നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരേ ഗുരുതര ആരോപണങ്ങളുമായി നിലന്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ വീണ്ടും രംഗത്ത്.
ചില ശക്തികൾ വോട്ട് കച്ചവടം നടത്തുകയാണെന്നും നേതൃത്വം നൽകുന്നവരിൽ ചിലർ മന്ത്രിമാരാണെന്നും അൻവർ പറഞ്ഞു. പന്തക്കോസ് ത് വിശ്വാസികളെ വിലയ്ക്കു വാങ്ങാൻ ശ്രമിക്കുന്നു.
അവരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും മുതലെടുക്കുന്നു. രണ്ട് ലോറി പണം വന്നെന്നാണ് കേൾക്കുന്നത്. മരുമോന്റെ നേതൃത്വത്തിലുള്ള മന്ത്രിസംഘം ഈ നിലയിൽ തരംതാണെന്നും അൻവർ ആരോപിച്ചു.
വോട്ടർമാർക്ക് പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമം കഴിഞ്ഞ രണ്ട് യോഗത്തിൽ അവർ ചർച്ച ചെയ്തു. വിലയ്ക്കുവാങ്ങാനുള്ള ശ്രമം ഇവിടത്തെ കുടിയേറ്റ കർഷകർ നേരിടുകതന്നെ ചെയ്യും.
ഇവിടെ ചില ശക്തികൾ വ്യാപക വോട്ട് കച്ചവടം നടത്തുകയാണ്. നേതൃത്വം നൽകുന്നവരിൽ ചിലർ മന്ത്രിമാരും ഉത്തരവാദപ്പെട്ടവരുമാണ്. പള്ളിക്കുത്തിൽ പന്തക്കോസ്ത് വിശ്വാസിയായ ഒരു വ്യക്തിയുടെ വീട്ടിലേക്കു പാസ്റ്റർമാരെയെല്ലാം ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് പോയാൽ മന്ത്രിമാരെ കൈയോടെ പിടികൂടാമെന്ന്അൻവർ പറഞ്ഞു. മന്ത്രിമാരൊക്കെ അതിൽ പങ്കെടുക്കുന്നുണ്ട്. ഒരു കുടിയേറ്റ മലയോര കർഷകനെ സ്ഥാനാർഥിയാക്കണമെന്ന് പറഞ്ഞപ്പോൾ യുഡിഎഫ് അംഗീകരിച്ചില്ല.
വളരെ വിദഗ്ധമായി ഒരു മുടക്കുമില്ലാതെ ദേശീയപാത ആറുവരിയുണ്ടാക്കിയില്ലേ ? അതിൽപ്പെട്ട ഒന്നോ രണ്ടോ വണ്ടി പണം ഇവിടെ വന്നിട്ടുണ്ടെങ്കിൽ കർഷകരെ വിലയ്ക്കു വാങ്ങാമെന്ന് മരുമകനും സംഘവും വിചാരിക്കുന്നുണ്ടെങ്കിൽ അത് നേരിടും.
അടിച്ചുമാറ്റിയ പണം വോട്ടർമാർക്ക് കൈക്കൂലി നൽകി സാധാരണക്കാരുടെ പ്രയാസം മുതലെടുക്കാനാണ് ശ്രമമെങ്കിൽ തടയുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുമെന്നും അൻവർ പറഞ്ഞു.