കമ്പോളങ്ങള്‍ കുതിച്ചു; ഈ വര്‍ഷത്തെ മികച്ച നേട്ടത്തിനു സമീപം

bis-kambolamമുംബൈ: ലോകമാര്‍ക്കറ്റുകള്‍ നഷ്ടത്തില്‍നിന്നു കരകയറാന്‍ ശ്രമിക്കുന്നതിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണികള്‍ക്കു വലിയ നേട്ടം. സെന്‍സെക്‌സ് 26,000ന്റെയും നിഫ്റ്റി 7,900ന്റെയും പ്രതിരോധം മറികടന്നു കുതിച്ചു. 130 പോയിന്റ് നഷ്ടത്തോടെയാണ് സെന്‍സെക്‌സ് വ്യാപാരമാരംഭിച്ചത്. തുടര്‍ന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ച സൂചിക 328.37 പോയിന്റ് ഉയര്‍ന്ന് 26,007.30ല്‍ വ്യാപാരം അവസാനിപ്പിച്ചു. 1.28 ശതമാനം നേട്ടമാണ് ഇന്നലെ സെന്‍സെക്‌സിനുണ്ടായത്. ഈ വര്‍ഷത്തെ മികച്ച നിലവാരത്തിന് അടുത്തെത്താനും സൂചികയ്ക്കു കഴിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസത്തെ ഇടപാടില്‍ 201.45 പോയിന്റാണ് സെന്‍സെക്‌സ് താഴ്ന്നത്.

മെറ്റല്‍, വാഹനം, ബാങ്കിംഗ് ഓഹരികള്‍ കുതിച്ചത് സെന്‍സെക്‌സിനു നേട്ടമായി. രണ്ടു ശതമാനം ഉയര്‍ച്ച ഈ മേഖല കാഴ്ചവച്ചു. നിഫ്റ്റിയും സമാന മുന്നേറ്റം കാഴ്ചവച്ചു. 107.60 പോയിന്റ് (1.37 ശതമാനം) ഉയര്‍ന്ന് 7,962.65ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫെഡറല്‍ റിസര്‍വ് ഏറ്റവും പുതിയ നയാവലോകന യോഗത്തിനു തയാറാകുന്നതിനിടെ യൂറോപ്യന്‍ മാര്‍ക്കറ്റുകള്‍ ഉയര്‍ന്നു. ഇതിനു ചുവടുപിടിച്ചാണ് ഇന്ത്യന്‍ ഓഹരിവിപണികളില്‍ ചാഞ്ചാട്ടമുണ്ടായത്. മാരുതി സുസുകി നേട്ടത്തില്‍ മുന്നിട്ടുനിന്നു. ടാറ്റാ സ്റ്റീല്‍, ഭേല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി എന്നിവയുടെ ഓഹരികള്‍ 3.73 ശതമാനം വരെ ഉയര്‍ന്നു.

ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ ചൈനയുടെ ഷാങ്ഹായ് സൂചിക 0.61 ശതമാനവും ഹോങ്കോംഗിന്റെ ഹാങ്‌സെങ് സൂചിക 0.01 ശതമാനവും ഉയര്‍ന്നു. ജപ്പാന്റെ കേന്ദ്രബാങ്ക് നയാവലോകനയോഗം അടുത്ത സാഹചര്യത്തില്‍ നിക്കൈ സൂചിക 0.49 ശതമാനം നഷ്ടം രേഖപ്പെടുത്തി. വിദേശനിക്ഷേപകര്‍ 222.34 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി.

Related posts