ബര്‍മുഡാ ട്രയാംഗിള്‍! അഥവാ ചെകുത്താന്റെ വാസസ്ഥലം, വിമാനങ്ങളുടെയും കപ്പലുകളുടെയും പേടിസ്വപ്‌നമായ ആ നിഗൂഢതയെപ്പറ്റി അറിയാം

barmuda1ലോകത്തെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലം ഏതാണെന്ന ചോദ്യത്തിന് ലോകമെമ്പാടുമുള്ള ജനതയ്ക്ക് ഒറ്റയുത്തരം മാത്രമേ ഉണ്ടാവാന്‍ വഴിയുള്ളൂ. അതാണ് ബര്‍മുഡാ ട്രയാംഗിള്‍ അഥവാ മരണത്തിന്റെ ത്രികോണം. നൂറ്റാണ്ടുകളായി ഉത്തരം കിട്ടാത്ത ചോദ്യത്തിന് മാത്രം പല വകഭേദങ്ങളുണ്ടായി. ബര്‍മുഡ ട്രയാംഗിള്‍ ദുരൂഹതകള്‍ ഒളിപ്പിച്ച് ഒരു പ്രഹേളികയായി ഇന്നും തുടരുകയാണ്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മിയാമി, ബര്‍മുഡ, പ്യൂര്‍ട്ടോറിക്കോ എന്നീ പ്രദേശങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളിലായിയാണ് ബര്‍മുഡ ട്രയാംഗിള്‍ നിലകൊള്ളുന്നത്. 50000 സ്ക്വയര്‍ മൈല്‍ ദൂരം പരന്നു കിടക്കുന്ന ബര്‍മുഡാ ട്രയാംഗിള്‍ ഫ്‌ളോറിഡയുടെ തെക്കേ അറ്റത്തായി വരും. ഇതിലെ യാത്ര ചെയ്ത ക്രിസ്റ്റഫര്‍ കൊളംബസാണ് ബര്‍മുഡ ട്രയാഗിംള്‍ എന്ന അദ്ഭുത പ്രതിഭാസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി ലോകത്തെ അറിയിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ പര്യവേഷണയാത്രയായിരുന്നു അത്.

അന്നത്തെ വിചിത്രാനുഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്്. വലിയ ഒരു തീഗോളം പറന്നുവന്ന് കടലില്‍ വീഴുന്നതാണ് ആദ്യ ദിവസം കണ്ടതെന്ന് കൊളംബസ് പറയുന്നു. ആ സംഭവത്തിന് ആഴ്ചകള്‍ക്ക് ശേഷം ആകാശത്ത് അതിവിചിത്രമായൊരു പ്രകാശം കണ്ടതായും കൊളംബസ് പറയുന്നുണ്ട്. ആ സമയത്ത് തന്റെ കൈയ്യിലുണ്ടായിരുന്ന വടക്കുനോക്കിയന്ത്രം തെറ്റായ ദിശയിലേക്കു തിരിഞ്ഞതായും അദ്ദേഹത്തിന്റെ വിവരണങ്ങളില്‍ കാണാം. ഇവിടെവച്ച് എന്നന്നേക്കുമായി അപ്രതീക്ഷമായ കപ്പലുകളുടെയും വിമാനങ്ങളുടെയും എണ്ണമെടുത്താല്‍ത്തന്നെ ആ ദുരൂഹതയുടെ വ്യാപ്തി വ്യക്തമാവും.

1800ല്‍ അപ്രത്യക്ഷമായ അമേരിക്കന്‍ കപ്പല്‍ യുഎസ്എസ് പിക്കറിംഗ് ആണ് ഈ ഗണത്തില്‍ ആദ്യത്തേത്. അന്ന് 90 യാത്രക്കാരാണ് അതോടൊപ്പം അപ്രത്യക്ഷരായത്. 1814ല്‍ കപ്പലിനൊപ്പം അപ്രത്യക്ഷമായതാവട്ടെ 140 യാത്രക്കാരും. 1840നു ശേഷം കുറച്ചു ദശാബ്ദങ്ങള്‍ ഇത്തരം സംഭവങ്ങള്‍ കേള്‍ക്കാനില്ലായിരുന്നു. എന്നാല്‍ ശാന്തമാവാന്‍ ബര്‍മുഡ ഒരുക്കമല്ലായിരുന്നു. 1918ല്‍ വീണ്ടും ബര്‍മുഡ തനിനിറം കാണിച്ചു. ബാര്‍ബഡോസില്‍ നിന്നും മേരിലാന്‍ഡിലേക്കു പോയ യുഎസ്എസ് സൈക്ലോപ്‌സ് എന്ന കപ്പല്‍ ബര്‍മുഡയിലെത്തിയതിനു ശേഷം ലോകത്തിന്റെ ഓര്‍മയില്‍ മാത്രമായി. കപ്പലിനൊപ്പം അന്ന് മറഞ്ഞത് 306 മനുഷ്യരാണ്. പിന്നെ ഇടയ്ക്കിടെ ബര്‍മുഡ പതിവ് സംഭവങ്ങള്‍ ആവര്‍ത്തിച്ച് ലോകത്തെ ഭീതിയിലാഴ്ത്തിക്കൊണ്ടിരുന്നു. ആദ്യമൊക്കെ കപ്പലുകളായിരുന്നുവെങ്കില്‍ വിമാനത്തിന്റെ കണ്ടുപിടിത്തത്തോടെ ബര്‍മുഡ ട്രയാംഗിളിന് പുതിയ ഇരകളെ ലഭിച്ചു.

1945ല്‍ അമേരിക്കന്‍ നേവിയുടെ 5 ടിബിഎഫ് അവഞ്ചര്‍ വിമാനങ്ങള്‍ വിഴുങ്ങിക്കൊണ്ട് ബര്‍മുഡ പുതുരുചി അറിഞ്ഞു. അതൊടൊപ്പം 14 വൈമാനികരും അപ്രത്യക്ഷരായി. പിന്നെയുള്ള രണ്ടു ദശാബ്ദങ്ങളില്‍ ബര്‍മുഡ വൈമാനികരെ കിടിലം കൊള്ളിച്ചു. 1965ലാണ് ബര്‍മുഡ വിമാനവേട്ട അവസാനിപ്പിക്കുന്നത്. അതിനുശേഷം കപ്പലുകളും അപ്രത്യക്ഷമായിട്ടില്ല. കഥകളിലും മറ്റുമായി ഒതുങ്ങുകയാണെന്ന് എല്ലാവരും വിചാരിച്ചിരിക്കുമ്പോഴാണ് 21-ാം നൂറ്റാണ്ടിലും തനിക്ക് ശക്തിയുണ്ടെന്ന് ബര്‍മുഡ തെളിയിക്കുന്നത്. അവസാന അപകടത്തിന്റെ സുവര്‍ണജൂബിലി വേളയിലായിരുന്നു അത്. കൃത്യമായി പറഞ്ഞാല്‍ 2015 ഒക്ടോബര്‍ ഒന്നിന്. എസ്എസ് എല്‍ ഫാറോ എന്ന അമേരിക്കന്‍ കപ്പലാണ് അന്ന് മുക്കിയത്.

ഒരു മാസം നീണ്ട തിരച്ചിലിനൊടുവില്‍  മേല്‍ത്തട്ടില്‍ നിന്നും 15000ല്‍ താഴ്ചയില്‍ കപ്പലുണ്ടെന്നു കണ്ടെത്തി. പലയിടങ്ങളില്‍ നിന്നും അപ്രത്യക്ഷമായ കപ്പലുകളുടെയും മറ്റും അവശിഷ്ടമെന്നു പറഞ്ഞ് പലതും കണ്ടെത്തിയിട്ടുണ്ടെങ്കിലും വിശദമായ പരിശോധനയില്‍ അവയുമായി ബന്ധമില്ലെന്നു തെളിഞ്ഞിട്ടുണ്ട്. അതിലേ ജീവനും കൊണ്ട് കടന്നു പോയവരുടെ വിവരണങ്ങളില്‍ ബര്‍മുഡയുടെ ഭീകരത പലരീതിയിലാണ് വര്‍ണിക്കപ്പെടുന്നത്. ആകാശത്ത് തീഗോളം കണ്ടതുമുതല്‍ പാതാളച്ചുഴിവരെ പലരുടെയും വിവരണങ്ങളില്‍ കാണാം. ആകാശത്തുനിന്നും വിചിത്രമായ പ്രകാശംവരുന്നതും പലരും കണ്ടിട്ടുണ്ടെന്നു പറയുന്നു. ചിലരുടെ വിവരണങ്ങളില്‍ ഭീകരജീവികളുടെ സാന്നിദ്ധ്യംവരെ പറയുന്നു.

ആരും ഭയപ്പെടുന്ന ഇതുവഴി തനിയേ പോകാന്‍ ധൈര്യമുള്ളവന്‍ തീര്‍ച്ചയായും മരണമാസാണ് എന്നു പറയേണ്ടിവരും. 1909ല്‍ മാര്‍ത്താസ് വൈന്‍യാര്‍ഡില്‍ നിന്നും ദക്ഷിണ അമേരിക്കയിലേക്കു പോയ ജോഷ്വ സ്ലോകമായിരുന്നു ആ ധീരന്‍. എന്നാല്‍ പിന്നീട് ആരും ജോഷ്വയെ കണ്ടിട്ടില്ലയെന്നത് ദുഖകരമായ സത്യം. ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകമായ ടെമ്പസ്റ്റില്‍ പറയുന്നത് ബര്‍മുഡയിലെ കപ്പല്‍ച്ഛേദങ്ങളെക്കുറിച്ചാണെന്ന് അടുത്തകാലത്ത് നിശിതമായ നിരീക്ഷണങ്ങളുടെ ഫലമായി ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. ബര്‍മുഡയുടെ ദുരൂഹതയ്ക്ക് പലരും നിര്‍വചനം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്്. കടുത്ത വൈദ്യുത-കാന്തികശക്തിയാണ് ബെര്‍മുഡയിലുള്ളതെന്നും വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഭീഷണിയാവുന്നതും ഇതാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ചുഴലിക്കാറ്റും വെള്ളത്തിലെ ചുഴിയും ചി്‌ലര്‍ കാരണമാക്കുന്നു. എന്തായാലും വ്യക്തമായ ഒരുത്തരം നല്‍കാന്‍ ഇതുവരെ ശാസ്ത്രജ്ഞര്‍ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. നിഗൂഢതകളുടെ അവസാന വാക്കായി ബര്‍മുഡ ഇന്നും നിലകൊള്ളുകയാണ് അടുത്ത ഇരയെയും പ്രതീക്ഷിച്ച്…

Related posts