ഇടുക്കി: മുക്കുപണ്ടം പണയംവച്ചു പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിനുശേഷം പോലീസ് പിടികൂടി.തങ്കമണി, പാലോളിൽ ബിനീത (49) യെയാണ് എറണാകുളത്തുനിന്ന് പോലീസ് പിടികൂടിയത്. 2006ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രാം മുക്കുപണ്ടം പണയം വച്ചു 25,000 രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്.
2006ൽ അറസ്റ്റിലായ യുവതി ജാമ്യത്തിലിറങ്ങി ഒളിവിൽ പോയതിനെ തുടർന്ന് കട്ടപ്പന കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ 19 വർഷമായി പോലീസിനെ കബളിപ്പിച്ചു വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ഇടുക്കി ഡി. സി. ആർ.ബി.ഡി വൈഎസ്പി. കെ.ആർ. ബിജുവിന്റെയും കട്ടപ്പന ഡിവൈഎസ്പി. വി. എ. നിഷാദ് മോന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം, എറണാകുളം നെടുമ്പാശേരിക്കടുത്തുള്ള കാരകുന്നത്തുനിന്നാണു യുവതിയെ അറസ്റ്റ് ചെയ്തത്.
19 വർഷമായി യുവതിയെ പോലീസ് തെരയുകയായിരുന്നു . ഇടുക്കി ജില്ലാ പോലീസ് മേധാവി ടി. കെ . വിഷ്ണു പ്രദീപിന്റെ നിർദേശാനുസരം കട്ടപ്പന ഡിവൈഎസ്പി. വി. എ. നിഷാദ് മോൻ, ഡിസിആർബി ഇടുക്കി ഡിവൈഎസ്പി. കെ. ആർ. ബിജു, എസ് സി പി ഒ. ജയേഷ് മോൻ, ജോബിൻ ജോസ്, വനിതാ എസ് സി പി ഒ. വി. വി. സബീന ബീവി എന്നിവരുടെ നേതൃത്യത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കട്ടപ്പന കോടതിൽ ഹാജരാക്കി.