കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിലെ പ്രതികളായ പോലീസുകാരെ ഇതുവരെ പിടികൂടാന്‍ കഴിയാത്തത് പോലീസ് സേനയ്ക്ക് നാണക്കേടായി. മാത്രമല്ല, ഒളിവിൽപ്പോയ പോലീസുകാരെ പിടികൂടാന്‍ കഴിയാത്തതും ചര്‍ച്ചാവിഷയമായി മാറി. പോലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് ഒളിവിൽ കഴിയുന്നത്. രണ്ടു പേരുടേയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. അന്വേഷണസംഘം ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഷൈജിത്ത്, ഷനിത്ത് എന്നിവര്‍ക്കെതിരേ നടക്കാവ് പോലീസ് സിറ്റി പോലീസ് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ ഇവര്‍ സസ്പെന്‍ഷനിലാണ്. രണ്ടുപേര്‍ക്കുമെതിരേ കർശന നടപടികള്‍ സ്വീകരിച്ച് പോലീസ് സേനയുടെ അന്തസ് കാക്കണമെന്ന ആവശ്യമാണ് സേനയ്ക്കുള്ളിൽനിന്ന് ഉയരുന്നത്. നടക്കാവ് പോലീസിന്റെ ധീരമായ നടപടികളാണ് സേനയിലെ കളങ്കിതരായ രണ്ടുപേരെ കുടുക്കിയത്.
കേസിലെ മുഖ്യപ്രതി വയനാട് ഇരുളം സ്വദേശി ബിന്ദു 2022ല്‍ ആദ്യ കേസില്‍ അറസ്റ്റിലായപ്പോള്‍ സഹായം ചെയ്തുകൊടുത്തത് പോലീസുകാരായിരുന്നു. ഈ ബന്ധം വളര്‍ന്നാണ് അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പില്‍ പങ്കാളിയാകുന്നതിലേക്കു നയിച്ചത്. പല സ്ഥലങ്ങളിലുമുള്ള അനാശാസ്യകേന്ദ്രം നടത്തിപ്പുകാര്‍ “തൽപ്പരരായ’ പോലീസുകാരെ സ്വാധീനിച്ച് അവരുടെ ഒത്താശയോടെ സെക്സ് റാക്കറ്റ് നടത്തുന്നതായുള്ള സൂചനകളും ഉയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.
സ്ഥലംമാറി വന്ന പോലീസ് ഉദ്യോഗസ്ഥൻ കര്ക്കശക്കാരനായിരുന്നതിനാല് അനാശാസ്യകേന്ദ്രം നടക്കാവ് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നു മലാപ്പറമ്പിലേക്കു മാറ്റിയതിനു പിന്നില്‍ വിവാദ പോലീസുകാരുടെ ബുദ്ധിയാണെന്നും പറയപ്പെടുന്നു. പോലീസുകാരടക്കമുള്ള പ്രതികള്‍ പെണ്വാണിഭത്തിലുടെ ലക്ഷങ്ങള്‍ സമ്പാദിച്ച് വസ്തുവകകള്‍ വാങ്ങിയെന്ന ആരോപണവും പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.