ടൂറിസം മേഖലയെ പ്രണയിച്ച് ദേവിക

dhevikaടൂറിസം മേഖലയോട് അടങ്ങാത്ത പ്രണയമാണ് കൊച്ചിക്കാരി ഡോ. ദേവിക മോനോന്. ആ പ്രണയമാണ് വര്‍ഷങ്ങളായി ഈ മേഖലയില്‍ തന്നെ അവരെ നില നിര്‍ത്തുന്നതും. കൊച്ചിയിലെ ടൂറിസം അനുബന്ധ മേഖലയില്‍ 27 വര്‍ഷത്തോളമായി ദേവികയുണ്ട്. പെണ്‍കുട്ടികള്‍ ഇത്തരമൊരു മേഖലയിലേക്ക് കടന്നു വരാതിരുന്ന കാലത്ത് ഈ മേഖലയിലേക്ക് കടന്നു വന്നയാളാണ് ദേവിക. സെന്റ് തെരേസാസ് കോളേജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദം നേടി വീട്ടില്‍ ചുമ്മാതിരുന്ന സമയത്താണ് ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സിന് ചേരുന്നതും ആ മേഖലയില്‍ ജോലിക്ക കയറുന്നതും.

സര്‍ക്കാര്‍ ജോലിയോ ബാങ്ക് ജോലിയോ ആയിരുന്നു നേടാനാഗ്രഹിച്ചിരുന്നത്. അതിനായി ഒരുപാട് പരിശ്രമങ്ങളും നടത്തി അതിനിടയില്‍ ദേവിക തിരിച്ചറിഞ്ഞു അതൊന്നുമല്ല നിലവില്‍ താന്‍ ചെയ്യുന്ന ജോലി തന്നെയാണ് തനിക്ക് ചേരുന്നതെന്ന്. അങ്ങനെ 1988 ല്‍ കൊച്ചിയിലുള്ള എയര്‍ ട്രാവല്‍ എന്റര്‍പ്രൈസസില്‍ ജോലിക്കു കയറി. അവിടെ നിന്നും പ്രിന്‍സി വേള്‍ഡ് ട്രവല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും പാര്‍ടണറും എന്ന നിലയിലേക്ക് ദേവികയുടെ യാത്ര എത്തി നില്‍ക്കുന്നു.

ഇതിനിടയില്‍ ഈസ്റ്റ് വെസ്റ്റ് എര്‍ലൈന്‍സിന്റെ കൗണ്ടര്‍ സൂപ്പര്‍വൈസര്‍, റോയല്‍ ഡച്ച് എയര്‍ ലൈന്‍സിന്റെ കേരള മാനേജര്‍, മലേഷ്യന്‍ ആന്‍ഡ് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ കേരള മാനേജര്‍, കൊറിയന്‍ എയര്‍ലൈന്‍സ് എന്നിവിടങ്ങളിലെല്ലാം ദേവിക ജോലി ചെയ്തു. കൂടെ ജോലി ചെയ്തിരുന്നവര്‍ കൂടുതലും പുരുഷന്‍മാരായിരുന്നു. പക്ഷെ അതൊന്നും ജോലിയോടുള്ള തന്റെ പ്രണയത്തില്‍ പ്രശ്‌നമായതെയില്ല എന്നാണ് ദേവിക പറയുന്നത്. ജോലിയോടൊപ്പം തന്നെ പഠനവും മുന്നോട്ടു കൊണ്ടു പോകാനും എന്നും ശ്രദ്ധാലുവായിരുന്നു. അതിനാല്‍ സൗത്ത് ആഫ്രിക്ക, കാലിഫോര്‍ണിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ, ജര്‍മനി, യുഎഇ, ന്യൂസ്‌ലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിങ്ങനെ മിക്കവാറും എല്ലാ രാജ്യങ്ങളുടെയും എയര്‍ലൈന്‍ കോഴ്‌സുകള്‍ ദേവിക പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാരിയറ്റ് ഹോട്ടല്‍ ഗ്രൂപ്പിന്റെ സെയില്‍സ് ആന്‍ഡ് കോണ്‍ഫറന്‍സ് കോഴ്‌സും പൂര്‍ത്തിയാക്കാന്‍ തനിക്ക് കഴിഞ്ഞു എന്ന് തന്റെ തൊഴില്‍ മേഖലയോടുള്ള വലിയ താല്‍പര്യത്തോടെ ദേവിക പറഞ്ഞു. ടൂറിസം മാനേജ്‌മെന്റില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ദേവികയുടെ ബിരുദങ്ങളും ടൂറിസം മാനേജ്‌മെന്റില്‍ തന്നെയാണ്.

കേരളത്തിന്റെ ടൂറിസം മേഖലയില്‍ പ്രത്യേകിച്ച് കൊച്ചിയില്‍ തങ്ങളുടെതായ ഒരു സ്ഥാനം ഉറപ്പിച്ചെടുത്ത കമ്പനിയാണ് പ്രിന്‍സി വേള്‍ഡ് ട്രാവല്‍സ് ലിമിറ്റഡ്. സ്വദേശ- വിദേശ ടൂര്‍ പാക്കേജുകളാണ് കമ്പനിയുടെ മുഖ്യ ബിസിനസ്.

ഇതിനു പുറമേ വിനോദ സഞ്ചാരികള്‍ക്ക് വാഹന സൗകര്യവും കമ്പനി നല്‍കാറുണ്ട്. പാസ്‌പോര്‍ട്ട്, വിസ എന്നിങ്ങനെയുള്ള കാര്യങ്ങളും കമ്പനി ചെയ്തു നല്‍കാറുണ്ട്. വിശുദ്ധ നാട് തീര്‍ത്ഥാടനത്തിനു മാത്രമാണ് കമ്പനി അല്‍പം പരസ്യം നല്‍കാറുള്ളത് മറ്റുള്ള പാക്കേജുകള്‍ക്കായി ഈ മേഖലയിലുള്ള ഇത്ര നാളത്തെ പ്രവര്‍ത്തന പരിചയവും ഉപഭേക്താക്കള്‍ക്കുള്ള വിശ്വാസവും കൊണ്ടാണ് ആളുകള്‍ എത്താറെന്ന് ദേവിക പറഞ്ഞു. ഓരോ പാക്കേജിനും വ്യത്യസ്തമായ നിരക്കിലായിരിക്കും നിരക്ക്. പ്രധാനമായും യാത്രക്കാരന്റെ ബജറ്റിനെ അടിസ്ഥാനമാക്കിയായിരിക്കും പാക്കേജുകള്‍ ക്രമീകരിക്കുക. താമസം, ഭക്ഷണം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം അടിസ്ഥാനമാക്കിയാണ് പാക്കേജുകള്‍. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റവും കാര്യമായി തന്നെ പാക്കേജുകളെ ബാധിക്കാറുണ്ട്.

വിദേശപാക്കേജുകള്‍ എങ്ങനെയാണെങ്കിലും ഒന്നരലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. കേരളത്തില്‍ തന്നെയുള്ള രണ്ടു ദിവസത്തെ പാക്കേജുകള്‍ 6000 രൂപയിലാണ് ആരംഭിക്കുന്നത്. തിരിച്ചെത്തുന്നതുവരെ തങ്ങളുടെ സേവനത്തില്‍ സഞ്ചാരികള്‍ പൂര്‍ണമായും തൃപ്തരായിരിക്കണം എന്ന നിര്‍ബന്ധമുള്ളതുകൊണ്ടു വിദേശ യാത്രകളില്‍ യാത്രക്കാരോടൊപ്പം ദേവികയും പോകാറുണ്ട്. എല്ലാ മാസമൊന്നും പാക്കേജുകള്‍ ഉണ്ടാകാറില്ല സഞ്ചാരികള്‍ ശരിയാകുമ്പോള്‍ ടിക്കറ്റ് ശരിയാകണമെന്നില്ല. ടിക്കറ്റ് ശരിയാകുമ്പോള്‍ സഞ്ചാരികള്‍ ശരിയാകണമെന്നില്ല എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാകാറുണ്ട്. എല്ലാ വെള്ളിയാഴിച്ചകളിലുമുള്ള വേളാങ്കണ്ണി യാത്ര ഇവരുടെ കമ്പനിയുടെ പ്രധാനപ്പെട്ട ഒരു സേവനമാണ്.

നിലവില്‍ ദേവികയുടെ സംരംഭം ഒരു കോടി രൂപക്കു മുകളില്‍ ടേണോവര്‍ നേടുന്നുണ്ട്. നല്ലൊരു സഞ്ചാരികൂടിയാണ് വിനോദ സഞ്ചാരമേഖലയെ പ്രണയിക്കുന്ന ദേവിക. അമ്മ വാസന്തി മേനോനോടൊപ്പം കടവന്ത്രയിലാണ് ദേവികയുടെ താമസം. സ്ത്രീകള്‍ അധികം കടന്നു വരാത്ത മേഖലയില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ദേവികയുടെ തന്റെ കമ്പനിയെ കൂടുതല്‍ ഉയരത്തില്‍ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

Related posts