കരള്‍ പകത്തു നല്‍കിയ ശ്രീരഞ്ജിനിക്ക് സന്തോഷം പകര്‍ന്ന് ഓണക്കാലം

tvm-sreeranjiniകാട്ടാക്കട:  കുരുന്നിന്  കരള്‍ പകുത്തു നല്‍കിയ  ശ്രീരഞ്ജിനിയ്ക്ക് ഈ ഓണക്കാലം പുത്തന്‍ വെളിച്ചമായി മാറി.   സ്വന്തം കരള്‍ ദാനം നല്‍കി മാതൃകയായ  ശ്രീരഞ്ജിനി(38)  ആരോഗ്യ വകുപ്പില്‍ അറ്റന്‍ഡര്‍  ജോലിയില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍  നിയമന ഉത്തരവുമായി എത്തിയ ശ്രീരഞ്ജിനിയ്ക്ക് ജീവനക്കാര്‍ നല്‍കിയത് സ്‌നേഹാര്‍ദ്രമായ സ്വീകരണം.  ശ്രീരഞ്ജിനി(38)യുടെ ജീവിതം  ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.  തുടര്‍ന്ന് തുടര്‍ നടപടി എടുക്കുകയും വട്ടിയൂര്‍ക്കാവ് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിയമനവും നല്‍കി.

പൂജപ്പുര തമലം സ്വദേശിനിയായ ശ്രീരഞ്ജിനി ആശാവര്‍ക്കറായിരുന്നു. ജോലിയുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി മാസം തമലത്തെ അങ്കണവാടിയില്‍ കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് കൊടുക്കാന്‍ പോയപ്പോഴാണ് കണ്ണുകള്‍ മഞ്ഞളിച്ച് ശോഷിച്ച ദേഹവുമായി അമ്മയുടെ ഒക്കത്തിരുന്ന് വിതുമ്പുന്ന അലിയ ഫാത്തിമ എന്ന പത്തുമാസം പ്രായമുള്ള കുഞ്ഞിനെ  ശ്രീരഞ്ജിനി കാണുന്നത്. കുഞ്ഞിന് കരള്‍ പകുത്ത് നല്‍കാനുള്ള വിവരമറിഞ്ഞ് ശ്രീരഞ്ജിനി യുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ആ എതിര്‍പ്പുകള്‍ അവഗണിച്ച് കഴിഞ്ഞ ഏപ്രില്‍ ആറിന് അലിയയ്ക്ക് സ്വന്തം കരള്‍ പകുത്തുനല്‍കി.

മൂന്നു വര്‍ഷം മുന്‍പ് മക്കളെ ഒപ്പംകൂട്ടി ഭര്‍ത്താവ് ശ്രീരഞ്ജിനി യെ ഉപേക്ഷിച്ചുപോയിരുന്നു. കുടുംബ ഓഹരിയായി കിട്ടിയ നാലു സെന്റ് സ്ഥലത്ത് ഓലമേഞ്ഞ ചെറിയൊരു വീട്ടിലായിരുന്നു ശ്രീരഞ്ജിനിയുടെ താമസം. ഒന്നരവര്‍ഷം മുന്‍പുണ്ടായ കനത്ത മഴയില്‍ ആകെയുണ്ടായിരുന്ന ഓലപ്പുര തകര്‍ന്നു വീണു. പിന്നിട് ബന്ധുവീടുകളിലായിരുന്നു ശ്രീരഞ്ജിനി യുടെ താമസം.പിന്നീട് പേയാട് മിണ്ണംകോട് സിഎസ്‌ഐ പള്ളിക്ക് സമീപം ഒരു വീട് വാടകയ്‌ക്കെടുത്താണ് ശ്രീരഞ്ജിനി താമസിച്ചത്.

പ്രതിമാസം ആയിരം രൂപ വേതനത്തിലാണ്  ശ്രീരഞ്ജിനി  തൃക്കണ്ണാപുരം പ്രൈമറി ഹെല്‍ത്ത്് സെന്ററിനു കീഴില്‍ ആശാവര്‍ക്കറായി ജോലി ചെയ്തിരുന്നുന്നത്.  വേതനം കൃത്യമായി കിട്ടാറില്ലായിരുന്നു. മറ്റ് വരുമാനം ഒന്നുമില്ലാത്തതിനാല്‍ ഭക്ഷണം, വീട്ടുവാടക, മരുന്ന്, ചികിത്സ ഇവയ്‌ക്കൊന്നും നിവൃത്തിയില്ലാതെ ശ്രീരഞ്ജിനി ജീവിതത്തിനു മുന്നില്‍ പകച്ചു നിന്നിരുന്നു. ഒടുവില്‍ ലോക അവയവ ദാന ദിനത്തില്‍ തന്നെ ജോലി കിട്ടിയതായി ഉത്തരവ് ഇറങ്ങി.

Related posts