സോഷ്യല്‍മീഡിയ വഴി ആദിവാസി കുരങ്ങെന്ന് വിളിച്ച് അധിക്ഷേപം! യുവാവിന് മറുപടിയുമായി വയനാട്ടില്‍ നിന്നുള്ള സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ശ്രീധന്യ

ലോകമെമ്പാടുമുള്ള മലയാളികളുടെ മുഴുവന്‍ അഭിമാനമായി മാറിയ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ശ്രീധന്യയെ സോഷ്യല്‍മീഡിയ വഴി ഒരു യുവാവ് ആദിവാസി കുരങ്ങെന്ന് വിളിച്ച് അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. നിരവധി പേര്‍ അയാള്‍ക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി ശ്രീധന്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്നെ സഹായിച്ചവര്‍ക്കും അഭിനന്ദിച്ചവര്‍ക്കും നന്ദി പറഞ്ഞ് ശ്രീധന്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് തന്നെ അധിക്ഷേപിച്ചയാളുടെ പേര് പറയാതെ മറുപടി നല്‍കിയിരിക്കുന്നത്.

കുരങ്ങില്‍ നിന്ന് പരിണാമം സംഭവിച്ചാണ് മനുഷ്യന്‍ ഉണ്ടായതെന്നാണല്ലോ ശാസ്ത്രം പറയുന്നത്. പക്ഷെ അവിടെ നിന്ന് ഞങ്ങള്‍ ഇപ്പൊ ഹോമോസാപ്പിയന്‍സ് ആയി കഴിഞ്ഞു. പക്ഷെ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ താങ്കള്‍ ആ പ്രിമിറ്റിവ് സ്റ്റേജില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത് എന്നറിഞ്ഞതില്‍ പുച്ഛം തോന്നുന്നു എന്ന് പറഞ്ഞാണ് ശ്രീധന്യയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും അതറിയിക്കാതെ പഠനത്തില്‍ മാത്രം ശ്രദ്ധ പതിപ്പിക്കാന്‍ ആവശ്യപ്പെട്ട വീട്ടുകാര്‍, അമ്മ, അച്ഛന്‍, ചേച്ചി, അനിയന്‍, കൂടാതെ മറ്റു ബന്ധുക്കള്‍ നാട്ടുകാര്‍ തുടങ്ങി എല്ലാവര്‍ക്കും സ്‌നേഹം നല്‍കുന്നു, ആദിവാസികള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതായി ഒന്നുമില്ല എന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നു. നിങ്ങള്‍ സത്യമായ ലക്ഷ്യമാണ് മുന്നോട്ടു വെക്കുന്നതെങ്കില്‍ നിങ്ങളെ തടയാന്‍ ആര്‍ക്കും ആവില്ല. സിവില്‍ സര്‍വീസ് എല്ലാവിധത്തിലും സുരക്ഷിതനായ ഒരു വ്യക്തിക്ക് മാത്രം പറ്റുന്നതല്ല എന്നും തനിക്ക് തെളിയിക്കണമായിരുന്നു. അതെല്ലാം താന്‍ തെളിയിച്ചിരിക്കുന്നു.-ശ്രീധന്യ ഫേസ്ബുക്കില്‍ കുറിച്ചു.

Related posts