അല്‍ഖ്വയ്ദയ്ക്ക് താവളമൊരുക്കിയ സൗദിയ്ക്ക് ഖത്തറിനെ വിമര്‍ശിക്കാന്‍ എന്തവകാശം; സമാധാനമുള്ള രാജ്യം എന്ന പുരസ്കാരം കിട്ടിയ ഖത്തറിന്റെ ലോകകപ്പ് ഫുട്‌ബോള്‍ ആതിഥേയത്വം അട്ടിമറിക്കാനുള്ള നീക്കമോ ഇത്; ഖത്തറിന്റെ ചരിത്രം പറയുന്നത്…

QATERഐഎസിനെ വളര്‍ത്തുന്നു എന്ന ആരോപണമുന്നയിച്ച് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ജിസിസി അംഗ രാജ്യങ്ങള്‍ നയതന്ത്രം വിച്ഛേദിച്ച് ഒറ്റപ്പെടുത്തുന്ന രാജ്യമായ ഖത്തര്‍. ഈ മേഖലയില്‍ ഏറ്റവും അധികം സമാധാനമുള്ള രാജ്യമെന്ന പുരസ്കാരം നേടിയതിനു തൊട്ടുപിന്നാലെയാണെന്നത് ശ്രദ്ധേയം. മധ്യപൂര്‍വ വടക്കന്‍ ആഫ്രിക്കന്‍ (മിന) രാജ്യങ്ങളില്‍വെച്ചേറ്റവും സമാധാനമുള്ള രാജ്യമെന്ന ബഹുമതിയാണ് ഖത്തറിന് ലഭിച്ചത്. ജൂണ്‍ രണ്ടിന് പുറത്തിറക്കിയ ആഗോളസമാധാന സൂചികാ റിപ്പോര്‍ട്ടിലാണ് മിന മേഖലയില്‍ ഖത്തര്‍ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്ത് കുവൈത്തും മൂന്നാം സ്ഥാനത്ത് യു.എ.ഇ.യുമാണ്. പട്ടികയിലെ 163 രാജ്യങ്ങളില്‍ മുപ്പതാണ് ഖത്തറിന്റെ റാങ്ക്. മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ച് റാങ്ക് മുകളിലാണ് ഇത്തവണ ഖത്തറിന്റെ സ്ഥാനം.കുവൈത്തിന് 58ാം സ്ഥാനവും യു.എ.ഇ.ക്ക് 65ാം സ്ഥാനവുമാണ് പട്ടികയില്‍. സൗദിഅറേബ്യ 133ാം സ്ഥാനത്താണ്.

അതേസമയം ഏറ്റവും സമാധാനം കുറഞ്ഞ മേഖലയെന്ന പദവിയില്‍ തന്നെയാണ് മിന തുടരുന്നത്. മധ്യപൂര്‍വ മേഖലയില്‍ കലാപം, അമേരിക്കയില്‍ രാഷ്ട്രീയകലാപം, യൂറോപ്പില്‍ അഭയാര്‍ഥി പ്രവാഹം തുടങ്ങി നിരവധി കാരണങ്ങളാല്‍ ലോകത്തില്‍ അസമാധാനം നിലനില്‍ക്കുന്നുണ്ട്. കലാപങ്ങളുടെ ആഗോളസാമ്പത്തിക പ്രത്യാഘാതം 14,30,000 കോടിഡോളറാണ്.അതേസമയം സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ ഖത്തറിനെ തീവ്രവാദ രാജ്യമാക്കി മാറ്റാന്‍ നടത്തുന്ന ഗൂഡാലോചന പുറത്തു വന്നതിന്റെ ക്ഷീണം മാറ്റാനാണ് ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതെന്നാണ് സൂചന. അമേരിക്കയുമായി ചേര്‍ന്ന് ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ജിസിസി അംഗരാജ്യങ്ങള്‍ നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് തങ്ങള്‍ക്കെതിരായ ഗൂഢാലോചനയുടെ വിവരങ്ങള്‍ ഖത്തര്‍ പുറത്തുവിട്ടതും. ഇതുതന്നെയാണ് സമാധാന രാജ്യമായ ഖത്തറിനെ ഒറ്റപ്പെടുത്താന്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പ്രേരിപ്പിച്ചത്.

ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന 2022ലെ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ് ജിസിസി രാജ്യങ്ങളുടെ നടപടിയെന്നതും ശ്രദ്ധേയം. ഇതിനായി ഖലീഫ സ്‌റ്റേഡിയം നവീകരിക്കുകയും ചെയ്തു. ലോകകപ്പ് തയ്യാറെടുപ്പുകളില്‍ ഫിഫ പൂര്‍ണ തൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. എല്‍ഇഡി സംവിധാനമുള്ള ലോകത്തിലെ പത്തു സ്‌റ്റേഡിയങ്ങളിലൊന്നായി ഇതിനെ മാറ്റുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം ലോകകപ്പ് നടത്തിപ്പിനെ പോലും ബാധിക്കുമെന്ന ഭീതിയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.

ഖത്തറിലെ ഏറ്റവും വലിയ ജനവിഭാഗം ഇന്ത്യക്കാരാണ്. ഏതാണ്ട് അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. ഇതു തദ്ദേശ ജനസംഖ്യയുടെ ഇരട്ടിയോളം വരും. പ്രധാന കമ്പനികളിലും ബാങ്കുകളിലും സര്‍ക്കാര്‍ ജോലിയിലുമെല്ലാം ഏറെയും ഇന്ത്യക്കാരാണ്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതിലേറെയും. ഖത്തറിലെ ഇന്ത്യക്കാരില്‍ എഴുപത് ശതമാനത്തോളം മലയാളികളാണ്. ഖത്തറിലെ ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ ഭൂരിഭാഗവും നടത്തുന്നത് മലയാളികളാണ്. അതുകൊണ്ടുതന്നെ ഖത്തറിന് മേലുള്ള ഉപരോധം ഏറെയും ബാധിക്കുന്നത് ഇന്ത്യയെ ആയിരിക്കുമെന്നതില്‍ സംശയമില്ല.

ഏറെ പുരാതനമായ സംസ്കാരമുള്ള ചെറു രാജ്യമാണ് ഖത്തര്‍. എ ഡി 1635ല്‍ ബസറയില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഫാക്ടറി ആരംഭിക്കുന്നതോടെയാണ് ഈ രാജ്യം ലോകശ്രദ്ധയിലെത്തിയത്. പെട്രോളിയം പര്യവേക്ഷണത്തിനും മുത്തു ശേഖരണത്തിനുമായി അവര്‍ തദ്ദേശീയരുമായി തന്ത്രപരമായ അടുപ്പം സ്ഥാപിച്ചു. തുര്‍ക്കി സുല്‍ത്താനുമായുണ്ടാക്കിയ കരാറനുസരിച്ച് 1916 വരെ നേരിട്ട് സൈനിക നീക്കം നടത്തിയിരുന്നില്ല. എ ഡി 1878 ഡിസംബര്‍ 18നു ഷെയ്ഖ് ഖാസിം ബിന്‍ മുഹമ്മദ് അല്‍ഥാനി തുര്‍ക്കി ഖലീഫയില്‍ നിന്നും ഖത്തറിന്റെ ഉപഭരണാധികാരി എന്ന സ്ഥാനം നേടുകയും ബഹറൈന്‍ പ്രവിശ്യയില്‍ നിന്നും വേര്‍പ്പെടുത്തി ഒരു നാട്ടു രാജ്യമാക്കി മാറ്റുകയും ചെയ്തു. 1916 മുതല്‍ 1971 സെപ്റ്റംബര്‍ വരെ ഖത്തര്‍ പൂര്‍ണ്ണമായും ബ്രിട്ടീഷ് അധിപത്യത്തിനു കീഴിലായിരുന്നു.

1971 സെപ്റ്റംബര്‍ മൂന്നിനാണു ഖത്തര്‍ ബ്രിട്ടനില്‍നിന്ന് സ്വതന്ത്ര്യം നേടുന്നത്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച ശേഷം കോളനികള്‍ ഓരോന്നായി സ്വാതന്ത്ര്യം പ്രഖ്യപിക്കാന്‍ തുടങ്ങിയതോടെ തിരിച്ചടി നേരിട്ട ബ്രിട്ടന്‍, പെട്രോളും പ്രകൃതി വിഭവങ്ങളും കൈവിടാന്‍ ഒരുക്കമല്ലാതെ 1971 വരെ ഖത്തറിനെ കൈവശപ്പെടുത്തിവച്ചു.അമീര്‍ ആണ് രാഷ്ട്രത്തലവനും ഭരണത്തലവനും. അദ്ദേഹത്തെ സഹായിക്കാന്‍ മന്ത്രി സഭയും പാര്‍ലമെന്റുമുണ്ട്. ഇവ രണ്ടിലേയും അംഗങ്ങളെ അമീര്‍ തന്നെ നാമനിര്‍ദ്ദേശം ചെയ്യുന്നു. അല്‍ ഥാനി കുടുംബത്തിനാണു പരമ്പരാഗതമായി ഭരണം. ഷെയ്ഖ് തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി ആണ് ഇപ്പോഴത്തെ അമീര്‍. 2022ലെ ഫുട്‌ബോള്‍ ലോകകപ്പിനെ ഉപരോധം ബാധിക്കുമോയെന്ന ആശങ്കയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.

Related posts