അഞ്ചല്‍: കടയ്ക്കല്‍ പോലീസിന്റേയും ചിതറ ഗ്രാമപഞ്ചായത്തിന്റേയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തില്‍ അനധികൃത ഇറച്ചിക്കടകളില്‍ പരിശോധന നടത്തി. ചിതറ പഞ്ചായത്തിലെ മിക്ക ഭാഗങ്ങളിലും മാടുകളെ എത്തിച്ച് അനധികൃതമായി കശാപ്പുചെയ്യുന്നത് പതിവായിരുന്നു. ഇത്തരം അനധികൃത കശാപ്പുശാലകളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിയുന്നതിനെതിരെ നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിരുന്നങ്കിലും നടപടിയുണ്ടായില്ല. ഗ്രാമപഞ്ചായത്തില്‍ പുതിയ ഭരണ സമിതി അധികാരത്തില്‍ എത്തിയശേഷം ഇറച്ചിക്കട നടത്തുന്നതിനുള്ള ലൈസന്‍സുകള്‍ ലേലം ചെയ്തു നല്‍കിയിരുന്നു.
അനധികൃതമായി മാടുകളെ കശാപ്പുചെയ്യുന്നത് ലൈസന്‍സികളുടെ കച്ചവടത്തെ ബാധിച്ചതിനെ തുടര്‍ന്ന് ഇവരും നിരവധി തവണ പരാതി നല്‍കി. പരാതികളുടെ അടിസ്ഥാനത്തില്‍ അനധികൃത അറവുശാലകളിലെത്തി മുന്നറിയിപ്പ് നല്‍കി മടങ്ങുകയാണ് അധികൃതര്‍ ചെയ്തിരുന്നത്. ഇത് മറയാക്കി അനധികൃത കശാപ്പ് തുടര്‍ന്നുവന്നതിനാല്‍ ലൈസന്‍സികള്‍ ശക്തമായ എതിര്‍പ്പുമായി മുന്നോട്ടുവന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ പഞ്ചായത്തിനെ കൂടാതെ ഇതര വിഭാഗങ്ങളിലേയും ഉദ്യോഗസ്ഥ സംഘം അറവുശാലകളില്‍ പരിശോധന നടത്തിയത്.
ഗ്രാമപഞ്ചായത്തിലെ മടത്തറ തുമ്പമണ്‍തൊടിയില്‍ കുടിവെള്ളപദ്ധതിയുടെ കിണറിനുസമീപവും കൊച്ചുമുള്ളിക്കാട് കൊല്ലായില്‍ റോഡിന്റെ ഇരുവശങ്ങളിലുമാണ് പ്രധാനമായും അനധികൃത കശാപ്പുകേന്ദ്രങ്ങളില്‍ നിന്നുള്ള ഇറച്ചി വേസ്റ്റുകള്‍ രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക് കവറുകളിലാക്കി തള്ളിയിരുന്നത്. ഉത്സവ സീസണുകളില്‍ പ്ലാസ്റ്റിക് കവറിനുപകരം ചാക്കില്‍കെട്ടിയും ഇറച്ചിവേസ്റ്റുകള്‍ ഇവിടേക്ക് വലിച്ചെറിഞ്ഞിരുന്നു. അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ഇതുവഴിയുള്ള കാല്‍നടയാത്രപോലും ദുസഹമായിരുന്നു. മഴപെയ്യുമ്പോഴാണ് പ്രദേശത്ത് ദുര്‍ഗന്ധം കൂടുതലായി വമിച്ചിരുന്നത്. ഇറച്ചി വേസ്റ്റുകള്‍ സ്ഥിരമായി ഇവിടെ നിക്ഷേപിക്കുന്നതുമൂലം കാക്കകളുടേയും തെരവുനായ്ക്കളുടേയും താവളമായി മാറിയിരുന്നു.
കാക്കകള്‍ കൊത്തിയെടുക്കുന്ന ഇറച്ചിവേസ്റ്റുകള്‍ സമീപത്തെ വീടുകള്‍ക്കുമുന്നില്‍ കൊണ്ടിടുന്നതും പ്രദേശവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതിനെതിരെയാണ് നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നത്. ഇദുള്‍ ഫിത്തര്‍ പെരുനാള്‍ പ്രമാണിച്ച് പരിശോധനയില്‍ ഇറച്ചി പിടിച്ചെടുക്കാതെ പെരുനാള്‍ ദിനംവരെ അനധികൃത കശാപ്പിന് പരിശോധനാ സംഘം താല്‍ക്കാലിക അനുമതി നല്‍കി. പെരുനാളിനുശേഷം അനധികൃത കശാപ്പുനടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി രാജു ദാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിബു, സിപിഓ ഷിജു, ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.