കൊട്ടാരക്കര: ജില്ലയിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകള്‍ക്കും സ്വന്തമായ അറവുശാലകളില്ല. ഇതുമൂലം കശാപ്പും ഇറച്ചിവ്യാപാരവും തോന്നിയതുപോലെ.പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ പൊതുപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും മൗനം പാലിക്കുകയാണ്. ഇറച്ചിവ്യാപാരം കുത്തക ലേലം ചെയ്യുന്ന പഞ്ചായത്തുകള്‍ക്ക് സ്വന്തമായി ആധുനിക രീതിയിലുള്ള അറവുശാല ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. അറവുശാല സ്വന്തമായില്ലാത്ത പഞ്ചായത്തുകള്‍ക്ക് ഇറച്ചിവ്യാപാരം ലേലംചെയ്ത് നല്‍കാന്‍ അവകാശമില്ല. കശാപ്പിന് കൊണ്ടുവരുന്ന മൃഗത്തെ അംഗീകൃത മൃഗഡോക്ടര്‍ പരിശോധിച്ച് രോഗവിമുക്തമാണെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റും നല്‍കണമെന്ന് നിയമമുണ്ട്.
എന്നാല്‍ ഈ വ്യവസ്ഥയുടെയും നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് എല്ലാ പഞ്ചായത്തുകളിലും നടന്നുവരുന്നത് .പൊതു ചന്തകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇറച്ചിവ്യാപാര കേന്ദ്രങ്ങളില്‍ പരസ്യമായ കശാപ്പുനടന്നുവരുന്നു. വില്‍ക്കാന്‍ വച്ചിരിക്കുന്ന ഇറച്ചി തീരുമ്പോള്‍ ഇറച്ചിവ്യാപാര കേന്ദ്രത്തില്‍തന്നെ പരസ്യമായ കശാപ്പുനടന്നുവരുന്നുണ്ട്. ആഘോഷവേളകളില്‍ ഒരുനിയമവും പാലിക്കാതെ കശാപ്പും ഇറച്ചിവ്യാപാരവും കിഴക്കന്‍മേഖലയില്‍ വ്യാപകമാണ്. അവധിദിവസങ്ങളില്‍ അനധികൃത ഇറച്ചിവ്യാപാര കേന്ദ്രങ്ങള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നു. അംഗീകൃതവും അനധികൃതവുമായ ഇറച്ചി വ്യാപാര കേന്ദ്രങ്ങളിലൊന്നും തന്നെ കശാപ്പുചെയ്യുന്ന മൃഗം രോഗവിമുക്തമാണെന്ന് ഉറപ്പുവരുത്തുന്നുമില്ല.
ഇതുമൂലം രോഗം ബാധിച്ചതും ചത്തതുമെല്ലാം വില്‍പ്പനയ്‌ക്കെത്തുന്നു. മിക്ക ഇറച്ചിവില്‍പ്പന കേന്ദ്രങ്ങളും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ് ഇവിടമെല്ലാം. ലക്ഷക്കണക്കിന് രൂപയ്ക്കാണ് പഞ്ചായത്തുകള്‍ ഇറച്ചിവ്യാപാരം ലേലം ചെയ്തുനല്‍കിവരുന്നത്. വര്‍ഷം ഒരു കോടിയോളം രൂപ ഇറച്ചിലേലം വഴി വരുമാനം ലഭിക്കുന്ന പഞ്ചായത്തുതന്നെ കിഴക്കന്‍മേഖലയിലുണ്ട്.എന്നാല്‍ പൊതുജനാരോഗ്യത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്തുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ഇറച്ചിയുടെ വിലപോലും നിയന്ത്രിക്കുന്നത് വ്യാപാരികളാണ്. ഇതുമൂലം ഇറച്ചിവില അടിക്കടി വര്‍ധിപ്പിക്കുന്നു. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം പടി നല്‍കേണ്ടതുകൊണ്ട് വിലവര്‍ധിപ്പിക്കാതെ വ്യാപാരം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് വ്യാപാരികളുടെ പക്ഷം.
വര്‍ഷാവര്‍ഷം ലേലതുകയും വര്‍ധിപ്പിക്കുന്നു. തൂക്കം കൂടാന്‍ കൃത്രിമത്വം കാണിക്കുന്നതും ദിവസങ്ങള്‍ പഴക്കമുള്ളതുമായ ഇറച്ചിപോലും വില്‍പ്പന നടത്തിവരുന്നു. രോഗബാധിതരായ മൃഗങ്ങളുടെ ഇറച്ചിയും വിറ്റുവരുന്നു. ആരോഗ്യവകുപ്പോ ഭക്ഷ്യസുരക്ഷാവകുപ്പോ പഞ്ചായത്ത് അധികൃതരോ ഇറച്ചിവ്യാപാര കേന്ദ്രങ്ങളിലേക്ക് തിരിഞ്ഞുനോക്കാറില്ല. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരില്‍ ഭൂരിപക്ഷവും ഒരു പണിയും ചെയ്യാതെ ശമ്പളം പറ്റുന്നവരാണ്. പൊതുമാര്‍ക്കറ്റിലോ ഭക്ഷണശാലകളിലോ ഒരു പരിശോധനയും നടത്താന്‍ ഇവര്‍ തയാറാകുന്നില്ല.