അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലെ 18 ദിവസം നീണ്ട ദൗത്യത്തിനുശേഷം മടങ്ങിയ ശുഭാംശു ശുക്ലയും സംഘവും ഇന്നു ഭൂമിയെ തൊടും. ഇന്ത്യൻ സമയം, ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ഡ്രാഗൺ പേടകം കാലിഫോർണിയ തീരത്തെത്തും. ഇതിനായുള്ള ക്രമീരണങ്ങളെല്ലാം സജ്ജമാണ്.
ബഹിരാകാശനിലയത്തിൽനിന്ന് ഇന്നലെ വൈകുന്നേരം 4.45നാണ് ഡ്രാഗണ്‍ പേടകം അണ്‍ഡോക്ക് ചെയ്തത്. 22.5 മണിക്കൂറോളം ഭൂമിയെ വലംവച്ചശേഷമാണ് പേടകം ഭൗമാന്തരീക്ഷത്തിലേക്കു പ്രവേശിച്ചത്. ഉച്ച കഴിഞ്ഞ് മൂന്നോടെ പസഫിക് സമുദ്രത്തില്‍ കലിഫോര്‍ണിയ തീരത്ത് പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്യുമെന്നാണ് കരുതുന്നത്.
തുടര്‍ന്ന് യാത്രികരെ സ്പേസ് എക്സിന്റെ പ്രത്യേക കപ്പലിൽ തീരത്ത് എത്തിക്കും. കപ്പലിൽവച്ച് ഡോക്ടർമാർ സംഘത്തെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കും. തുടർന്ന് ഹെലികോപ്റ്ററിൽ ഫ്ലോറിഡയിലെ നാസ കേന്ദ്രത്തിലേക്കു കൊണ്ടുപോകും. യാത്രികര്‍ ഇവിടെ ഒരാഴ്ച വിദഗ്ധോപദേശ പ്രകാരം വിശ്രമിക്കും. ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി അറുപതോളം പരീക്ഷണങ്ങള്‍ സംഘം നടത്തി. ഇതിൽ ഏഴെണ്ണം ഇസ്രൊയ്ക്കുവേണ്ടിയാണ്.