൈസിഡുകൾ. മൂന്ന് മില്ലി മീറ്റർ മുതൽ 15 സെന്റിമീറ്റർ വരെ വലുപ്പം ഉള്ളവയാണ് ഈ ജന്തു വർഗം. കിണറുകൾ, ഉപ്പളങ്ങൾ, ശുദ്ധജല സ്രോതസുകൾ എന്നിവിടങ്ങളിൽ സമൃദ്ധമായി കാണുന്ന ഇവയുടെ വളർച്ചാകാലഘട്ടം ഒരു വർഷം മുതൽ 16 മാസം വരെയാണ്. മൺസൂൺ കാലമാണ് ഇവയുടെ പ്രജനനകാലമായി കണക്കാക്കുന്നത്.
മൈസിഡുകളെ ലോകത്തിലെ വിവിധ രാജ്യങ്ങളായ ചൈന, കൊറിയ, ജപ്പാൻ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഭക്ഷണത്തിനായി ഉപയോഗിച്ച് വരുന്നു. ജപ്പാനിൽ “സുക്കുണ്ടാണി” എന്ന പേരിലാണ് മൈസിഡുകളെ ഉപയോഗിച്ചു പാകം ചെയ്യുന്ന ഭക്ഷണം അറിയപ്പെടുന്നത്. ചൈനയിൽ ഏറെ പ്രചാരത്തിലുള്ള ഇവയെ ഭക്ഷണത്തിനായി വലിയ ടാങ്കുകളിൽ വളർത്തുന്ന പതിവുമുണ്ട്. കൊറിയയിൽ കിംച്ചി എന്ന സ്വാദേറിയ പ്രാദേശിക ഭക്ഷണം ഉണ്ടാക്കാനും മൈസിഡുകളെ ഉപയോഗിക്കുന്നു.
ഇന്ത്യയിൽ കൊങ്കൺ മേഖല, കോൽക്കത്ത, ചിൽക്ക തടാകം തുടങ്ങിയ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ പണ്ടുമുതലേ മൈസിഡുകളെ ഭക്ഷിക്കാറുണ്ടെങ്കിലും ഇന്ത്യയിൽ ഇതിനു വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ലെന്നു ഡോ. ബിജു ഏബ്രഹാം പറഞ്ഞു. കുറച്ചുകാലം മാത്രമുള്ള ജീവിതചക്രവും കുഞ്ഞുങ്ങളെ ശരീരത്തിന്റെ പ്രത്യേക അറകളിൽ വളർത്താനുള്ള കഴിവും മിശ്രഭോജിയായ ഭക്ഷണരീതിയും കൊണ്ട് മൈസിഡുകൾ വിദേശരാജ്യങ്ങളിലെ പരീക്ഷണശാലകളിൽ വൻ ഡിമാൻഡുള്ള പരീക്ഷണ ജീവി കൂടിയാണ്.
ഇന്ത്യയിൽതന്നെ ഇവ പല പേരുകളിലാണ് അറിയപ്പെടുന്നത്. മഹാരാഷ്ട്രയിൽ ‘കോളിം’ കേരളത്തിൽ ‘പൂപ്പാടി’, കോൽക്കത്തയിൽ ‘കടച്ചിങ്ക്റി’ എന്നീ പേരുകളാണ് ഇവ അറിയപ്പെടുന്നത്. പെറ്റ് പെരുകുന്ന ചെറിയ ഇനം മൈസിഡുകളെ മത്സ്യ വളർത്തു കേന്ദ്രങ്ങളിൽ മീൻ തീറ്റയായും വളർത്തുന്നുണ്ട്. വിദേശരാജ്യങ്ങളിൽ സെല്ലുലോസ് മാലിന്യം ഉണ്ടാക്കുന്ന വ്യവസായശാലകളിൽ സെല്ലുലോസുകളെ തിന്നു ദഹിപ്പിക്കുന്നതിനും മൈസിഡുകളെ ഉപയോഗിക്കാറുണ്ട്.
അനിൽ പന്തപ്ലാവ്