കാട്ടാക്കട : കാട്ടാക്കട പട്ടണത്തിലും താലൂക്കിലും ചട്ടം ലംഘിച്ച് വയല്‍ നികത്തുന്ന പരിപാടി വീണ്ടും സജീവമായി. കഴിഞ്ഞ ദിവസം രാത്രിയില്‍ ലോഡ് കണക്കിന് മണ്ണ് കൊണ്ടു വന്നാണ് വയലുകള്‍ നികത്തിത്തുടങ്ങിയത്. പുലര്‍ച്ചെ വയല്‍ നികത്തല്‍ നാട്ടുകാരുടെ കണ്ണില്‍ പ്പെടുകയായിരുന്നു . കാട്ടാക്കടയ്ക്കടുത്ത് അഞ്ചുതെങ്ങിന്‍മൂട്ടിലാണ് വയല്‍ നികത്തല്‍ ആരംഭിച്ചത്. മുന്‍പ് ഇവിടെ മണ്ണു നികത്താന്‍ നടന്ന ശ്രമം പ്രതിഷേധങ്ങള്‍ കാരണം നിറുത്തി വച്ചിരുന്നു. അതാണ് വീണ്ടും തുടങ്ങിയിരിക്കുന്നത്.
ഇപ്പോള്‍ തന്നെ കാട്ടാക്കട താലൂക്കിലെ വിവിധ ഭാഗങ്ങളിലെ വയലുകളും കുളങ്ങളും നികത്തി വരികയാണ്. കുറച്ചുകാലം നിലച്ച നികത്തല്‍ പദ്ധതി ഇപ്പോള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. വയല്‍പ്പാടങ്ങളും കുളങ്ങളും ഉറവകളും കൊണ്ട് സമ്പന്നമായ പട്ടണത്തോട് അടുത്തു കിടക്കുന്ന കാട്ടാക്കട, പൂവച്ചല്‍, കള്ളിക്കാട് മാറനല്ലൂര്‍ പഞ്ചായത്തുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
ഏക്കര്‍ കണക്കിനുള്ള ആമച്ചല്‍, പെരുകുളം, കുളത്തുമ്മല്‍, ഇണ്ടനൂര്‍ ഏലാ പൂര്‍ണമായും നികത്തിക്കഴിഞ്ഞു. കോടതി ഉത്തരവിനെ മറികടന്നാണ് ഭൂമാഫിയ മണ്ണിട്ട് നികത്തി പ്‌ളോട്ടുകളാക്കിയിരിക്കുന്നത്. പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ സ്വാധീനം ചെലുത്തി ജനപ്രതിനിധികളുടെ ഒത്താശയോടെയാണ് ഇണ്ടനൂരില്‍ ഏലായും വയലുകളും നികത്തിയതെന്ന് പരക്കെ പരാതിയുണ്ട്.
വയലും ഏലായും വാങ്ങി അഞ്ച്, ഏഴ്, 10 സെന്റ് പ്ലോട്ടുകളാക്കി മാറ്റിയ ശേഷം വയലിലെ പുറമേയുള്ള ചെളിമാറ്റിയ മണല്‍ കുഴിച്ചെടുക്കും. ആഴത്തില്‍ കുഴിച്ച് ഓരോപ്ലോട്ടില്‍ നിന്നും ലോഡ് കണക്കിന് മണല്‍ വില്ക്കും. പിന്നെ മണ്ണിട്ട് നികത്തി കരിങ്കല്ല് കെട്ടി തിരിക്കും. ക്രമേണ മതില്‍ കെട്ടി ഉയര്‍ത്തുകയാണ് പതിവ്.
ആറു മാസം കഴിയുമ്പോള്‍ ആ സ്ഥലത്ത് കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ ഉയരും. ഓവു ചാലുകളും പൊതു ഓടയും നികത്തി ഭൂമാഫിയ സ്വന്തം അധീനതയിലാക്കുന്നതോടെ സമീപത്തെ കൃഷിയിടത്തിലേക്ക് വെള്ളം ലഭ്യമാകാറില്ല. മഴപെയ്താല്‍ കൃഷിയിടത്തില്‍ കെട്ടി നില്‍ക്കുന്ന വെള്ളം കൃഷിനാശത്തിന് ഇടയാക്കും. കൃഷിചെയ്ത് ജീവിച്ചിരുന്ന നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണിപ്പോള്‍. കൃഷിചെയ്യാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയില്‍ കര്‍ഷകര്‍ കിട്ടുന്ന വിലയ്ക്ക് സ്ഥലം വില്‍ക്കും.
കണ്ടല, ഇറയംകോട്, ചീനിവിള, പുന്നാവൂര്‍, കരിപ്പൂര്‍, ചൂഴാറ്റുകോട്ട, മൂങ്ങോട് എന്നീ സ്ഥലങ്ങളിലെ വയലും കുന്നും ഏലായുമാണ് നികന്നു കഴിഞ്ഞത്. നെല്ല്, പച്ചക്കറി, മരച്ചീനി, വാഴ തുടങ്ങിയവ കൃഷിചെയ്തിരുന്ന വയലും ഏലായും യന്ത്രങ്ങള്‍ ഉപയോഗിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇടിച്ച് നിരത്തി പ്ലോട്ടുകളാക്കി. കര്‍ഷകരില്‍ നിന്ന് ചെറിയ തുകയ്ക്ക് വാങ്ങി മണ്ണിട്ട് കരഭൂമിയാക്കി മാറ്റുന്നതിന് അധികൃതര്‍ ഭൂമാഫിയയ്ക്ക് ഒത്താശ ചെയ്യാറുണെ്ടന്നാണ് നാട്ടുകാരുടെ ആക്ഷേപം. കൃഷിയിടങ്ങള്‍ നികന്നതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്.
കൃത്രിമ രേഖയുണ്ടാക്കി നികത്തിയ സ്ഥലങ്ങള്‍ വില്ക്കുന്നതിനും മന്ദിരങ്ങള്‍ നിര്‍മിച്ച് കോടികള്‍ക്ക് വില്പന നടത്തുന്നതിനും വന്‍ റാക്കറ്റുകള്‍ ഇവിടെ സജീവമാണ്. ജല സമ്പന്നതയ്ക്ക് മികച്ച ഉദാഹരണമായിരുന്ന ഇവിടം താമസിയാതെ ക്ഷാമത്തിന്റെ പിടിയിലാകുമെന്ന് പരക്കെ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. അടുത്തിടെ സെസ് നടത്തിയ പഠനത്തില്‍ ഇവിടെ അടിക്കടി ജലാംശം കുറഞ്ഞുവരുന്നതായും താമസിയാതെ തന്നെ കുടിവെള്ളം കിട്ടാക്കനിയാകുമെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ വേനലില്‍ ഉള്ള കുളങ്ങളില്‍ വെള്ളമില്ലാതെ വരളുകയും വെള്ളത്തിനായി ടാങ്കര്‍ ലോറികളെ ആശ്രയിക്കേണ്ട നിലയിലുമായിരുന്നു. അതാണ് കാര്‍ഷിക സമ്പന്നമായ ഈ പ്രദേശത്തെ ഭീതിയിലാക്കുന്നത്.