ബ്ലൂവെയ്ല്‍ പോലുള്ള കളികള്‍ പുതിയതല്ല! അവന്റെ ആത്മഹത്യാശ്രമം വിജയിച്ചത് ആറാം തവണയായിരുന്നു; 2006 ജൂലൈ 26 ന് സമാനമായ അനുഭവത്തില്‍ മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കളിയുടെ ഓരോ ഘട്ടവും കഴിയുന്തോറും അപകടകരമായ കാര്യങ്ങള്‍ ചെയ്യാന്‍ കളിക്കുന്നവരെ നിര്‍ബന്ധിക്കുകയും കളിയുടെ അവസാന ഘട്ടമെന്ന നിലയില്‍ അവരെ ആത്മഹത്യ ചെയ്യിക്കുകയും ചെയ്യുന്ന ബ്ലൂ വെയ്ല്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന കൡയെപ്പറ്റി കേട്ടപ്പോള്‍ അതൊന്നും നമ്മുടെ നാട്ടിലല്ലോ എന്നാശ്വസിച്ച മാതാപിതാക്കളാണ് കേരളത്തിലധികവും. എന്നാല്‍ ഇക്കഴിഞ്ഞ ഒന്നുരണ്ട് ദിവസങ്ങള്‍ക്കൊണ്ട് കേരളം കേട്ടറിഞ്ഞത് ഞെട്ടിക്കുന്ന ചില വാര്‍ത്തകളാണ്. ബ്ലൂവെയ്‌ലിന്റെ സ്വാധീനത്തില്‍ പെട്ടാണ് തങ്ങളുടെ മക്കള്‍ മരിച്ചതെന്ന വെളിപ്പെടുത്തലുമായി ഇതിനോടകം നിരവധി രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. സമാനമായ രീതിയില്‍ ബ്ലൂ വെയ്ല്‍ എന്ന ഗെയിം ഇന്നും ഇന്നലെയുമല്ല കേരളത്തില്‍ പ്രചരിച്ചുതുടങ്ങിയതെന്നും 2006 ല്‍ തന്റെ മകന്‍ ആത്മഹത്യ ചെയ്തത് ഇത്തരത്തില്‍ ബ്ലൂ വെയ്ല്‍ ഗെയിമിന്റെ സ്വാധീനത്തില്‍പ്പെട്ടാണെന്നും വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് എഴുത്തുകാരിയായ എസ് സരോജം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സരോജം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ബ്ലൂവെയ്ല്‍ പോലുള്ള ജീവനെടുക്കുന്ന കളികള്‍ പുതിയ സംഭവമല്ലെന്നും 2006 ജൂലൈ 26 ന് സമാനമായ അനുഭവത്തില്‍ മകനെ നഷ്ടപ്പെട്ട ഒരമ്മയാണ് താനെന്നുമാണ് എഴുത്തുകാരിയായ സരോജം വെളിപ്പെടുത്തുന്നത്. ലോകം തിരിച്ചറിയുന്നതിന് മുമ്പുതന്നെ കുട്ടികളില്‍ പലരും ഇതേക്കുറിച്ചറിയുകയും പലരും ആ ഗെയിമിനുവേണ്ടി രക്തസാക്ഷികളാവുകയും ചെയ്തിട്ടുണ്ടെന്നും സരോജം വെളിപ്പെടുത്തുന്നു.

സരോജത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം…

‘കൂട്ടുകാരേ Blue Whale പോലുള്ള Suicide Games ഒരു പുതിയ കാര്യമല്ല. 2006 ജൂലൈ 16- നുണ്ടായ സമാനമായൊരു സംഭവത്തില്‍ നീറിനീറിക്കഴിയുന്ന ഒരമ്മയാണ് ഞാന്‍. അവന്റെ ആത്മഹത്യാശ്രമം വിജയിച്ചത് ആറാം തവണയായിരുന്നു. ഓരോ ശ്രമവും പരാജയപ്പെടുമ്പോള്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ പറഞ്ഞുകൊടുക്കുന്ന അഡ്മിന്‍! ഒരിക്കല്‍ രണ്ടാഴ്ചയോളം മെഡിക്കല്‍കോളേജിലെ തീവ്ര പരിചരണവിഭാഗത്തില്‍ കിടന്ന് രക്ഷപ്പെട്ട് വന്നതിനുശേഷം അവന്‍ തന്നെയാണ് ഗെയിമിനെപ്പറ്റി എനിക്ക് പറഞ്ഞുതന്നത്. അവന്റെ കമ്പ്യൂട്ടര്‍ desktop നിറയെ ആത്മഹത്യ ചെയ്ത സെലിബ്രിറ്റികളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു! ശരീരത്തില്‍ ചോരപൊടിയുന്ന കുത്തിവരയ്ക്കലുകളും. ഇനി അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പു തന്നതുമാണ്. എന്നിട്ടും admins-ന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം delete ചെയ്തിട്ട് അവന്‍ പോയി. തല വഴി കഴുത്തുവരെ മൂടിയ പ്ലാസ്റ്റിക് കവര്‍ തെളിവായി പോലീസുകാരാരോ എടുത്തുകൊണ്ടുപോയി. ഇക്കാര്യങ്ങള്‍ പുറം ലോകത്തോട് വിളിച്ചുപറയണമെന്നു ഒരായിരംവട്ടം ഒരുങ്ങിയതാണ്. പക്ഷേ അറിയാത്ത കുട്ടികള്‍ അപകടകരമായ ഗെയിമിനെക്കുറിച്ച് അറിയാതിരിക്കട്ടെ എന്ന ചിന്ത എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ എന്റെ സ്വസ്ഥത കെടുത്തുന്നു. ആകെ തളരുന്നു .

2006-ല്‍ എഴുതിയ ഒരു കവിത ഇവിടെ പോസ്റ്റ് ചെയ്യുന്നു. (ഇത് 2012-ല്‍ പ്രസിദ്ധീകരിച്ച ‘അച്ചുതണ്ടിലെ യാത്ര’ എന്ന കവിതാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാകുന്നു)

ഉണ്ണികള്‍ പോകുന്നതെങ്ങോട്ട് ?

ഇന്റര്‍നെറ്റില്‍ കയറിപ്പറ്റി

വെബ്ബുകളെല്ലാം തപ്പിനടന്ന്

കണ്ടുപിടിച്ചൊരു മായാലോകം

സുന്ദരസൗഹൃദ സുരലോകം.

ഉള്ളില്‍ കയറിച്ചെന്നപ്പോള്‍

ജാലിക കാട്ടി മറ്റൊരുലോകം;

ഇഷ്ടംപോലെ രമിച്ചീടാന്‍

കൂട്ടുവിളിക്കും കാമുകലോകം.

ഇമെയിലായി, ചാറ്റിംഗായി

നേരമ്പോക്കുകള്‍ പലതായി

കൂടിക്കാഴിചകളരിയ സുഖങ്ങള്‍

ജീവിതമെന്തൊരു ലഹരി!

ആഴ്ചവട്ടം കഴിയുംമുമ്പേ

കാഴ്ചകളെല്ലാം മങ്ങിപ്പോയി!

വെബ്ബുകള്‍തോറും തപ്പിനടക്കേ

ജാലികകാട്ടി മറ്റൊരുലോകം;

ഇഷ്ടംപോലെ മരിച്ചീടാന്‍

മാര്‍ഗ്ഗം കാട്ടും യമലോകം

കണ്ടുഭ്രമിച്ചവനുണ്ണി പറഞ്ഞു:

വേദനയില്ലാ മരണം വേണം.

കറുത്ത ചില്ലാല്‍ കണ്ണുമറച്ച്

വെളുത്ത വസ്ത്രം കാറ്റില്‍പാറി

മുന്നിലതാര്? മര്‍ലിന്‍ മണ്‍റോ?

വരുന്നു പൊന്നേ ഞാനുംകൂടി………’

 

 

Related posts