കോഴിക്കോട്: മലയാളി വിദ്യാര്‍ഥിനി റാഗിംഗിനിരയായിട്ടില്ലെന്നും ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നുമെന്നുള്ള ബംഗളൂരു ഗുല്‍ബര്‍ഗിലെ നഴ്സിംഗ് കോളജ് അധികൃതരുടെ വിശദീകരണം തെറ്റെന്ന് ചികിത്സയില്‍ കഴിയുന്ന അശ്വതി. ക്രൂരമായ പീഡനത്തിനാണ് താന്‍ ഇരയായത്. കൊല്ലം, ഇടുക്കി ജില്ലക്കാരായ നാല് മലയാളി വിദ്യാര്‍ഥിനികളുടെ നേതൃത്വത്തിലായിരുന്നു തുടര്‍ച്ചയായുള്ള പീഡനം. താന്‍ റാഗിഗിംനു ഇരയായ സമയത്ത് ആരോപണവിധേയര്‍ നാട്ടിലായിരുന്നുവെന്ന വാദവും തെറ്റാണ്. ഇതു തെളിയിക്കാന്‍ അവരുടെ ഫോണ്‍കോള്‍ രേഖകള്‍ പരിശോധിക്കണമെന്നും അശ്വതി ആവശ്യപ്പെട്ടു.
നിര്‍ധന ദളിത് കുടുംബാംഗമായ താന്‍ അഞ്ചുമാസം മുമ്പാണ് നഴ്സിംഗിനു ചേര്‍ന്നത്. നാലു ലക്ഷം രൂപ വായ്പയെടുത്ത് അതില്‍ നിന്നു 75,000രൂപ ഫീസടച്ചാണ് പ്രവേശനം നേടിയത്. പഠിക്കണമെന്നു ആഗ്രഹമുള്ളതുകൊണ്ടു മാത്രമാണ് അവിടെ തുടര്‍ന്നത്. വീട്ടുകാര്‍ വിഷമിക്കേണ്ടെന്നു കരുതിയാണ് കാര്യങ്ങള്‍ അവരോടു പറയാതിരുന്നതെന്നും അശ്വതി പറഞ്ഞു.
അശ്വതി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നുവെന്നും റാംഗിംഗ് നടന്നിട്ടില്ലെന്നും ഇന്നലെ കോള്ജ് അധികൃതര്‍ വിശദീകരിച്ചിരുന്നു. ക്ലാസ് ആരംഭിച്ചതു മുതല്‍ തന്നെ സീനിയര്‍ വിദ്യാര്‍ഥികള്‍ പീഡനം തുടങ്ങിയിരുന്നുവെന്ന് കുട്ടിയുടെ ബന്ധുക്കളും പറഞ്ഞു. ജാതീയമായി അധിക്ഷേപിക്കുന്നതു പതിവായിരുന്നു. പലപ്പോഴും കറുത്തവളെന്ന് വിളിച്ചും മറ്റും അവഹേളിച്ചു. ശാരീരികമായി അക്രമിക്കാനും ശ്രമമുണ്ടായി. റാംഗിംഗ് നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കോളജ് അധികൃതര്‍ അന്വേഷിച്ചില്ലെന്നും ക്രൂരത നടത്തിയ വിദ്യാര്‍ഥികള്‍ കോളജില്‍ പഠനം തുടരുകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ബംഗളൂരൂ ഗുല്‍ബര്‍ഗിലെ നഴ്സിംഗ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാംഗിംഗിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയിലായ വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി (19) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഏതാനും ദിവസം മുമ്പാണ് കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച്, ബാത്ത്റൂം വൃത്തിയാക്കാനുപയോഗിക്കുന്ന ഫിനോള്‍ കുടിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം.
അവശനിലയിലായ അശ്വതി ബംഗളൂരിലെ ആശുപത്രിയില്‍ അഞ്ചുദിവസം ചികിത്സയില്‍ കഴിഞ്ഞു. തുടര്‍ന്ന് സാധാരണ നിലയിലെത്താത്തതിനാല്‍ കോളജ് അധികൃതര്‍ ഇടപെട്ട് മറ്റൊരു കുട്ടിക്കൊപ്പം നാട്ടിലേക്കയച്ചു. എടപ്പാളിലെയും തൃശൂരിലെയും ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും ആശ്വാസം ലഭിച്ചില്ല. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ അന്നനാളത്തിനു ഗുരുതരമായ പൊള്ളലുണ്ടെന്ന് കണ്ടെത്തി. കഴുത്തില്‍ ദ്വാരമിട്ട് അതുവഴി ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്‍കിയാണ് ഇപ്പോള്‍ കുട്ടിയുടെ ജീവന് നിലനിര്‍ത്തുന്നത്.
സംഭവത്തില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, പോലീസ് മേധാവി എന്നിവര്‍ക്കും ബംഗളൂരു ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെ മെഡിക്കല്‍ കോളജ് പോലീസെത്തി കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. വിവരങ്ങള്‍ എടപ്പാള്‍, കര്‍ണാടക പോലീസിനു കൈമാറുമെന്ന് മെഡിക്കല്‍ കോളജ് പോലീസ് അറിയിച്ചു.