ഒളിമ്പിക്‌സില്‍ ഇമ്മിണി ബല്യ ഇന്ത്യ

sp-olympicsസി.കെ. രാജേഷ്കുമാര്‍

ത്രിവര്‍ണം പുതച്ച് നൂറിലേറെ പേര്‍. റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘം പുതിയ ചരിത്രം രചിക്കാനൊരുങ്ങുകയാണ്. ഇത്തവണ നാം ഒളിമ്പിക്‌സിനയയ്ക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാകും. ഒളിമ്പിക് ബെര്‍ത്തുറപ്പിക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിനില്‍ക്കേ, 13 ഇനങ്ങളിലായി 108 പേര്‍ റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിക്കഴിഞ്ഞു. ഇതില്‍ 102 പേര്‍ റിയോയിലുണ്ടാകുമെന്ന് ഉറപ്പ്. വനിതകളുടെ 4-400 മീറ്റര്‍ റിലേ ടീം നിലവിലെ അവസ്ഥയില്‍ ഒളിമ്പിക് ബെര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്്. ലോകറാങ്കിംഗില്‍ അവര്‍ 12-ാം സ്ഥാനത്താണ് ഇപ്പോള്‍. എന്നാല്‍, ട്രയല്‍സ് ഇനിയും ബാക്കിയുണെ്ടന്നിരിക്കേ മറ്റു രാജ്യങ്ങളും മുന്നോട്ടു വരാം. 16 രാജ്യങ്ങളാണ് 4-400 മീറ്റര്‍ റിലേയില്‍ ഒളിമ്പിക്‌സിനു യോഗ്യത നേടുന്നത്.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ അയച്ചത് 60 പുരുഷന്മാരും 23 വനിതകളുമുള്‍പ്പെടെ 83 അംഗ സംഘത്തെയായിരുന്നു. ഇപ്പോള്‍ തന്നെ ആ റിക്കാര്‍ഡ് മറികടന്നു. ഏറ്റവും കുറഞ്ഞത് 115 അത്‌ലറ്റുകളെങ്കിലും ഇത്തവണ ഇന്ത്യന്‍ സംഘത്തിലുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.ബോക്‌സിംഗ്, അത്‌ലറ്റിക്‌സ് തുടങ്ങി ഇനങ്ങളിലാണ് ഇനിയും താരങ്ങള്‍ യോഗ്യത നേടാന്‍ സാധ്യത. ഹോക്കിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ യോഗ്യത നേടിയിരിക്കുന്നത്. പുരുഷ,വനിതാ ടീമുകളിലായി 32 പേര്‍.

അത്‌ലറ്റിക്‌സിനു ജംബോ സംഘം

ഇന്ത്യയുടെ അത്‌ലറ്റിക്‌സിന് അഭിമാനമായി ഇതുവരെ 23 അംഗങ്ങള്‍ (4-400 മീറ്റര്‍ റിലേ കൂടാതെ) യോഗ്യത നേടിക്കഴിഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഇത്രയധികം പേര്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തവണ 11 ഇനങ്ങളിലായി കേവലം 14 പേരായിരുന്നു യോഗ്യത നേടിയത്.

വികാസ് ഗൗഡ, കെ.ടി. ഇര്‍ഫാന്‍, ബല്‍ജീന്ദര്‍ സിംഗ്, ഗുര്‍മീത് സിംഗ്, ടിന്റു ലൂക്ക, സുധ സിംഗ്, സീമ അന്റില്‍ എന്നിവര്‍ ഇത്തവണയും ഒളിമ്പിക്‌സില്‍ യോഗ്യത നേടിയെന്നതും ശ്രദ്ധേയമാണ്. മലയാളികളുടെ സാന്നിധ്യം ഇത്തവണയുമുണ്ട്. ടിന്റുവിനും ഇര്‍ഫാനും പുറമേ, ടി. ഗോപി, മുഹമ്മദ് അനസ്, ഒ.പി. ജയ്ഷ എന്നിരാണ് ഒളിമ്പിക്‌സിനു യോഗ്യത നേടിയ മലയാളികള്‍. എന്നാല്‍, കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്നു രഞ്ജിത് മഹേശ്വരി, മയൂഖ ജോണി എന്നിവര്‍ക്ക് ഇതുവരെ യോഗ്യത ഉറപ്പിക്കാറായിട്ടില്ല. കഴിഞ്ഞ ദിവസം അവസാനിച്ച സീനിയര്‍ അത്‌ലറ്റിക്‌സില്‍ ട്രിപ്പിള്‍ ജംപില്‍ രഞ്ജിത് മഹേശ്വരി യോഗ്യതയ്ക്ക് അരികിലെത്തിയിരുന്നു. പത്തിനും 11നും ഇന്ത്യന്‍ താരങ്ങള്‍ക്കായി ബംഗളൂരുവില്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നുണ്ട്.

കൂടാതെ ബാങ്കോക്ക്, ബെല്‍ജിയം തുടങ്ങിയ ഇടങ്ങളില്‍ നടക്കുന്ന ഒളിമ്പിക് ട്രയലുകളില്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ പങ്കെടുക്കുന്നുണ്ട്. ഇതിനു ശേഷമേ അന്തിമചിത്രം വ്യക്തമാകൂ. 4-400 മീറ്റര്‍ റിലേയില്‍ യോഗ്യത നേടിയാല്‍ ആറു പേരെ വരെ കൊണ്ടുപോകാം. അങ്ങനെവന്നാല്‍, അനില്‍ഡ തോമസ്, അനു രാഘവന്‍, ജിസ്‌ന മാത്യു, സിനി ജോസ് എന്നിവരില്‍ കുറഞ്ഞത് രണ്ടു മലയാളികള്‍കൂടി ടീമിലെത്താം. എം.ആര്‍. പൂവമ്മ, അശ്വിനി അക്കുഞ്ജി, ജുവാന മുര്‍മു, പ്രിയങ്ക പന്‍വാര്‍, ദേബശ്രീ മജുംദാര്‍ എന്നിവരാണ് ടീമിലിടം നേടാന്‍ കാത്തിരിക്കുന്ന മറ്റുള്ളവര്‍. പുരുഷന്മാരുടെ 4-400 മീറ്റര്‍ റിലേയിലും ഇന്ത്യ യോഗ്യത പ്രതീക്ഷിക്കുന്നുണ്ട്. ആരോക്യ രാജീവ്, മുഹമ്മദ് കുഞ്ഞി, ധരുണ്‍, മുഹമ്മദ് അനസ് എന്നിവര്‍ക്കാണ് പ്രഥമ പരിഗണന.

അത്‌ലറ്റിക്‌സില്‍ ഇന്ത്യ ഇത്തവണയും മെഡല്‍ പ്രതീക്ഷിക്കുന്ന രണ്ട് ഇനങ്ങളാണ് പുരുഷന്മാരുടെ ഷോട്ട്പുട്ടും ഡിസ്കസ് ത്രോയും. ഇന്ത്യയില്‍നിന്ന് ആദ്യം ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയ ഇന്ദര്‍ജിത് സിംഗ് ഫോമിലേക്കുയര്‍ന്നിട്ടുണ്ട്. ഒപ്പം വികാസ് ഗൗഡയും മെഡല്‍ പ്രതീക്ഷയിലാണ്. മിന്നും ഫോമിലുള്ള പി.ടി. ഉഷയുടെ ശിഷ്യ ടിന്റു ലൂക്ക 800 മീറ്ററില്‍ വലിയ പ്രതീക്ഷയിലാണ്. ഉഷയ്ക്കു സാധിക്കാത്തത് ടിന്റുവിനു സാധിക്കുമോ എന്നത് കാത്തിരുന്നു കാണാം.

കഴിഞ്ഞ തവണ ടിന്റു സെമിയിലെത്തിയിരുന്നു. നടത്തത്തില്‍ രണ്ടു വനിതാ താരങ്ങളുള്‍പ്പെടെ ഇത്തവണ ഏഴു പേരാണ് യോഗ്യത നേടിയിരിക്കുന്നത്. കെ.ടി. ഇര്‍ഫാന്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ 10-ാം സ്ഥാനത്തെത്തി മികവു പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇത്തവണ അദ്ദേഹം പങ്കെടുക്കുന്ന കാര്യത്തില്‍ ഉറപ്പില്ല. മാരത്തണില്‍ യോഗ്യത നേടിയ ഒ.പി. ജയഷയും ടി. ഗോപിയും കഠിന പരിശീലനത്തിലാണ്. കവിതാ റാവത്തും സുധ സിംഗും നിതേന്ദര്‍ സിംഗ് റാവത്തും മാരത്തണില്‍ ഇറങ്ങും. 36 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ വനിതാ അത്‌ലറ്റ് 100 മീറ്ററില്‍ യോഗ്യത നേടിയത്. ദ്യുതി ചന്ദാണ് പി.ടി. ഉഷയ്ക്കു ശേഷം ആ നേട്ടം കൈവരിച്ചത്. കൂടാതെ 200 മീറ്ററില്‍ ശ്രബാണി നന്ദയും മത്സരിക്കും.

ശ്രീജേഷിന്റെ ഹോക്കിയും സൈനയുടെ ബാഡ്മിന്റണും

കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ പൊന്നണിഞ്ഞതിലൂടെ യോഗ്യത ഉറപ്പിച്ച ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ചാമ്പ്യന്‍സ് ലീഗിലെ ഉജ്വല പ്രകടനം വലിയ സൂചനകളാണ് നല്‍കുന്നത്. മലയാളി ഗോള്‍ കീപ്പറും നായകനുമായ പി.ആര്‍. ശ്രീജേഷിന്റെ പ്രകടനവും ശ്രദ്ധേയമാകും. കഴിഞ്ഞ തവണ വെങ്കലം നേടിയ സൈന ബാഡ്മിന്റണില്‍ ഇത്തവണും പ്രതീക്ഷയിലാണ്. ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള സൈനയ്‌ക്കൊപ്പം പി.വി. സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവര്‍ വ്യക്തിഗത ഇനങ്ങളിലും മനു അത്രി, സുമിത് റെഡ്ഡി, ജ്വാല ഗുട്ട, അശ്വിനി പൊന്നപ്പ എന്നിവര്‍ ഡബിള്‍സിലും ഇറങ്ങും. കഴിഞ്ഞ തവണ ആറു പേര്‍ ബാഡ്മിന്റണില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചപ്പോള്‍ ഇത്തവണ അത് ഏഴായി.

ബോക്‌സിംഗും ഗുസ്തിയും ഷൂട്ടിംഗും ടെന്നീസും

കഴിഞ്ഞ തവണ രണ്ടു മെഡലുകള്‍ കൊണ്ടുവന്ന ഷൂട്ടിംഗില്‍ ഇത്തവണയും ഇന്ത്യ ഏറെ പ്രതീക്ഷിക്കുന്നു. 12 പേരാണ്് മെഡലുകള്‍ വെടിവച്ചിടാന്‍ റിയോയിലെത്തുന്നത്. മികച്ച ഫോമിലുള്ള ജിതു റായി, അപൂര്‍വി ചന്ദേല എന്നിവര്‍ക്കൊപ്പം മുന്‍ മെഡല്‍ ജേതാക്കളായ അഭിനവ് ബിന്ദ്ര, ഗഗന്‍ നരംഗ് എന്നിവരുമുണ്ട്. ഇടിക്കൂട്ടില്‍ കഴിഞ്ഞ തവണ എട്ടുപേര്‍ പോരാടിയപ്പോള്‍ ഇത്തവണ എണ്ണം കുറഞ്ഞു. കേവലം മൂന്നു പേര്‍ക്കാണ് ഇതുവരെ യോഗ്യത ലഭിച്ചത്. ഇനിയും ചിലര്‍ യോഗ്യത പ്രതീക്ഷിക്കുന്നുണ്ട്. ഗുസ്തിയില്‍ കഴിഞ്ഞ തവണ രണ്ടു മെഡലുകള്‍ ലഭിച്ചിരുന്നു. ഇത്തവണ എട്ടു പേരാണ് ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ടെന്നീസില്‍ സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യവും ലിയാന്‍ഡര്‍ പെയ്‌സ്- രോഹന്‍ ബൊപ്പണ്ണ സഖ്യവും മെഡല്‍ പ്രതീക്ഷകളാണ്. ലിയാന്‍ഡര്‍ പെയ്‌സിന്റെ ഏഴാമത്തെ ഒളിമ്പിക്‌സാണിത്.

ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സിനു യോഗ്യത നേടുന്ന വനിതാ ജിംനാസ്റ്റായ ദിപ കര്‍മാകറാണ് ഇന്ത്യന്‍ നിരയില്‍ ശ്രദ്ധേയയായ താരം. 52 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ജിംനാസ്റ്റ് ഇന്ത്യക്കായി ഒളിമ്പിക്‌സിനിറങ്ങുന്നത്. ടേബിള്‍ ടെന്നീസിലും അമ്പെയ്ത്തിലും ഇത്തവണ നാലു പേര്‍ മത്സരിക്കുമ്പോള്‍ റോവിംഗ്, ജൂഡോ എന്നീയിനങ്ങളില്‍ ഓരോരുത്തരും പോരിനിറങ്ങും.

ഒളിമ്പിക് ദിനങ്ങള്‍ അടുത്തെത്തി. ഇന്ത്യയുടെ അഭിമാന ഭാജനങ്ങളായ ഇവര്‍ കേവലം വിനോദയാത്രയ്ക്കപ്പുറം മികച്ച നേട്ടങ്ങളുമായി വരുമെന്നു പ്രത്യാശിക്കാം.

ഒളിമ്പിക്‌സിന് ഇതുവരെ യോഗ്യത നേടിയ ഇന്ത്യക്കാര്‍

അമ്പെയ്ത്ത്: തണു ദാസ്, ദീപികകുമാരി, ലക്ഷ്മിറാണി മാജി, ബൊംബെയ്‌ലാ ദേവി
അത്‌ലറ്റിക്‌സ്: അങ്കിത് ശര്‍മ (ലോംഗ്ജംപ്), ഇന്ദര്‍ജിത് സിംഗ് (ഷോട്ട്പുട്ട്), വികാസ് ഗൗഡ (ഡിസ്കസ്‌ത്രോ), സീമ അന്റില്‍ (ഡിസ്കസ്‌ത്രോ), മന്‍പ്രീത് കൗര്‍ (ഷോട്ട്പുട്ട്), ഗുര്‍മീത് സിംഗ് (20 കി.മീ. നടത്തം), ബല്‍ജിന്ദര്‍സിംഗ് (20 കി.മീ. നടത്തം), കെ.ടി. ഇര്‍ഫാന്‍ (20 കി.മീ. നടത്തം), സന്ദീപ് കുമാര്‍ (50 കി.മീ.നടത്തം), നിതേന്ദര്‍ സിംഗ് റാവത് (മാരത്തണ്‍), ടി. ഗോപി (മാരത്തണ്‍), ഖേതാ റാം (മാരത്തണ്‍), മുഹമ്മദ് അനസ് (400 മീ.), ലളിത് ബാബര്‍ (3000 മീ. സ്റ്റീപ്പിള്‍ചേസ്), ടിന്റു ലൂക്ക (800 മീറ്റര്‍), കവിത റാവത്ത്(മാരത്തണ്‍), സുധ സിംഗ് (മാരത്തണ്‍), ഒ.പി.ജയ്ഷ (മാരത്തണ്‍), കുഷ്ബീര്‍ കൗര്‍ (നടത്തം), സപ്ന പൂണിയ (നടത്തം), ദുതി ചന്ദ് (100 മീ.), ശ്രബാനി നന്ദ (200 മീ.), നിര്‍മല ഷിയോറാന്‍ (400),

ബാഡ്മിന്റണ്‍: സൈ്‌ന നെഹ്‌വാള്‍ (സിംഗിള്‍സ്), പി.വി.സിന്ധു (സിംഗിള്‍സ്), കിടംബി ശ്രീകാന്ത് (സിംഗിള്‍സ്), മനു — ആന്‍ഡ് സുമീത് റെഡ്ഡി മെന്‍സ് ഡബിള്‍സ്), ജ്വാല ഗുട്ട ആന്‍ഡ് അശ്വിനി പൊന്നപ്പ (വിമന്‍സ് ഡബിള്‍സ്)

ബോക്‌സിംഗ്: ശിവ ഥാപ്പ (56 കി.ഗ്രാം), മനോജ്കുമാര്‍ (61 കി.ഗ്രാം), വികാസ് കൃഷ്ണന്‍ (75കി.ഗ്രാം)
ജൂഡോ: അവ്താര്‍ സിംഗ്, ജിംനാസ്റ്റിക്‌സ്: ദിപ കര്‍മാകര്‍
ഹോക്കി: പുരുഷ ടീം – 16 അംഗങ്ങള്‍, വനിതാ ടീം – 16 അംഗങ്ങള്‍റോവിംഗ്: ദത്തു ബൊക്കനാല്‍ (സിംഗിള്‍സ് സ്കള്‍സ്)

ഷൂട്ടിംഗ്: ജിതു റായ്, അപൂര്‍വി ചന്ദേല, ഗഗന്‍ നരംഗ്, അഭിനവ് ബിന്ദ്ര, ഗുര്‍പ്രീത് സിംഗ്, പ്രകാശ് നഞ്ചപ്പ, ചായിന്‍ സിംഗ്, മൈരാജ് അഹമ്മദ് ഖാന്‍, ഹീന സിദ്ദു, കൈനന്‍ ചിനായ്, അയോനിക പോള്‍, മാനവജിത് സിംഗ് സന്ധു.

ടേബിള്‍ ടെന്നീസ്: അജന്ത ശരത് കമല്‍, മണിക ഭദ്ര, സൗമ്യജിത് ഘോഷ്, മൗമ ദാസ്
ടെന്നീസ്: രോഹന്‍ ബോപ്പണ്ണ (മെന്‍സ് ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്), ലിയാന്‍ഡര്‍ പെയ്‌സ് (മെന്‍സ് ഡബിള്‍സ്), സാനിയ മിര്‍സ (വിമന്‍സ് ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്), പ്രാര്‍ഥന തോമ്പാര്‍ (വിമന്‍സ് ഡബിള്‍സ്)

വെയ്റ്റ്‌ലിഫ്റ്റിംഗ്: ശിവലിംഗം സതീഷ്കുമാര്‍ (മെന്‍സ് 77 കി.ഗ്രാം), സൈക്കം മിറബി ചാനു.
ഗുസ്തി: നര്‍സിംഗ് പഞ്ചം യാദവ് (മെന്‍സ് എഫ്എസ് 74 കിലോഗ്രാം), യോഗേശ്വര്‍ ദത്ത് (മെന്‍സ് എഫ്എസ് 65 കി.ഗ്രാം), ഹര്‍ദീപ് സിഗ് (മെന്‍സ് ജിആര്‍ 98 കി.ഗ്രാം), സന്ദീപ് തോമര്‍ (മെന്‍സ് എഫ്എസ് 57 കി.ഗ്രാം), രവീന്ദര്‍ കത്രി (മെന്‍സ് ജിആര്‍ 86 കിലോഗ്രാം), ബബിത കുമാരി (വിമന്‍സ് 55 കിലോ ഗ്രാം), വിനേഷ് പോഗട്ട് (വിമന്‍സ് 48 കി.ഗ്രാം), സാക്ഷി മാലിക് (വിമന്‍സ് 60 കിലോഗ്രാം).

Related posts