വൈപ്പിനില്‍ ഡെങ്കിപ്പനി വ്യാപകം; നാട്ടുകാര്‍ ആശങ്കയില്‍

tvm-dengueവൈപ്പിന്‍: വൈപ്പിന്‍ മേഖലയില്‍ ഡെങ്കിപ്പനി ബാധിച്ച് എടവനക്കാട് ചാത്തങ്ങാട് ഒരു യുവാവ് മരിക്കുകയും 12 പേര്‍ കുഴുപ്പിള്ളിയിലും, എടവനക്കാടുമുള്ള  വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടും പഞ്ചായത്തുകളും ആരോഗ്യ വകുപ്പ് അധികൃതരും നിസംഗത പാലിക്കുന്നതില്‍  വൈപ്പിന്‍ നിവാസികള്‍ക്ക് കടുത്ത ആശങ്ക.

കൊതുകു നശീകരണവും ബോധവത്കരണത്തിനും യാതൊരു നടപടികളും എടുക്കാതെ ആരോഗ്യവകുപ്പും പഞ്ചായത്തുകളും പരസ്പരം കുറ്റപ്പെടുത്തുകയാണ്. ആരോഗ്യവകുപ്പാകട്ടെ വൈപ്പിനിലെങ്ങും രോഗബാധയില്ലെന്നാണ് പറയുന്നത്. നഗരത്തില്‍ ജോലിക്കു പോകുന്നവര്‍ക്കാണ് രോഗബാധയെന്നും ഇവര്‍ പറയുന്നു. ചാത്തങ്ങാട് മരിച്ച യുവാവ് നഗരത്തിലെ മൊബൈല്‍ഫോണ്‍ കടയില്‍ ജോലിചെയ്തിരുന്നു വെന്ന കാരണം പറഞ്ഞാണ് ആരോഗ്യവകുപ്പിന്റെ ഈ മലക്കം മറിച്ചില്‍. ഇക്കുറി മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വെറുതെ പേരിനു മാത്രമാണ് ആരോഗ്യവകുപ്പ് കാട്ടിക്കൂട്ടിയതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.

കൊതുകുശല്യം വ്യാപകമായിട്ടും പഞ്ചായത്തുകള്‍ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ക്കിടയില്‍ പരാതിയുണ്ട്. വൈപ്പിന്‍ കരയുടെ തെക്കന്‍ മേഖലയിലെന്നപോലെ വടക്കന്‍ മേഖലയിലും ഇപ്പോള്‍ രാത്രിയും പകലും കൊതുകുശല്യമുണ്ട്. റോഡരുകില്‍ മത്സ്യം വില്‍ക്കുന്ന തട്ടുകള്‍ ഇപ്പോള്‍ വൈപ്പിനിലുടനീളം വ്യാപകമാണ്. മാത്രമല്ല കാനകളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യവുമുണ്ട്. ഇതാണ് കൊതുകു പെരുകാന്‍ കാരണമത്രേ. കൂടാതെ തോടുകളിലും മറ്റും മലിനജലം കെട്ടിക്കിടന്നും കൊതുകു പെരുകുന്നുണ്ട്. ഇതിനിടെ ചാത്തങ്ങാട് ഡെങ്കിപ്പനി ബാധിച്ച് മരിച്ച യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും യുവാവിനെ ആദ്യം ചികിത്സിച്ചിരുന്ന  ആശുപത്രിയിലേക്ക് പ്രകടനം നടത്തി. വന്‍ പോലീസ് സന്നാഹം ഇടക്ക് തടഞ്ഞതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.

Related posts