ബംഗളൂരു: രണ്ടാം വിവാഹച്ചടങ്ങുകൾക്കിടെ യുവാവിന്റെ മുഖത്ത് ചെരിപ്പൂരി അടിച്ച് ആദ്യ ഭാര്യ. കർണാടകയിലെ ചിത്രദുർഗയിലാണു സംഭവം. ഗായത്രി കല്യാണമണ്ഡപത്തിൽ വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്പോഴാണ് ആദ്യ ഭാര്യയെത്തിയതും യുവാവിനെ തല്ലിയതും.
നാലു വർഷം മുന്പായിരുന്നു ന്യാമതി താലൂക്കിലെ മുഷെനാലിൽനിന്നുള്ള തനുജയും അരസികെരെയിലെ തിപ്പഘട്ടയിൽനിന്നുള്ള കാർത്തിക് നായിക്കും വിവാഹിതരാകുന്നത്. വിവാഹശേഷം സ്ത്രീധനത്തിന്റെപേരിൽ തനൂജ ഗാർഹികപീഡനത്തിനിരയായിരുന്നു. തുടർന്ന്, തനൂജയുടെ കുടുംബം കാർത്തിക്കിന് പണവും ആഭരണങ്ങളും നൽകി.
തുടർന്നും ഇവർക്കിടയിൽ വഴക്കും ബഹളവും പതിവായിരുന്നു. അതിനിടെയാണു രണ്ടാമതും വിവാഹം കഴിക്കാൻ കാർത്തിക് തീരുമാനിച്ചത്. സ്ത്രീധനം ആഗ്രഹിച്ചാണ് യുവാവ് വീണ്ടും വിവാഹത്തിനു തയാറായതത്രെ. വിവരമറിഞ്ഞ തനുജ ബന്ധുക്കളെയും കൂട്ടി ഓഡിറ്റോറിയത്തിലെത്തുകയും കാർത്തിക്കിനെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.