ചുങ്കപ്പാറ: മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള (31) വയറുവേദനയ്ക്ക് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടവേ കുഴഞ്ഞുവീണു മരിച്ചത് കുത്തിവയ്പിനേ തുടര്‍ന്നല്ലെന്ന നിഗമനത്തില്‍ പോലീസ്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക നിഗമന പ്രകാരം മരിച്ച അനുശ്രീക്ക് ഗുരുതരമായ വൃക്കരോഗമുള്ളതായും രക്തസമ്മര്‍ദം കുറഞ്ഞിരുന്നതായും കണ്ടെത്തിയിരുന്നു. മരണകാരണം രോഗം തന്നെയെന്ന നിഗമനത്തിലേക്കാണ് അന്വേഷണം നടത്തിയ പെരുമ്പെട്ടി പോലീസും നീങ്ങുന്നത്.
തിങ്കളാഴ്ച രാത്രി വയറുവേദനയേ തുടര്‍ന്ന് ചുങ്കപ്പാറയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തി അനുശ്രീയുടെ നില ഗുരുതരമെന്നു മനസിലാക്കിയ ഡോക്ടര്‍ പ്രാഥമിക ചികിത്സയെന്ന നിലയിലാണ് കുത്തിവയ്പും ഡ്രിപ്പും നല്‍കിയത്. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. ക്ലിനിക്കില്‍ നല്‍കിയിട്ടുള്ളത് അടിയന്തര ചികിത്സ മാത്രമാണെന്നും ഉയര്‍ന്ന തോതിലുള്ള മരുന്നോ മരുന്നു മാറിയോ ശരീരത്തില്‍ പ്രവേശിച്ചിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാകുന്നതെന്ന് പോലീസ് പറഞ്ഞു. ചികിത്സാപ്പിഴവുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചതിനേ തുടര്‍ന്നാണ് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. വൃക്കകളില്‍ പഴുപ്പും കുടലില്‍ വീക്കവും ഉണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
മല്ലപ്പള്ളി – ചാലാപ്പള്ളി നാടമലക്കുന്ന തടത്തേല്‍ പരേതനായ ശ്രീധരന്‍പിള്ളയുടെ മകളായ അനുശ്രീയുടെ മൃതദേഹം രാവിലെ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നു പുറത്തെടുത്ത് വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനുശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍ സംസ്കരിക്കും. ടൈംസ് ഗ്രൂപ്പിന്റെ മലയാളം വാര്‍ത്താ പോര്‍ട്ടലായ സമയം ഡോട്ട് കോമിലെ കോപ്പി എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അനുശ്രീപിള്ള.