കടുത്തുരുത്തി: വൈക്കം, കടുത്തുരുത്തി മേഖലകളിലെ വിവിധ പ്രദേശങ്ങളില്‍ മോഷണം വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളായി പ്രദേശത്ത് അടിക്കടി മോഷണങ്ങള്‍ പെരുകുകയാണ്. പണവും സ്വര്‍ണവും വാഹനങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെടുന്നവര്‍ ഏറെയാണ്. മോഖലയിൽ അടിക്കടി മോഷണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും പോലീസ് നിഷ്ക്രിയരാണെന്ന പരാതി വ്യാപകമാണ്.
കഴിഞ്ഞ മേയ് 31ന് രാത്രിയില്‍ മാന്‍വെട്ടം നെടുതുരുത്തിമ്യാലില് എന്‍.ജെ. ജോയിയുടെ വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 32 പവന് സ്വര്‍ണവും 25,000 രൂപയും മോഷ്ടണം പോയതാണ് ഒടുവിലത്തെ സംഭവം. ജോയിയും ഭാര്യ ലിസിയും മകള്‍ ജൂലിയുടെ ചികിത്സയ്ക്കായി ഏറ്റുമാനൂര്‍ കാരിത്താസ് ആശുപത്രിയില്‍ പോയസമയത്തായിരുന്നു മോഷണം.
കടുത്തുരുത്തി മാന്നാര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചുറ്റമ്പലത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന താഴികക്കുടത്തില ഗോളകത്തിന്റെ ഒരു ഭാഗവും ഓട്ട് ഉരുളിയും കഴിഞ്ഞ മേയ് 16ന് രാത്രി മോഷണം പോയി. ചുറ്റുവിളക്കിന്റെ വിളക്കുമാടത്തില്‍ ചവിട്ടിയാണ് മോഷ്ടാവ് അകത്ത് കയറിയത്.
കല്ലറ കുരുശുപള്ളി ജംഗ്ഷനിലെ ബേക്കറി കുത്തിത്തുറന്ന് പണവും സാധനങ്ങളും കവര്‍ന്നിരുന്നു. മോഷണം നടത്തിയ രണ്ട് യുവാക്കളുടെ സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു. കാട്ടാമ്പാക്ക്, ഞീഴൂര്‍ മേഖലകളില്‍ ഏത്തവാഴക്കുലകളും വീടുകളില്‍നിന്ന് മോട്ടോറുകളും വിലപിടിപ്പുള്ള പാത്രങ്ങളും മോഷണം പോയതും അടുത്തിടെയാണ്. ഇതിനു മുമ്പ് കോതനല്ലൂര്‍, കുറുപ്പന്തറ, കടുത്തുരുത്തി പ്രദേശങ്ങളിലെ വീടുകള്‍ കുത്തിത്തുറന്നും മോഷണം നടത്തിയിരുന്നു.
പൊതി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം പുത്തന്‍പുരയ്ക്കല്‍ പി.വി. സെബാസ്റ്റ്യന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 1.50 ലക്ഷം രൂപ മോഷണം പോയിട്ട് രണ്ടു മാസം പിന്നിടുകയാണ്. വിമുക്ത ഭടനായ സെബാസ്റ്റ്യനും റിട്ട. നഴ്സിംഗ് കോളജ് പ്രിന്‍സിപ്പാളായിരുന്ന ഭാര്യ ഏലിയാമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഉറക്കത്തില്‍ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന വീട്ടുടമ ടോര്‍ച്ച് അടിച്ചു നോക്കിയപ്പോഴേക്കും മോഷ്ടാവ് മുന്‍വശത്തെ വാതില്‍ വഴി കടന്ന് കളഞ്ഞു.
ആശുപത്രി ആവശ്യത്തിനായി ബാങ്കില്‍ നിന്നും എടുത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. ഈ മോഷണങ്ങളില്ലൊന്നും പ്രതികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ പകുതിയോടെ വെട്ടിക്കാട്ടുമുക്ക് എസ്എന്‍ഡിപി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ച സ്റ്റീല്‍ കാണിക്കവഞ്ചി തകര്‍ത്ത് പണം അപഹരിച്ചിരുന്നു.
ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് മോഷ്ടാക്കള്‍ റോഡ് മുറിച്ചു നടന്ന് വന്ന ശേഷം കാണിക്കവഞ്ചിയുടെ താഴ് തകര്‍ത്ത് പണം അപഹരിക്കുകയായിരുന്നു. വരിക്കാംകുന്നിനു സമീപം സ്വകാര്യസ്ഥാപനത്തിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നു ബൈക്കും മോഷണം പോയിരുന്നു. പാര്‍ക്കിംഗ് ഏരിയായില്‍ സ്ഥാപിച്ചിട്ടുള്ള കാമറയില്‍ രണ്ട് യുവാക്കള്‍ വാഹനം മോഷ്ടിച്ചു കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ ബൈക്ക് പട്ടിത്താനത്ത് സ്ഥാപിച്ചിട്ടുള്ള എഐ കാമറ കടന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല.