കൊല്ലം : മംഗളുരു-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിൽ (20631) വ്യാഴം രാവിലെ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നോട്ടീസയച്ചു.
പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂൺ 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
2024 സെപ്റ്റംബർ 25ന് നിർമിച്ച് 2025 മാർച്ച് 24ന് കാലാവധി കഴിഞ്ഞ ശീതള പാനീയമാണ് ട്രെയിനിൽ നൽകിയത്. പരാതി കാറ്ററിംഗ് ജീവനക്കാർ നിസാരവൽക്കരിച്ചതായി യാത്രക്കാർ പരാതിപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.