ഗുജറാത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒഴുക്ക് തുടരുന്നു, രാത്രി ഇരുട്ടി വെളുത്തപ്പോള്‍ മൂന്നു എംഎല്‍എമാര്‍ ബിജെപിയില്‍, തെരഞ്ഞെടുപ്പിന് മുമ്പേ കളംപിടിച്ച് ബിജെപി, ഒന്നും മനസിലാകാതെ കോണ്‍ഗ്രസും

ഗുജറാത്തില്‍ ഈ വര്‍ഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തില്‍. മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗുജറാത്തില്‍ ബിജെപിയില്‍ ചേര്‍ന്നതാണ് കാരണം. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കമെന്നത് ശ്രദ്ധേയമാണ്. ബല്‍വാന്റ് സിന്‍ഹ് രജ്പുത്, തേജ്ശ്രീബിന്‍ പാട്ടീല്‍, പിഐ പാട്ടീല്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയിലേക്ക് മാറിയത്. ഇതില്‍ ബല്‍വാന്റ് സിന്‍ഹ് രജ്പുത് കോണ്‍ഗ്രസിനെ നിയമസഭാ ചീഫ് വിപ്പാണ്.

ഗുജറാത്തിലെ പ്രതിപക്ഷ നേതാവ് ശങ്കര്‍ സിങ് വഗേല കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചിരുന്നു. വഗേലയുടെ അടുത്ത അനുയായികളാണ് രാജിവച്ച എംഎല്‍എമാര്‍. കഴിഞ്ഞ ദിവസം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി വോട്ടു ചെയ്തതിനു പിന്നാലെയാണു പുതിയ നീക്കം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

വ്യക്തിപരമായി തനിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചിലയാളുകള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ആശങ്കയുണ്ടാക്കിയെന്ന് രാജിവച്ച രജ്പുത് പ്രതികരിച്ചു. കഴിഞ്ഞ 35 വര്‍ഷമായി പൊതുപ്രവര്‍ത്തനം നടത്തുന്നു. സിദ്ധാപൂരിലെ ജനങ്ങള്‍ക്കറിയാം താന്‍ പാര്‍ട്ടിക്കും അവര്‍ക്കും വേണ്ടി എത്രമാത്രം ജോലിചെയ്തുവെന്ന്. വഗേലയുമായി കുടുംബത്തിനുള്ള തന്റെ അടുപ്പത്തെ കോണ്‍ഗ്രസിലെ പലരും ചോദ്യം ചെയ്യുന്നുവെന്നത് സങ്കടകരമാണെന്നും അതിനാലാണ് രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

തേജ്ശ്രീബിന്‍ പാട്ടീലും കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എങ്ങനെ ജയിക്കണമെന്ന് കോണ്‍ഗ്രസിന് അറിയില്ല. അതിനുള്ള ഒരു പ്രവര്‍ത്തനവും അവര്‍ നടത്തുന്നില്ല. കഴിഞ്ഞ ഒന്നരവര്‍ഷമായി പാട്ടീല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ ഉയര്‍ന്ന പദവി നല്‍കണമെന്ന് ആവശ്യപ്പെടുന്നു. ഒന്നും നടന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.

Related posts