കോട്ടയം: കാലവര്‍ഷം കനത്തതോടെ റബര്‍ ടാപ്പിംഗ് നിലച്ചു. ഷീറ്റിന് കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ കിലോയ്ക്ക് 201 രൂപയ്ക്ക് വരെ ഇന്നലെ ചില വ്യാപാരികള്‍ ചരക്ക് വാങ്ങി. ടയര്‍ കമ്പനികള്‍ 203 രൂപയ്ക്ക് ഡീലര്‍മാരില്‍നിന്നു റബര്‍ വാങ്ങാന്‍ നിര്‍ബന്ധിതരായി. ഈ സാഹചര്യത്തിലും ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റിന് റബര്‍ ബോര്‍ഡ് 200 രൂപയും ഗ്രേഡ് അഞ്ചിന് 197 രൂപയുമാണ് ഇന്നലെ നിശ്ചയിച്ചത്.
മഴ ശക്തമായതിനാല്‍ മരങ്ങളില്‍ മഴമറ വയ്ക്കുന്ന ജോലി നിലച്ചതും പ്രായം കുറഞ്ഞ മരങ്ങളിലെ ടാപ്പിംഗ് നിർത്തിയതും ഉത്പാദനം കുറയാന്‍ കാരണമായി. ജൂണിലും ജൂലൈയിലും മഴ തുടരുന്ന സാഹചര്യമുണ്ടായാല്‍ റബറിന് കടുത്ത ക്ഷാമം നേരിടും.
വിദേശ വിലയിലും നേരിയ കയറ്റമുള്ളതിനാല് ആഭ്യന്തരവില മെച്ചപ്പെടുമെന്നാണ് വിപണി സൂചന. അനിയന്ത്രിതമായ ഇറക്കുമതിയാണ് വില കയറാന്‍ മടിക്കുന്നതിനും പിന്നിലെ പ്രധാന പരിമിതി. സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുള്ളതിനാല്‍ ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് കോമ്പൗണ്ട് (സംയുക്ത) റബറിന്റെ വരവ് തുടരുകയാണ്.
മാസം ഇരുപതിനായിരം ടണ്‍ വീതം കോമ്പൗണ്ട് റബര്‍ വ്യവസായികള്‍ നിസാര ചെലവില്‍ വിദേശത്തുനിന്ന് എത്തിക്കുന്നുണ്ട്.ഇറക്കുമതി ചെയ്യുന്ന സംയുക്ത റബറിന് അഞ്ചു ശതമാനം മുതല്‍ 10 ശതമാനം വരെയാണ് തീരുവ ഈടാക്കാന്‍ സാധിക്കുക. മറ്റ് രാജ്യങ്ങളില്‍നിന്നുള്ള പ്രകൃതിദത്ത റബറിന് 25 ശതമാനമോ 30 രൂപയോ ആണ് ഇറക്കുമതി തീരുവ. അതിനാല്‍ ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് പരമാവധി കോമ്പൗണ്ട് റബര്‍ എത്തിക്കാന്‍ വ്യവസായികള്‍ താത്പര്യപ്പെടുന്നു.