അറിവും താത്പര്യവും സമ്പത്താക്കി പെണ്‍സംരംഭകര്‍

womanനൊമിനിറ്റ ജോസ്

വലിയ നിക്ഷേപമില്ല; നിരവധി ശാഖകള്‍ അവിടെയുമിവിടെയുമൊക്കെ സ്ഥാപിക്കുന്നില്ല. അവരുടെ വിജയഗാഥകള്‍ക്കു പിന്നില്‍ ഒരു മന്ത്രമേയുള്ളു. “അറിയാവുന്ന ജോലി ആത്മാര്‍ത്ഥതയോടെ ചെയ്യുക’ അതു കലയായാലും ടൂറിസമായാലും സോഫ്റ്റ് സ്കില്‍ ട്രെയിനിംഗ് ആയാലും ഗവേഷണമായാലും… ഈ മന്ത്രമാണ് അവരുടെ മുന്നോട്ടുള്ള യാത്രയ്ക്കു പ്രചോദനമാകുന്നത്. സജീത റഷീദിനും ടാനിയ ഏബ്രഹാമിനും ആനി ഈപ്പനുമൊക്കെ സംരഭകത്വമേഖലയില്‍ നില്ക്കുവാന്‍ കരുത്തു നല്കുന്നതും ഈ മന്ത്രമാണ്.

വിജയ വഴിയിലെ വനിത സംരംഭകരിലധികംപേരും തങ്ങള്‍ക്ക് അറിവുള്ള മേഖലയെ നേട്ടമാക്കി മാറ്റിയവരാണ്. പണം സമ്പാദിക്കുക എന്നതിനെക്കാളുപരി മാനസികമായ സംതൃപ്തികൂടി കണക്കിലെടുത്താണ് തങ്ങള്‍ സംരംഭങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നാണ് സോഫ്റ്റ് സ്കില്‍ ട്രെയിനറായ സജിത റഷീദും കാശി ആര്‍ട് ഗ്യാലറിയുടെ പാര്‍ട്ണറും ക്യുറേറ്ററുമായ ടാനിയ ഏബ്രഹാമും പറയുന്നത്.

ബിസിനസ് മേഖലയില്‍ തങ്ങള്‍ക്കു ചെയ്യാനും പലതുമുണ്ടെന്ന ഉറച്ച വിശ്വസമാണ് മിക്ക സ്ത്രീ സംരഭകരുടേയും കരുത്ത്. ഏതായാലും സ്വന്തം സംരംഭങ്ങളില്‍ നിന്നും മികച്ച വരുമാനം നേടുന്ന സ്ത്രീ സരംഭകരുടെ എണ്ണം പതിയെയാണെങ്കിലും ഉയരുകയാണ്. മാത്രവുമല്ല, സ്ത്രീസരംഭകര്‍ക്കു സമൂഹത്തില്‍ ആദരവും ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

സമ്പാദ്യമെന്നത് പുരുഷന്‍മാര്‍ക്കും സര്‍ക്കാര്‍ജോലിയോ മറ്റോ ഉള്ള സ്ത്രീകള്‍ക്കും മാത്രമുള്ളതാണെന്നുള്ള ധാരണയിലും മാറ്റം വന്നു കഴിഞ്ഞു.

ചെയ്യുന്ന കാര്യത്തില്‍ എപ്പോഴും മാസ്റ്ററാകണം എന്ന വാശി സംരംഭകര്‍ക്ക് വേണം. ആ വാശിയാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നാണ് പ്രിന്‍സി വേള്‍ഡ് ട്രാവല്‍സ് ലിമിറ്റഡ് ഡയറക്ടര്‍ ഡോ. ദേവിക മേനോന്‍ പറയുന്നത്.

ആരെങ്കിലും ഒരു സംരംഭം തുടങ്ങി വിജയിച്ചു അതു കണ്ട് താനും ആ മേഖലയിലേക്ക് ഇറങ്ങുന്നു എന്ന രീതിയല്ല സംരംഭകര്‍ക്ക് വേണ്ടത്. സ്വന്തം അഭിരുചിക്കും താല്‍പര്യത്തിനും അനുസരിച്ച് മാത്രമെ തങ്ങളുടെ സമ്പാദ്യ മേഖലകള്‍ തിരഞ്ഞെടുക്കാവു. താനാഗ്രഹിക്കുന്ന സംരംഭം തുടങ്ങാനാവശ്യമായ പണം പക്കലുണ്ടോ ഇല്ലെങ്കില്‍ കണ്ടെത്താനുളള സ്രോതസുകള്‍ ഏതെല്ലാം എന്നുള്ളത് ആദ്യമെ കണ്ടെത്തണം. ഒരുപാടു ബാധ്യതകള്‍ വരുത്തിവെച്ചുകൊണ്ടുള്ള സംരംഭങ്ങള്‍ തുടങ്ങാതിരിക്കുന്നത് നന്നായിരിക്കും. അതോടൊപ്പം സംരംഭത്തിന്റെ വിജയ സാധ്യതകള്‍ കൂടി പരിശോധിക്കണം.

ഉത്പാദന മേഖലയിലാണ് സംരംഭമെങ്കില്‍ ആവശ്യത്തിന് മാര്‍ക്കറ്റ് കണ്ടെത്താന്‍ സാധിക്കുമോ, ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ അധികം ചെലവില്ലാതെ ലഭ്യമാകുമോ എന്നുള്ള കാര്യങ്ങളെല്ലാം സംരംഭം തുടങ്ങാനാഗ്രഹിക്കുമ്പോഴെ കണ്ടെണം. തൊഴിലാളികളെ ആവശ്യമെങ്കില്‍ നല്ല തൊഴിലാളികളെ കണ്ടെത്തുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്.

സേവന മേഖലയിലാണെങ്കിലും തങ്ങളുടെ സേവനം ആവശ്യമുള്ളവര്‍ ആരൊക്കെയാണ്, ആവശ്യക്കാര്‍ക്ക പെട്ടന്ന് ലഭ്യമാകത്തക്ക വിധത്തില്‍ സേവനങ്ങളെ ക്രമീകരിക്കുക എന്നതും ആവശ്യമാണ്. തുടക്കകാരാണെങ്കില്‍ കുറഞ്ഞ സാമ്പത്തിക സ്ഥിതിയുള്ളവര്‍ക്കു പോലും താങ്ങാനാകുന്ന വില നിലവാരം സൂക്ഷിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. സംരംഭകന് സംരംഭത്തോട് ആത്മാര്‍ത്ഥമായ അര്‍പ്പണമനോഭാവം ഉണ്ടായിരിക്കുക എന്നതും പ്രധാനമാണ്.

തങ്ങള്‍ക്കിഷ്ടപ്പെട്ട മേഖലയില്‍ സംരംഭം ആരംഭിച്ച് നേട്ടം കൊയ്തുകൊണ്ടിരിക്കുന്ന ചില വനിത സംരംഭകരെ വായനക്കാര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തുകയാണ്.

നീരയ്ക്കു പിന്നിലെ വളയിട്ട ഗവേഷണക്കരുത്ത്

കേരം കൊണ്ട് പേരു കിട്ടിയ കേരളത്തില്‍ നിന്നും പുതിയൊരു ഉത്പന്നം. കേര കര്‍ഷകര്‍ക്കൊരു സാമ്പത്തിക സ്രോതസ് എന്നിങ്ങനെയാണ് നീര മലയാളിക്ക് മുന്നിലെത്തുന്നത്. എന്നാല്‍ ലഹരിയാണോ എന്നു കേള്‍ക്കുന്ന മാത്രയില്‍ ഒന്നു സംശയിച്ച് പോകുന്നവരാണ് സാധാരണക്കാരില്‍ പലരും.

പക്ഷേ സംശയിക്കേണ്ട നീര ഒന്നാന്തരം ആരോഗ്യപാനീയമാണ്. നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ വാഴക്കുളത്തുള്ള സിഡിബി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ജോലിക്കാരികളായ ഏഴുപേര്‍ക്കും പക്ഷേ, നീര ലഹരിയാണ്. ജോലിയെന്ന ലഹരി. ആനി ഈപ്പന്‍, അനിറ്റ ജോയി, കെ. സി പ്രസീത, സുമി എസ് നായര്‍, ജഗദീശ് പ്രിയ, എ. എസ് ഗീതു, ജമുന ജോണ്‍ എന്നിവരാണ് ജോലിയില്‍ ലഹരി കണ്ടെത്തുന്ന ഏഴു പേര്‍.

നീര ലഹരിയായി മാറുന്നതു തടയുന്നതു മുതല്‍ നീര മിഠായിവരെയുള്ള വൈവിധ്യമാര്‍ന്ന പുതിയപുതിയ ഉത്പന്നങ്ങളുടെ കണ്ടെത്തല്‍ വരെയുള്ള ബന്ധപ്പെട്ട എല്ലാ ഗവേഷണങ്ങളും ഈ പതിന്നാലു കൈകളിലൂടെയാണ് കടന്നുപോകുന്നത്.

നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ജോസിന് ഈ പതിന്നാലു കൈകളില്‍ പൂര്‍ണ വിശ്വാസമാണ്. ഈ വിശ്വാസം ശരിയാണെന്ന് അവര്‍ തെളിയിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, സ്ത്രീകളല്ലെ, ഇത് ചെയ്യാന്‍ കഴിയുമോ എന്നുള്ള തോന്നല്‍ ഇവര്‍ക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. എല്ലാവരും തമ്മിലുള്ള സൗഹൃദാന്തരീക്ഷവും പരസ്പരമുള്ള പ്രോത്സാഹിപ്പിക്കലും എന്നും മുന്നോട്ട് പോകാനുള്ള പ്രചോദനമായി ഇവര്‍ക്കു മുന്നിലുണ്ട്. അതിന്റെ ഫലമാണ് നീരയും നീരയില്‍നിന്നും തേങ്ങയില്‍നിന്നും രുചികരമായ അനുബന്ധ ഉത്പന്നങ്ങളുടെ നിരയും.

മേഖലകള്‍ വ്യത്യസ്തം; മനസ് ഒന്ന്

ഏഴു പേരും ഏഴു മേഖലയിലാണ് ജോലി ചെയ്യുന്നതെങ്കിലും സ്വന്തം മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മാറിനില്‍ക്കുന്നതല്ല ഇവരുടെ രീതി. പരസ്പരം സഹായിക്കാനും സഹകരിക്കാനും ഇവര്‍ എപ്പോഴും സന്നദ്ധരാണ്. ഭക്ഷ്യോത്പന്നങ്ങളും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമാണ് കൂടുതലായും ചെയ്യുന്നത്. സ്ത്രീകളുടെ ഈ കൂട്ടായ്്മ പുതിയ രുചി കൂട്ടുകള്‍ സൃഷ്ടിക്കുന്നതിനും പരീക്ഷണങ്ങള്‍ നടത്താനും സഹായകരമാണെന്നാണ് ഇവര്‍ പറയുന്നത്.

സിഡിബി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഹെഡ് ഇന്‍ ചാര്‍ജും സീനിയര്‍ കെമിസ്റ്റുമായ ആനി ഈപ്പനില്‍ തുടങ്ങുന്നു ഇവിടുത്തെ സ്ത്രീ സാന്നിധ്യം. മറ്റ് ആറു പേര്‍ക്കും വേണ്ട മാര്‍ഗ നിര്‍ദേശവും പ്രോത്സാഹനവും നല്‍കുന്നത് ആനിയാണ്. ഒരിക്കലും ഒരു മേധാവി എന്നുള്ള തരത്തിലല്ല ആനി മാഡത്തിന്റെ സമീപനമെന്നാണ് സഹപ്രവര്‍ത്തകരുടെ അഭിപ്രായം.

മൂന്നരവര്‍ഷം മുമ്പ് ഇവിടെ ജോലിക്ക് എത്തിയ അനിറ്റ ജോയി ഫുഡ് ടെക്‌നോളജിസ്റ്റാണ്. തേങ്ങയുമായി ബന്ധപ്പെട്ട ഭക്ഷ്യോത്പന്നങ്ങളുടെ നിര്‍മ്മാണം, നീരയും അനുബന്ധ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയ്ക്കായി നാളികേര വികസന ബോര്‍ഡ് പരിശീലനം നല്‍കുന്നുണ്ട്. പരിശീലന പരിപാടിയുടെ ചുമതലയും അനിറ്റയ്ക്കാണ്. കര്‍ഷകര്‍, ചെറുകിട സംരംഭക സംഘങ്ങള്‍ എന്നിവര്‍ക്കായാണ് പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടിയിലെ പ്രധാനപ്പെട്ട റിസോഴ്‌സ് പേഴ്‌സനാണ് അനിറ്റ. ചെയ്യുന്ന ജോലിയില്‍ പൂര്‍ണമായും താന്‍ തൃപ്തയാണെന്നാണ് ഇവര്‍ പറയുന്നു.

തോപ്പുംപടി സ്വദേശി കെ. സി പ്രസീത സിഡിബി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ചീഫ് കെമിസ്റ്റാണ്. മൂന്നുവര്‍ഷം കേരളത്തിലെ പ്രമുഖ കേക്ക് നിര്‍മാണ സ്ഥാപനത്തില്‍ ജോലി ചെയ്ത പരിചയം പ്രസീതക്കുണ്ട്. പല സംരംഭകരും നിര്‍മ്മിച്ചു കൊണ്ടുവരുന്ന വസ്തുക്കളുടെ കെമിക്കല്‍ അനാലിസിസാണ് പ്രസീത ചെയ്യുന്നത്. വിപണിയില്‍ ഇറങ്ങുന്നതിന് മുമ്പ് വസ്തുക്കള്‍ നമ്മുടെ കയ്യിലൂടെ കടന്നു പോകുമ്പോള്‍ വലിയ സന്തോഷമാണെന്നാണ് പ്രസീത പറയുന്നത്.

ജഗദീശ് പ്രിയയും എ.എസ് ഗീതുവുമാണ് കൂട്ടത്തിലെ അനിയത്തികുട്ടികള്‍. രണ്ടുപേരും ഫുഡ് പ്രോസസിംഗ് എഞ്ചിനീയര്‍മാര്‍. നീരയുടെ പ്രോസസിംഗ് നടക്കുന്ന നീര പൈലറ്റ് പ്ലാന്റിന്റെ മേല്‍ നോട്ടമാണ് ഇവര്‍ നിര്‍വ്വഹിക്കുന്നത്.

പ്രൊജക്റ്റ് മാനേജര്‍ ജമുന ജോണാണ്. പരമ്പരാഗത ചെത്തുകാര്‍ക്കായിട്ടുള്ള പരിശീലന പരിപാടികള്‍, നീര പ്ലാന്റിന്റെ മേല്‍ നോട്ടം, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയാണ് ജമുനയുടെ മേല്‍ നോട്ടത്തില്‍ നടക്കുന്നത്. സുമി എസ്. നായര്‍ മൈക്രോ ബയോളജിസ്റ്റാണ്. മൂന്നു വര്‍ഷമായി സിഡിബിയിലെത്തിയിട്ട്. ഉത്പന്നങ്ങളില്‍ ബാക്ടീരിയ, ഫംഗസ്, എന്നിങ്ങനെ വല്ല സൂക്ഷ്മാണുക്കളുമുണ്ടോ, എത്രനാള്‍ വസ്തുക്കള്‍ കേടുകൂടാതെയിരിക്കും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് സുമിയാണ്. ഇങ്ങനെ ജോലിയില്‍ വ്യത്യസ്തരാണെങ്കിലും എല്ലാ കാര്യങ്ങളിലും എല്ലാവരും പരസ്പരം സഹായിക്കും. എല്ലാ കാര്യങ്ങളും എല്ലാവരും ഒരുമിച്ചാണ് ചെയ്യുന്നതും.

സിഡിബിയുടെ പിന്തുണ

സിഡിബിയുടെ പിന്തുണയാണ് തങ്ങളുടെ ഏറ്റവും വലിയ നേട്ടമെന്നാണ് ഇവര്‍ പറയുന്നത്. മറ്റുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്തുള്ള പരിചയം എല്ലാവര്‍ക്കും തന്നെയുണ്ട്. പ്രസീത കേരളത്തിലെ പ്രമുഖ കേക്ക് നിര്‍മാണ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. മൂന്നു വര്‍ഷത്തോളം അവിടെ ജോലി ചെയ്‌തെങ്കിലും അവിടുന്ന് കിട്ടിയതിനെക്കാള്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം സിഡിബി തങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് പ്രസീതയുടെ സാക്ഷ്യം.

ഗവേഷണത്തിനുള്ള വലിയൊരു അവസരമണ് ഇവര്‍ക്കുമുന്നില്‍ സിഡിബി തുറന്നിട്ടിരിക്കുന്നത്. ജഗദീശ് പ്രിയ മുമ്പ് പ്രമുഖ ശീതള പാനീയ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. അവിടെനിന്നും ലഭിച്ചതിനെക്കാള്‍ കൂടുതല്‍ അവസരങ്ങളാണ് പുതിയ കാര്യങ്ങള്‍ ചെയ്തു പഠിക്കാനായി തങ്ങള്‍ക്കു ലഭിക്കുന്നതെന്നാണ് ജഗദീശ് പ്രിയയുടെയും അഭിപ്രായം. ഞങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ നിരവധിയാളുകളുടെ പ്രോത്സാഹനവും പിന്തുണയുമുണ്ട്.

സ്വന്തമായി ജോലി; അനേകര്‍ക്കു മാര്‍ഗനിര്‍ദേശം

ഇവര്‍ ഏഴു പേര്‍ക്കും ഇതൊരു ജോലിയാണ്; വരുമാന മാര്‍ഗമാണ്. എന്നാല്‍ ഇതു വഴി അവര്‍ നല്‍കുന്നതും കുറെയധികം പേര്‍ക്ക് ജോലിയും വരുമാന മാര്‍ഗവുമാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. പുതിയ പുതിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം, വിപണനം എന്നിങ്ങനെ തങ്ങളുടെ മുന്നിലെത്തുന്ന കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പുതിയ അറിവുകള്‍ നല്‍കി അവരെ സ്വയം പര്യാപ്തരാക്കുകയാണിവര്‍. ഒറ്റയ്‌ക്കോ കൂട്ടായോ പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള മാര്‍ഗനിര്‍ദേശവും സഹായവുമാണിവര്‍ നല്‍കുന്നത്.

നീര ഉത്പാദനം മാത്രമല്ല ഇതുമായി ബന്ധപ്പെട്ട ജോലി നീരയുടെ അനുബന്ധ ഉത്പന്നങ്ങളായ കുക്കീസ്, ബിസ്കറ്റ് എന്നിവയുടെയൊക്കെ നിര്‍മാണ യൂണിറ്റുകള്‍ സ്ത്രീകള്‍ക്ക് തുടങ്ങാനാകുന്നതാണ്. ഇതിനെല്ലാം വേണ്ട പരിശീലനവും നിര്‍ദേശങ്ങളും തങ്ങളുടെ മുന്നിലെത്തുന്നവര്‍ക്ക് ഇവര്‍ വേണ്ടുവോളം നല്‍കുന്നു.

പ്രോത്സാഹനവുമായി വീട്ടുകാര്‍

ഏഴു പേര്‍ക്കും ഏറ്റവും കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നത് വീട്ടുകാരാണ്. കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുള്ള വരവ് തന്നെ ഇതിന് ഏറ്റവും നല്ല അടിസ്ഥാനമാണ്. പിന്നെ എല്ലാവരും തന്നെ പഠിച്ചതും ജോലി ചെയ്യുന്ന മേഖലയുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ തന്നെയാണെന്നതാണ് ഏറ്റവും വലിയ സന്തോഷം.

ആനി ഈപ്പന്‍ എംഎസ്‌സി കെമിസ്ട്രിക്കാരിയാണ്. ഭര്‍ത്താവ് രാജീവ് കോക്കനട്ട് ഡിവലപ്‌മെന്റ് ബോര്‍ഡില്‍ ചീഫ് കോക്കനട്ട് ഡിവലപ്‌മെന്റ് ഓഫീസറാണ്.

കൊട്ടാരക്കരക്കാരി അനിറ്റയുടെ ഭര്‍ത്താവ് അനില്‍ മലപ്പുറത്ത് ടീച്ചറാണ്. ഇവര്‍ക്ക് എട്ടു മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. ഫുഡ് ആന്റ് ന്യൂട്രീഷന്‍ വിഷയത്തില്‍ ബിരുദാനന്തരബിരുദമാണ് അനിറ്റക്കുള്ളത്.

എംഎസ്‌സി കെമിസ്ട്രി ബിരുദധാരിയാണ് പ്രസീത. ഭര്‍ത്താവ് ദീപക് ജിടിഎം ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡില്‍ ജോലി ചെയ്യുന്നു. എല്‍കെജി വിദ്യാര്‍ഥി പ്രണവിനും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കുമൊപ്പമാണ് പ്രസീതയുടെ താമസം.

അപ്ലൈഡ് മൈക്രോബയോളജിയില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള സുമിക്കുള്ള ഏറ്റവും വലിയ പിന്തുണ ഫയര്‍ ഫോഴ്‌സ് ജീവനക്കാരനായ ഭര്‍ത്താവ് ദീപുവാണ്.

പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനിയായ ജഗദീശ് പ്രിയ അച്ഛന്റെ ഹോട്ടല്‍ ബിസിനസ് കണ്ട് ഇഷ്ടപ്പെട്ടാണ് ഫുഡ് പ്രോസസിംഗ് എഞ്ചിനീയറിംഗ് പഠിച്ചത്. അച്ഛന്‍ രത്‌നസ്വാമിയും അമ്മ സുശീലയും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.

മുത്തച്ഛനും മുത്തശിയും മാതാപിതാക്കളും രണ്ട് സഹോദരന്‍മാരുമാണ് എംബിഎക്കാരിയായ ജമുനയുടെ പിന്തുണ. ഗീതുവിന് പ്രാത്സാഹനമായി അച്ഛനും അമ്മയും ചേച്ചിയുമാണുള്ളത്. എം.ടെക് ആണ് ഗീതുവിന്റെ വിദ്യാഭ്യാസ യോഗ്യത. പഠിച്ചകാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനും പറ്റിയൊരിടം കിട്ടിയ സന്തോഷത്തിലാണ്എല്ലാവരും.

കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഇച്ഛാശക്തി ഓരോരുത്തരുടെയും വാക്കുകളില്‍ തെളിഞ്ഞു കാണാം. കേരളത്തിന്റെ നട്ടെല്ലായി നിന്നിരുന്ന തെങ്ങും തേങ്ങയും വീണ്ടും കര്‍ഷക സൗഹൃദമാക്കുന്നതിലുള്ള ചാരിതാര്‍ഥ്യം ഏഴുപേര്‍ക്കുമുണ്ട്.

യാദൃശ്ചികമായാണ് ഏഴു സ്ത്രീകള്‍ ഒരുമിച്ച് എത്തിയതെങ്കിലും ആ യാദൃശ്ചികത കേരകര്‍ഷകര്‍ക്കു നേട്ടമായി ഭവിക്കുകയാണ്.

കല്യാണം അടിപൊളിയാക്കാന്‍ സോഫിയ റെഡി

ആരുടെ കല്യാണമാണെങ്കിലും സോഫിയ മാത്യുവിനു അതു കുട്ടിക്കളിയല്ല. കാരണം, സോഫിയ മാത്യു ഒരു വെഡിംഗ് പ്ലാനറാണ്. അപ്പോ എങ്ങനെ കുട്ടിക്കളിയാകും!

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലൊന്നുമല്ല ഇന്നത്തെ കല്ല്യാണങ്ങള്‍. കുറഞ്ഞ ദിവസത്തിനുള്ളില്‍ ഏറ്റവും മനോഹരമായ രീതിയില്‍ കല്യാണങ്ങള്‍ നടത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. “വാട്ടര്‍മാര്‍ക്ക്’ എന്ന ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിനു കീഴിലാണ് സോഫിയയുടെ പ്രവര്‍ത്തനങ്ങള്‍. സോഫിയയ്ക്കു പുറമേ ഭര്‍ത്താവ് അനൂപും ഇവരുടെ സുഹൃത്ത് സിദേഷും പാര്‍ട്ണര്‍മാരായ സ്ഥാപനമാണ് വാട്ടര്‍ മാര്‍ക്ക്. കല്ല്യാണം തുടങ്ങിയ എല്ലാ ഇവന്റുകള്‍ക്കും സൗകര്യങ്ങളൊരുക്കാന്‍ ഇവര്‍ തയ്യാറാണ്.

കല്യാണം നിശ്ചയിച്ചു കഴിഞ്ഞാല്‍ പിന്നെ ബാക്കി കാര്യങ്ങള്‍ക്കായി സോഫിയയെ സമീപിക്കാം. ചടങ്ങുകള്‍ നടത്തേണ്ട സ്ഥലം, വസ്ത്രങ്ങള്‍ക്കായുള്ള ഡിസൈനര്‍, മേക്കപ്പ്, ഫോട്ടോ, വീഡിയോ, എന്നിങ്ങനെ ചടങ്ങിനാവശ്യമായ എല്ലാകാര്യങ്ങളും ചെയ്തു കൊടുക്കും.

2014 നവംബറിലാണ് ഇത്തരമൊരു സംരംഭവുമായി മുന്നോട്ട് വരുന്നത്. ബി.ടെക് ബിരുദധാരിയായ സോഫിയ ബോംബെയില്‍ നിന്നും ഇവന്റ് മാനേജ്‌മെന്റ് കോഴ്‌സുകൂടി ചെയ്തു. ആദ്യമൊക്കെ ഫ്രീലാന്‍സായിട്ടായിരുന്നു ചെയ്തിരുന്നത്. പിന്നീടാണ് ഒരു സംരംഭമായി രൂപപ്പെട്ടത്. ചടങ്ങുകള്‍ക്കാവശ്യമായ വാഹന സൗകര്യം, ഹണിമൂണ്‍ പാക്കേജുകള്‍ എന്നിവയും വാട്ടര്‍മാര്‍ക്ക് ചെയ്തുകൊടുക്കുന്നുണ്ട്. എല്ലാത്തിനും ആവശ്യമായ ആളുകളെ എത്തിച്ചു കൊടുക്കുകയാണ് കമ്പനിചെയ്യുന്നത്. ഉപഭോക്താവിന്റെ അഭിരുചി മനസിലാക്കി ഓരോ സൗകര്യങ്ങളും ഒരുക്കുന്നു. കാരണം അവരുടെ തൃപ്തിയാണ് ഏറ്റവും വലുത്. സ്ഥാപനത്തിന്റെ നിലനില്പും തൃപ്തിയിലാണെന്നു സോഫിയ വിശ്വസിക്കുന്നു.

കൊച്ചി, കോഴിക്കോട്, ബോംബെ എന്നിവിടങ്ങളിലെല്ലാം ഇവര്‍ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. കടവന്ത്രയിലുള്ള ഓഫീസിനു പുറമേ ദുബായിലും ഓഫീസ് തുറന്നിട്ടുണ്ട്. അവിടെ പ്രധാനമായും കോര്‍പറേറ്റ് ഇവന്റുകള്‍ക്കു വേണ്ട സൗകര്യങ്ങളാണ് ചെയ്തു കൊടുക്കാറുള്ളത്.

തങ്ങളുടെ സേവനങ്ങള്‍ക്ക് കല്യാണത്തിന് ഉപഭോക്താവ് ചെലവാക്കുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം എന്ന നിരക്കിലാണ് തുക ഈടാക്കുന്നത്.

ഒരു കോടി രൂപയ്ക്കടുത്ത് ടേണോവര്‍ ഇപ്പോള്‍ കമ്പനി നേടുന്നുണ്ട്. എന്തു ചെയ്താലും അത് പൂര്‍ണമായും മനോഹരമാക്കാനും ഉപഭോക്താവിന് തൃപ്തികരമായ രീതിയില്‍ പൂര്‍ത്തിയാക്കാനും എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ആഘോഷ അവസരങ്ങള്‍ മനോഹരമാക്കുന്ന സോഫിയ ഭര്‍ത്താവ് അനൂപിനും മകള്‍ മൂന്നു വയസുകാരി ടാഷയ്ക്കുമൊപ്പം വെണ്ണലയിലാണ് താമസം.

കുഞ്ഞുടുപ്പുകളുടെ കൂട്ടുകാരി

കുഞ്ഞുങ്ങള്‍ക്കു ഖാദി വസ്ത്രങ്ങളോ? ഖാദിയില്‍ കുഞ്ഞുടുപ്പുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആരുമൊന്നു നെറ്റി ചുളിച്ചു പോകും. കാരണം ഖാദിയെ നിത്യോപയോഗ വസ്ത്രമായി കണക്കാക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ് നമുക്ക്. പ്രത്യേകിച്ചു കുഞ്ഞുങ്ങളുടെ വസ്ത്ര ശേഖരത്തില്‍. മുതിര്‍ന്നവര്‍ക്കാണെങ്കില്‍ അഡ്ജസ്റ്റ് ചെയ്യാം.

എന്നാല്‍ കുഞ്ഞുടുപ്പുകളുടെ കൂട്ടുകാരി മരിയ കുര്യന്‍ കുഞ്ഞുങ്ങള്‍ക്കുള്ള വസ്ത്ര സങ്കല്പം ഖാദിയിലൂടെ മാറ്റി വരയ്ക്കുകയാണ്. ഖാദിയില്‍ മനോഹരമായ കുഞ്ഞുടുപ്പുകള്‍ ഡിസൈന്‍ ചെയ്തു വിപണിലെത്തിക്കുകയാണ് കൊച്ചി ആസ്ഥാനമാക്കിയുള്ള ഖാദി കിഡ്‌സ് എന്ന സംരംഭത്തിലൂടെ. ആറു വര്‍ഷം മുമ്പ് ഖാദി ബോര്‍ഡിന്റെ സഹകരണത്തോടെയാണ് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്. കുഞ്ഞു വാര്‍ഡോബുകള്‍ ഖാദി വസ്ത്രങ്ങളാല്‍ നിറക്കുകയെന്നതാണ് മരിയയുടെ സ്വപ്നം.

കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും സുഖപ്രദമായി ധരിക്കാന്‍ കഴിയുന്നത് ഇത്തരം വസ്ത്രമാണ്. കുഞ്ഞുങ്ങളെപ്പോഴും വസ്ത്രങ്ങളില്‍ പൂര്‍ണ തൃപ്തരായിരിക്കണം എന്നാണ് മരിയയുടെ അഭിപ്രായം. ഓണ്‍ലൈന്‍ വഴി മാത്രമാണ് കുഞ്ഞുടുപ്പുകളുടെ വില്‍പന. വസ്ത്രങ്ങളെല്ലാം ഡിസൈന്‍ ചെയ്യുന്നത് മരിയ തന്നെയാണ്.

സ്ഥിരമായി വരുമാനം നേടിത്തരുന്ന ഒരു ബിസിനസാണ് കുഞ്ഞുടുപ്പുകളുടെ നിര്‍മാണം. തുടക്കത്തില്‍ വളരെ പതുക്കെ മാത്രമാണ് വിപണി പിടിച്ചെടുക്കാനായത്. എന്നാല്‍ ഇപ്പോള്‍ ഉത്പന്നങ്ങള്‍ക്കു നല്ല ഡിമാന്‍ഡുണ്ട്. കുട്ടികള്‍ക്കു വളരെ സുഖകരമായി ധരിക്കാവുന്നവയായതിനാല്‍ ഡിമാന്‍ഡ് കൂടി വരുന്നുണ്ട്. മൂന്നു വയസു മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളാണ് മരിയ ഡിസൈന്‍ ചെയ്യുന്നത്. ഖാദി ഒഴിവാക്കിയുള്ള ഒരു ഡിസൈനിംഗിനെക്കുറിച്ച് ചിന്തിക്കാന്‍ മരിയക്ക് കഴിയില്ല. മില്ലില്‍ ഉത്പാദിപ്പിക്കുന്ന തുണികളെക്കാള്‍ കുട്ടികള്‍ക്ക് എന്തുകൊണ്ടും സൗകര്യ പ്രദവും ആരോഗ്യകരവും കൈത്തറി വസ്ത്രങ്ങള്‍ തന്നെയാണെന്നാണ് മരിയയുടെ അഭിപ്രായം.

സാധാരണ തുണിത്തരങ്ങളില്‍ ഡിസൈന്‍ ചെയ്യുന്നതു പേലെയല്ല ഖാദിയിലുള്ള ഡിസൈനിംഗ്. അതിന് ചില പരിമിതികളുണ്ട്. അതിനാല്‍ അതീവ ശ്രദ്ധയോടുകൂടിയാണ് ഡിസൈനുകള്‍ ചെയ്യുക. എല്ലാവര്‍ക്കും താങ്ങാനാകുന്ന വിലയാണ് ഉത്പന്നങ്ങള്‍ക്കെന്നത് കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. വില 300 മുതല്‍ 500 വരെ.

ഖാദി ബോര്‍ഡിന്റെ കീഴിലായി പ്രവര്‍ത്തനങ്ങളെ ഏകീകരിച്ച് ചെയ്യുമ്പോള്‍ ചില പരിമിതികളുണ്ട്. പണം, തൊഴിലാളികളുടെ എണ്ണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍. വെജിറ്റബിള്‍ ഡൈ ചെയ്താണ് വസ്ത്രങ്ങള്‍ നെയ്‌തെടുക്കുന്നത്. ട്രഡിഷണല്‍ ഖാദി, ഖദര്‍ ഖാദി എന്നിവ ലഭിക്കാനും അവയില്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാനും കുറച്ച് ബുദ്ധിമുട്ടുകളുണ്ടെങ്കിലും നെയ്ത്തുകാരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ അവര്‍ക്ക് വിപണി കണ്ടെത്താനും തൊഴില്‍ കണ്ടെത്താനും ഇടയാകുകയും ചെയ്യും എന്ന പ്രതീക്ഷയാണ് മരിയക്കുള്ളത്.

പിന്നെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ പഠിച്ചിരുന്ന കാലത്ത് ഒരു മാസത്തോളം നെയ്ത്തുകാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായിരുന്നു. അന്നു മുതലുള്ള ആഗ്രഹമാണ് അത്തരമൊരു പ്രവര്‍ത്തനം നടപ്പിലാക്കണമെന്നത്. അതിനുള്ള അവസരം കൂടിയാണ് മരിയക്ക് ഇതുവഴി ലഭ്യമായിരിക്കുന്നത്.

Related posts