പാടശേഖരത്തിലേക്കുള്ള തോട് നികത്തി റോഡാക്കിയെന്നു പരാതി

alp-thoduമാന്നാര്‍: ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള പാമ്പനം തേട് സ്വകാര്യ വ്യക്തി വഴിക്കായി നികത്തിയതായി പരാതി. നികത്തിയ തോട് പൂര്‍വ്വസ്ഥിതിയില്‍ ആക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പിട്ട നിവേദനം കളക്ടര്‍ക്ക് നല്‍കി. മാന്നാര്‍ വള്ളക്കാലി ജംഗ്ഷന് കിഴക്കായി വീയപുരം റോഡിലുള്ള ഇടപുഞ്ച പാടശേഖരത്തിലേക്കുള്ള ജലസ്രോതസ്സായിരുന്നു ഈ തോട്. 130 ഏക്കറോളം വരുന്ന പാടശേഖരത്തിലെ ജലസ്രോതസ് ഇല്ലാതാക്കിയാണ് സ്വകാര്യ വ്യക്തി വീട്ടിലേക്ക് വാഹനങ്ങള്‍ കയറുന്നതിനും മറ്റുമായി ഈ തോട് നികത്തിയിരിക്കുന്നത്രേ.

തോടിന്റെ ഒരു ഭാഗം നികന്നതിനാല്‍ വെള്ളം ഒഴുകി പോകുവാന്‍ കഴിയാതെ തോടിന്റെ ബാക്കി ഭാഗത്ത് കെട്ടികിടക്കുന്നത് സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.  2012 ല്‍ ഈ വ്യക്തി തോട് നികത്തുവാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും നാട്ടുകാരും കര്‍ഷകരും ഇടപെട്ട് അന്ന് അത് തടയുകയും കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ഇപ്പോഴാണ് തെരെഞ്ഞെടുപ്പ് സമയത്ത് മണ്ണടിച്ച് നികത്തിയത്.

ജലസ്രോതസുകളായ തോടുകളും മറ്റും സംരക്ഷിക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ തന്നെയാണ് ഇത്തരം നടപടികള്‍ ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ഇവിടം സന്ദര്‍ശിച്ച് നിജസ്ഥിതി അറിഞ്ഞ ശേഷം തോട് പൂര്‍വ്വ സ്ഥിതിയിലേക്ക് മാറ്റണമെന്നാണ് നാട്ടുകാര്‍ നിവേദനത്തില്‍ ആവശ്യപ്പെടുന്നത്.

Related posts