മകളെ വിവാഹം ചെയ്ത് അയയ്ക്കുന്പോൾ മാതാപിതാക്കൾ സ്വർണവും പണവുമൊക്കെ സ്ത്രീധനമായി നൽകാറുണ്ട്. എന്നാൽ, വിയറ്റ്നാമിലെ ഒരു വധുവിന് അവളുടെ മാതാപിതാക്കൾ സ്വർണവും പണവും മാത്രമല്ല, 100 വെരുകുകളെ കൂടി നൽകി. ഏറ്റവും വിലയേറിയ കോഫികളിൽ ഒന്നായ കോപ്പി ലുവാക്കോ ഉണ്ടാക്കാൻ ആവശ്യമായി വരുന്ന ജീവികളാണിവ. സിവെറ്റ് എന്ന ഈ വെരുകിനെക്കൊണ്ട് പഴുത്ത കാപ്പിക്കുരു കഴിപ്പിക്കുകയാണ് ഇതിനായി ചെയ്യുക.
പിന്നീട്, അവയുടെ വിസർജ്യത്തിൽനിന്ന്, ദഹിക്കാതെ കിടക്കുന്ന കാപ്പിക്കുരു വേർതിരിച്ചെടുത്ത് സംസ്കരിക്കും. അങ്ങനെയാണ് ഈ വിലയേറിയ കാപ്പിപ്പൊടി തയാറാക്കുന്നത്. ഇത്തരം വെരുകുകളെ വലിയ ആസ്തിയായിട്ടാണ് വിയറ്റ്നാമിൽ കണക്കാക്കുന്നത്. 100 വെരുകുകൾക്ക് ഏകദേശം 60,05,454 രൂപ വിലമതിക്കും.
ഇതിനു പുറമേ, സ്ത്രീധനമായി 25 സ്വർണക്കട്ട, 17 ലക്ഷം രൂപ, 10 ലക്ഷം രൂപ വിലമതിക്കുന്ന കമ്പനി ഓഹരികൾ, സ്വത്തുക്കൾ, മറ്റ് ആസ്തികൾ എന്നിവയും നൽകി. വരന്റെ കുടുംബം വധുവിന് 10 സ്വർണക്കട്ടകൾ, ആറു ലക്ഷം രൂപ, വജ്രാഭരണങ്ങൾ എന്നിവ തിരിച്ചും നൽകി. തന്റെ മകൾ ബിസിനസാണ് പഠിച്ചതെന്നും അവൾ എന്തെങ്കിലും ചെയ്ത് സാമ്പത്തികമായി സ്വയംപര്യാപ്തത നേടണമെന്ന ലക്ഷ്യത്തോടെയാണ് ഇവയെല്ലാം നൽകിയതെന്നും വധുവിന്റെ അച്ഛൻ പറഞ്ഞു.