ഫോണ്‍വിളിയ്ക്ക് ഇനിയും ‘വലിയ വില’ കൊടുക്കേണ്ടി വരും ! മൊബൈല്‍ സേവന നിരക്കുകള്‍ ഉയര്‍ത്താതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് ടെലികോം കമ്പനികള്‍…

രാജ്യത്തെ ജനങ്ങളുടെ മേല്‍ വെള്ളിടിയായി ടെലികോം കമ്പനികളുടെ പ്രഖ്യാപനം. ടെലികോം സേവനനിരക്കുകള്‍ ഇനിയും ഉയര്‍ത്താതെ പിടിച്ചു നിര്‍ത്താനാവില്ലെന്ന് കമ്പനികള്‍ പറയുന്നു. എജിആര്‍ കുടിശ്ശികയുടെ പേരില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന കമ്പനിയാണ് വൊഡഫോണ്‍-ഐഡിയ. സര്‍ക്കാര്‍ സഹായത്തോടെ കമ്പനിയെ ഇപ്പോള്‍ രക്ഷിച്ചെടുത്താലും ഉയര്‍ന്ന കടബാധ്യതയുള്ള കമ്പനിക്ക് ആറുമാസത്തിലധികം മുന്നോട്ട് പോകാനാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ സാഹചര്യത്തില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച് വരുമാനം ഉയര്‍ത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ടെലികോം കമ്പനികളെ സഹായിക്കാന്‍ പ്രത്യേകനിധി തയ്യാറാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

ഇതില്‍നിന്ന് വായ്പയെടുത്ത് എ.ജി.ആര്‍. കുടിശ്ശിക തീര്‍ക്കാനാണ് ആലോചന. സ്‌പെക്ട്രം യൂസേജ് ചാര്‍ജും ലൈസന്‍സ് ഫീയും അടയ്ക്കുന്നതിനുള്ള സമയം നീട്ടിനല്‍കുന്നതാണ് ചര്‍ച്ചയിലുള്ള മറ്റൊരുവഴി. ധനമന്ത്രിയെയും ടെലികോം സെക്രട്ടറിയെയും കണ്ട് ചര്‍ച്ച നടത്തിയ ടെലികോം കമ്പനി മേധാവികള്‍ നല്‍കിയ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്.

ടെലികോം കമ്പനികള്‍ എല്ലാരീതിയിലും ലഭിക്കുന്ന വരുമാനം (എ.ജി.ആര്‍) തിട്ടപ്പെടുത്തി അതിന്റെ എട്ടുശതമാനം ലൈസന്‍സ് ഫീസായും നാലുശതമാനം സ്‌പെക്ട്രം യൂസേജ് ചാര്‍ജായും നല്‍കണമെന്നാണ് നിയമം. ടെലികോം സേവനങ്ങളില്‍നിന്നുള്ള വരുമാനം മാത്രമേ ഇതിനു പരിഗണിക്കാവൂ എന്നായിരുന്നു കമ്പനികളുടെ ആവശ്യം.

ഇതുസംബന്ധിച്ച തര്‍ക്കമാണ് സുപ്രീംകോടതിയിലെത്തിയതും 14 വര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തിന് വഴിയൊരുക്കിയതും. ഈ കേസിലെ സര്‍ക്കാരിന് അനുകൂലമായ വിധിയാണ് കമ്പനികളെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

Related posts

Leave a Comment