ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ്യുടെ സംസ്ഥാന പര്യടനം 13ന് തിരുച്ചിറപ്പള്ളിയിൽ നിന്ന് തുടങ്ങും. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 വരെ തുടരും. തിരുച്ചിറപ്പള്ളിയിൽ ചത്തിരം ബസ് സ്റ്റാൻഡാണ് ഉദ്ഘാടനവേദിയായി ടിവികെ നിശ്ചയിച്ചിരിക്കുന്നതെങ്കിലും പോലീസ് അനുമതി നൽകിയിട്ടില്ല.
പ്രധാനമായും ശനിയാഴ്ചകളിലാണ് വിജയ് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുക. തിരുച്ചിറപ്പള്ളിയിൽ നിന്ന് തുടങ്ങുന്ന പര്യടനത്തെത്തുടർന്ന് അന്നുതന്നെ പെരമ്പലൂർ, അരിയാലൂർ ജില്ലകളിലും പൊതുയോഗമുണ്ടാവും. 20ന് നാഗപട്ടണം, തിരുവാരൂർ, മയിലാടുതുറൈ ജില്ലകളിൽ സംസാരിക്കും. സെപ്റ്റംബർ 27ന് വടക്കൻ ചെന്നൈയിലും ഒക്ടോബർ 25ന് തെക്കൻ ചെന്നൈയിലും പൊതുയോഗമുണ്ടാവും. ഡിസംബർ 20ന് മധുരയിലാണ് സമാപന സമ്മേളനം.
വിജയ്യുടെ സംസ്ഥാന പര്യടനത്തിന് അനുമതിയും പോലീസ് സംരക്ഷണവുംതേടി പാർട്ടി ജനറൽ സെക്രട്ടറി എൻ. ആനന്ദ് ചൊവ്വാഴ്ച തമിഴ്നാട് ഡിജിപിക്ക് അപേക്ഷ നൽകി. പൊതുസമ്മേളനങ്ങളിൽ വലിയ ജനക്കൂട്ടം ഉണ്ടാകാനിടയുള്ളതുകൊണ്ട് ഗതാഗതം നിയന്ത്രിച്ചും സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയും സഹകരിക്കണമെന്ന് അപേക്ഷയിൽ പറയുന്നു. യാത്രാ പരിപാടിയുടെ വിശദാംശങ്ങളും ഡിജിപിക്ക് സമർപ്പിച്ചിട്ടുണ്ട്.