സിപിഎം സ്ഥാനാര്‍ഥി പി.സി. ജോസഫിനുണ്ടായ പരാജയം: അന്വേഷണത്തിന് ബേബി ജോണ്‍ അടുത്ത ആഴ്ച പൂഞ്ഞാറിലെത്തും

KNR-CPIMകോട്ടയം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സി. ജോസഫിനുണ്ടായ പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ച കമ്മീഷന്‍ അംഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍ അടുത്ത ആഴ്ച പൂഞ്ഞാറിലെത്തും. സിപിഎം സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മണ്ഡലങ്ങളിലെ പരാജയകാരണം അന്വേഷിക്കാനാണ് സംസ്ഥാന കമ്മിറ്റി കമ്മീഷനെ തീരുമാനിച്ചത്. ഇതിന്‍ പ്രകാരം വട്ടിയൂര്‍ക്കാവ്, പാലക്കാട് മണ്ഡലങ്ങളിലെ പരാജയം അന്വേഷിക്കുന്ന കമ്മീഷന്‍ അംഗങ്ങളായ കെ.ജെ. തോമസ്, എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ എന്നിവര്‍ അതാതു മണ്ഡലങ്ങളില്‍ സിറ്റിംഗ് നടത്തിയിരുന്നു.

ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച മണ്ഡലം കമ്മിറ്റിയംഗളുമായിട്ടായിരിക്കും ബേബി ജോണ്‍ കൂടിക്കാഴ്ച നടത്തുക. മണ്ഡലം കമ്മിറ്റിയംഗങ്ങള്‍ക്കു പരാജയത്തേക്കുറിച്ചു പരാതിയുള്ള അംഗങ്ങളില്‍ നിന്നു നേരിട്ടും പരാതികള്‍ സ്വീകരിക്കും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയം മുതല്‍ സിപിഎം പ്രാദേശിക നേതൃത്വം പി.സി. ജോര്‍ജുമായി സഹകരിച്ചാണു പ്രവര്‍ത്തിച്ചിരുന്നത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളില്‍ സിപിഎം ഭരണം കൈയാളുന്നതും ജോര്‍ജിന്റെ പാര്‍ട്ടിയുടെ സഹായത്തോടെയായിരുന്നു.

അധികാരം പോകുമെന്ന ഭയവും ചിലപ്രാദേശിക നേതാക്കളെ ജോര്‍ജുമായി കൂടുതല്‍ അടുപ്പിച്ചതായും പാര്‍ട്ടി നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കമ്മീഷന്‍ അംഗം വിശദമായി പരിശോധിക്കും. വോട്ടുമറിച്ചതിനു പ്രത്യുപകാരമായി പലരും പാരിതോഷികം കൈപ്പറ്റിയതായും ആക്ഷേപമുണ്ട്. ഇതിനിടയില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണവുമായി ഈരാറ്റുപേട്ടയിലും സമീപപ്രദേശങ്ങളിലും പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു. സിപിഎം പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റിയും ഈരാറ്റുപേട്ട ലോക്കല്‍ കമ്മിറ്റിയും പിരിച്ചുവിടണമെന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലയില്‍നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളുമായും ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളുമായും ബേബിജോണ്‍ ചര്‍ച്ച നടത്തും. തുടര്‍ന്നായിരിക്കും സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഏതാണ്ട് മുക്കാല്‍ പങ്കുവോട്ടും പി.സി. ജോര്‍ജിന് ചോര്‍ന്നെന്നും ഇതില്‍ പ്രാദേശിക നേതാക്കള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നുമായിരുന്നു പ്രധാന ആരോപണം. പരാജയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വീഴ്ചവരുത്തിയ നേതാക്കളുടെ പേരുവിവരം സഹിതം പൂഞ്ഞാര്‍ മണ്ഡലത്തില്‍നിന്നും സംസ്ഥാന കമ്മിറ്റിക്കും സംസ്ഥാന സെക്രട്ടറിക്കും നിരവധി കത്തുകള്‍ ലഭിച്ചിരുന്നു. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ഏരിയാ നേതാക്കള്‍ക്കും മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 11 ലോക്കല്‍ ഭാരവാഹികള്‍ക്കുമെതിരെയാണ് കത്തില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ജില്ലാ സെക്രട്ടറിയേറ്റില്‍നിന്നും ചുമതലയുള്ള വി.പി. ഇബ്രാഹിം, മണ്ഡലം സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ പി. ഷാനവാസ്, ഏരിയാ സെക്രട്ടറിമാരായ ടി. പ്രസാദ്, കെ.ആര്‍. ശശിധരന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.എന്‍. ശശിധരന്‍, രമാ മോഹന്‍, കെ. രാജേഷ്, ജോയി ജോര്‍ജ് എന്നിവര്‍ക്കായിരുന്നു പ്രചാരണ ചുമതല. സിപിഎമ്മിനു മണ്ഡലത്തില്‍ പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുപോലും ലഭിച്ചില്ല.

സ്വതന്ത്രസ്ഥാനാര്‍ഥിയായ പി.സി. ജോര്‍ജിന് 63,621 വോട്ട് ലഭിച്ചപ്പോള്‍ ഇടതു സ്ഥാനാര്‍ഥി ജനാധിപത്യ കേരള കോണ്‍ഗ്രസിലെ പി.സി. ജോസഫിന് 22,270 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് എമ്മിലെ ജോര്‍ജുകുട്ടി ആഗസ്തിക്ക് 35,800 വോട്ടുകളും ലഭിച്ചു. ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് 19,966 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച മോഹന്‍ തോമസിന് 44,000 വോട്ട് ലഭിച്ചിരുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനായി മണ്ഡലം കമ്മിറ്റിയില്‍ നേരിട്ടു പങ്കെടുക്കുന്നതിനായി പിണറായി വിജയന്‍ പ്രചാരണ സമയത്ത് സിപിഎം ഈരാറ്റുപേട്ട ഏരിയാ ഓഫീസില്‍ എത്തിയിരുന്നു. ഈ യോഗത്തില്‍ പ്രാദേശിക നേതാക്കള്‍ക്ക് നേരിട്ട് താക്കീതും നല്‍കിയിരുന്നു.

Related posts