കാനാലില്‍ നിന്നും വെള്ളമില്ല: ബിജെപി പള്ളിച്ചല്‍ ഇറിഗേഷന്‍ ഓഫീസ് ഉപരോധിച്ചു

EKM-BJPനേമം : കനാലില്‍ നിന്നും  കൃഷി സ്ഥലങ്ങളിലേയ്ക്ക് വെള്ളമെത്താത്തതില്‍ പ്രതിഷേധിച്ച് പള്ളിച്ചല്‍ ഇറിഗേഷന്‍ ഓഫീസ് ഇന്നലെ രാവിലെ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു.  ബിജെപി കല്ലിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധ സമരം നടന്നത്.  ഇതിനെ തുടര്‍ന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എത്തി അടിയന്തരമായി അറ്റകുറ്റ പണികള്‍ നടത്തി വെള്ളമെത്തിക്കുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍  ഉച്ചയോടെ ഉപരോധം അവസാനിപ്പിച്ചത്.  ഉപരോധമറിഞ്ഞ് നേമം പോലീസും സ്ഥലത്തെത്തി.

കല്ലിയൂര്‍, പള്ളിച്ചല്‍, നേമം മേഖലകളില്‍   കനാലില്‍ നിന്നും വെള്ളമെത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസത്തിലേറെയായി കര്‍ഷകര്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. നെയ്യാറില്‍ നിന്നുമാണ് കനാലില്‍ വെള്ളമെത്തുന്നത്. ഒന്നര മാസം  മുമ്പ്  നരുവാമൂട്ടിലെ ബണ്ട് തകര്‍ന്നതിനെ തുടര്‍ന്നാണ് ഈ ഭാഗങ്ങളില്‍ വെള്ളമെത്തുന്നതിന് ബുദ്ധിമുട്ടുണ്ടായി.   ഉപരോധത്തെ തുടര്‍ന്ന്  എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അജിത്ത്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അനില്‍കുമാര്‍ എന്നിവരെത്തി  സമരക്കാരുമായി ചര്‍ച്ച നടത്തി  ഈ മാസം അവസാനത്തോടെ  വെള്ളമെത്തിക്കാമെന്ന്  ഉറപ്പ് നല്‍കി.

ഇതിന്റെ അടിസ്ഥാനത്തിലാണ്  ഉപരോധസമരം അവസാനിപ്പിച്ചത്. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജി.പി. ശ്രീകുമാര്‍  ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വി.ലതാകുമാരി, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ജയലക്ഷ്മി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കല്ലിയൂര്‍ പദ്മകുമാര്‍, ബിജെപി കല്ലിയൂര്‍ , പള്ളിച്ചല്‍  പഞ്ചായത്ത് അംഗങ്ങള്‍  പള്ളിച്ചല്‍ ബിജു, കുടുംബന്നൂര്‍ ശ്രീകുമാര്‍,  വി.ജയകുമാര്‍,   കെ.പി. അനില്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts