അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുളിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കേരളത്തിലെത്തിക്കാന്‍ പോലീസ്; കൊലപാതകത്തിനു മുമ്പ് പ്രതി മദ്യപിച്ചത് അനാറുമൊത്ത്

prathi1കൊച്ചി: ജിഷാ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുളിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കേരളത്തിലെത്തിക്കാന്‍ പോലീസ് ശ്രമം തുടങ്ങി. കൊച്ചി സിറ്റി ഷാഡോ പോലീസ് എസ്‌ഐ വി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ വി.എം.അനസ്, അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘം അനാറുളിനെ ആസാമില്‍ കണ്ടെത്തിയിരുന്നു. അസമിലെ ജജോരി പോലീസ് സ്‌റ്റേഷനില്‍ വച്ച് സംഘം അനാറുളിന്റെ മൊഴിയെടുത്തു. ഇന്നലെ വൈകുന്നേരം നാലരയോടെ ബര്‍ദ്വാ ഗ്രാമത്തിലെ അമിറുളിന്റെ വീട്ടിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇതിനുശേഷമാകും ഇയാളെ നാട്ടിലേക്കു കൊണ്ടുവരുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.

ജിഷയെ കൊലപ്പെടുത്തുന്നതിനു മുമ്പായി അമീറുള്‍ ഇസ്ലാം  പെരുമ്പാവുരില്‍ വെച്ച് അനാറുമൊത്ത് മദ്യപിച്ചിരുന്നെന്നും ഇതിനു ശേഷമാണ് അമീറുള്‍ ഇസ്ലാം ജിഷയുടെ വീട്ടിലേക്ക് പോയതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. സംഭവത്തിനുശേഷം അനാറുള്‍ പെരുമ്പാവൂരില്‍ നിന്നും ആസാമിലേക്ക് കടന്നിരുന്നു. ഇതേ തുടര്‍ന്നാണ് ആസാമിലെത്തിയ പോലീസ് സംഘം  അനാറുളിനെ കണ്ടെത്തി മൊഴിയെടുത്തത്. കൊലപാതകത്തില്‍ ഇയാള്‍ക്കു പങ്കുണ്ടോയെന്നത് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്്. ആസാമിലെത്തിയ കേരളാ പോലീസ് സംഘം അമിറുള്‍ ഇസ്ലാമിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അയല്‍വാസികളുടെയും മൊഴിയെടുത്തിരുന്നു.

Related posts