നമ്മള്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ! റാംജിറാവു സ്പീക്കിംഗില്‍ നിന്ന് ജയറാം പിന്മാറാനുള്ള കാരണം തുറന്നു പറഞ്ഞ് സിദ്ധിഖ് ലാല്‍

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സിദ്ധിഖ്-ലാല്‍ സംവിധാന ജോഡികള്‍.
പിന്നീട് ഈ കൂട്ടുകെട്ട് പിരിഞ്ഞുവെങ്കിലും തനിച്ച് സിനിമകള്‍ ചെയ്യുന്നതിലും കയ്യടി നേടുന്നതിലും ഇവര്‍ ഒരു കുറവും വരുത്തിയില്ല.

സിദ്ധീഖ് സംവിധാനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ലാല്‍ സംവിധാനത്തിനൊപ്പം അഭിനയത്തിലും നിര്‍മാണത്തിലും കൈവെച്ചു.

സിദ്ധീഖ് മലയാളവും കടന്ന് തമിഴിലും ഹിന്ദിയിലുമെല്ലാം വന്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനായി മാറുകയായിരുന്നു.

സിദ്ധീഖും ലാലും സംവിധാനത്തില്‍ വരവറിയിച്ച സിനിമയായിരുന്നു റാംജിറാവു സ്പീക്കിംഗ്. ഈ ചിത്രത്തിലൂടെയാണ് നടന്‍ സായ്കുമാറിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു.

എന്നാല്‍ രസകരമായൊരു വസ്തുത ചിത്രത്തില്‍ സായ്കുമാര്‍ ചെയ്ത വേഷം ചെയ്യാനായി സിദ്ധിഖും ലാലും ആദ്യം മനസില്‍ കണ്ടിരുന്നത് ജയറാമിനെ ആയിരുന്നുവെന്നതാണ്.

അതേക്കുറിച്ച് ഒരിക്കല്‍ ജെബി ജംഗ്ഷനില്‍ സിദ്ധീഖ് വന്നപ്പോള്‍ ജയറാം തന്നെ ചോദിച്ചിരുന്നു. മിമിക്രി ചെയ്തിരുന്ന കാലം തൊട്ടുള്ള പരിചയമാണ് നമ്മള്‍ തമ്മില്‍.

പക്ഷെ ഒരു സിനിമ മാത്രം കൂടെ ചെയ്യാനുളള ഭാഗ്യമേ എനിക്കുണ്ടായിരുന്നുള്ളൂ. ഒരുപാട് സിനിമകള്‍ ചെയ്യാന്‍ പറ്റാത്തതിന്റെ കാരണവും ഞാന്‍ തന്നെയാണ്.

എന്തായാലും ഒരു സിനിമ ചെയ്യാനുള്ള ഭാഗ്യം എനിക്ക് കിട്ടി. ഫ്രണ്ട്‌സ്. ഫ്രണ്ട്‌സിലെ അരവിന്ദന്‍. സിദ്ധിഖ് മനസില്‍ വിചാരിച്ചത് പോലെ അരവിന്ദനെ ചെയ്യാന്‍ എനിക്ക് സാധിച്ചുവോ? എന്നായിരുന്നു ജയറാമിന്റെ ചോദ്യം.

പിന്നാലെ സിദ്ധിഖ് മറുപടിയുമായി എത്തുകയായിരുന്നു. ജയറാമിന്റെ ഭയങ്കര രസമുള്ള കഥാപാത്രമാണ് ഫ്രണ്ട്‌സിലെ അരവിന്ദന്‍.

ഹ്യൂമറും ഉണ്ട് ഒപ്പം സുഹൃത്തുക്കള്‍ വേണ്ടി നില്‍ക്കുമ്പോള്‍ അനുഭവിക്കുന്ന വേദനകളുണ്ട്. സുഹൃത്തിനും ഭാര്യയ്ക്കും ഇടയില്‍ പെട്ടുപോകുന്ന അവസ്ഥയുണ്ട്.

ജയറാം അതെല്ലാം മനോഹരമായി ചെയ്തിട്ടുണ്ട്. ജയറാം പറഞ്ഞതില്‍ മറ്റൊരു സൂചനയുണ്ട്. റാംജിറാവുവില്‍ ആദ്യം സായ്കുമാറിന്റെ വേഷത്തില്‍ കരുതിയിരുന്നത് ജയറാമിനെ ആയിരുന്നു.

പക്ഷെ ആ സിനിമ ചെയ്യാന്‍ ജയറാമിനായില്ല. നമ്മുടെ ചില തീരുമാനങ്ങള്‍ തെറ്റായിപ്പോകുമ്പോള്‍ ആര്‍ക്കായാലും വിഷമമുണ്ടാകും.

സായ്കുമാറിന് പകരം ജയറാം ആയിരുന്നുവെങ്കിലും സിനിമ ഇങ്ങനെ തന്നെയായിരിക്കും. പക്ഷെ സായ് കുമാര്‍ എന്നൊരു നടന്‍ മലയാള സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല.

കൊട്ടാരക്കര ശ്രീധരന്‍ നായര്‍ എന്ന മഹാനായ നടന്റെ പിന്‍തലമുറക്കാരന്‍ മലയാള സിനിമയ്ക്ക് ആവശ്യമായിരുന്നു. അതുകൊണ്ടാകും ദൈവം ജയറാമിനെ കൊണ്ട് നോ പറയിച്ചത്. എന്നും സിദ്ധിഖ് പറയുന്നു.

പിന്നാലെ എന്തുകൊണ്ടാണ് ജയറാം പിന്മാറിയതെന്ന ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിനും സിദ്ധിഖ് മറുപടി നല്‍കുന്നുണ്ട്.

എനിക്ക് തോന്നുന്നത് ജയറാമിനോട് ഞങ്ങളോടുള്ള വിശ്വാസക്കുറവാകാം. കാരണം ജയറാം അപ്പോള്‍ കരിയര്‍ തുടങ്ങിയതേയുള്ളൂ.

അപരനൊക്കെ ഇറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ അനുഭവ സമ്പത്ത് ഉള്ളവര്‍ക്കൊപ്പം സിനിമ ചെയ്യുന്നതാകും സേഫ് എന്ന് തോന്നിയിട്ടുണ്ടാകും.

നമ്മള്‍ ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്. 1989 ലായിരുന്നു റാംജി റാവു സ്പീക്കിംഗ് പുറത്തിറങ്ങിയത്.

സിദ്ധിഖും ലാലും അരങ്ങേറിയ സിനിമയുടെ നിര്‍മ്മാണം ഫാസിലും സ്വര്‍ഗ്ഗചിത്ര അപ്പച്ചനും ഔസേപ്പച്ചന്‍ വാളക്കുഴിയും ചേര്‍ന്നായിരുന്നു. സായ്കുമാറും രേഖയും അരങ്ങേറിയ സിനിമയില്‍ മുകേഷും ഇന്നസെന്റും വിജയരാഘവനുമായിരുന്നു മറ്റ പ്രധാന വേഷങ്ങളിലെത്തിയത്.

ഈ ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഒഡിയ, ഹിന്ദി ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദിയില്‍ ഹേര ഫേരി എന്ന പേരില്‍ പ്രിയദര്‍ശനായിരുന്നു റീമേക്ക് ഒരുക്കിയത്.

1995 ല്‍ പുറത്തിറങ്ങിയ മാന്നാര്‍ മത്തായി സ്പീക്കിംഗ് ഈ സിനിമയുടെ രണ്ടാം ഭാഗമാണ്.

രണ്ടാം ഭാഗം സംവിധാനം ചെയ്തത് സിദ്ധിഖ്ലാല്‍ കൂട്ടുകെട്ട് തന്നെ ആയിരുന്നെങ്കിലും ടൈറ്റില്‍ കാര്‍ഡില്‍
നിര്‍മാതാവായ മാണി സി കാപ്പന്റെ പേരാണ് സംവിധായകനായി കാണിച്ചിരുന്നത്.

ഇതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. മാണി സി കാപ്പന്റെ ഓകെ പ്രൊഡക്ഷന്‍സ് ആയിരുന്നു മാന്നാര്‍ മത്തായി നിര്‍മ്മിച്ചിരുന്നത്.

മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 എന്ന പേരില്‍ മൂന്നാം ഭാഗവും പുറത്തിറങ്ങിയിരുന്നു. പക്ഷെ മൂന്നാം ഭാഗത്തിന് വിജയം ആവര്‍ത്തിക്കാനായില്ല. മൂന്നാം ഭാഗം സംവിധാനം ചെയ്തത് മമാസ് ആയിരുന്നു.

Related posts

Leave a Comment