പെരിയാറിന്റെ കൈവഴിയായ മുട്ടാര്‍പുഴയ്ക്കു മരണമണി മുഴങ്ങുന്നു

fishബോബന്‍ ബി. കിഴക്കേത്തറ

കളമശേരി: വ്യവസായ ശാലകളുടെയും ഫഌറ്റുകളുടെയും മറ്റു സ്ഥാപനങ്ങളുടെ മാലിന്യം വന്‍തോതില്‍ തള്ളുന്നതു തടയാനാരുമില്ലാതെയായതോടെ പെരിയാറിന്റെ കൈവഴിയായ മുട്ടാര്‍ പുഴ  മരണത്തിലേക്ക്. കറുത്തിരുണ്ട പുഴയെ രക്ഷിക്കാന്‍ കളമശേരി, ഏലൂര്‍ നഗരസഭകളോ കടുങ്ങല്ലൂര്‍ പഞ്ചായത്തോ യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണു ജനങ്ങളുടെ ആക്ഷേപം. ഏലൂര്‍ നഗരസഭ രണ്ടു തവണ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് അടിയന്തിരമായി ഇടപെടാന്‍ കളക്ടറോട് ആവശ്യപ്പെട്ടിട്ടും  ജില്ലാ ഭരണകൂടത്തിനും കുലുക്കമില്ല.

കഴിഞ്ഞ രണ്ടാഴ്ചയായി ഏലൂരിലെ ജനങ്ങള്‍ക്കു കുടിവെള്ള പൈപ്പിലൂടെ ലഭിക്കുന്നത് കറുത്തതും ദുര്‍ഗന്ധവുമായ ജലമാണ്. കളമശേരി ഡമ്പിംഗ് യാര്‍ഡില്‍ നിന്ന് ഊറി വരുന്ന മലിനജലവും കറുത്ത നിറത്തിനു കാരണമാണെന്ന് സൂചനയുണ്ട്.പുഴവെള്ളത്തില്‍ ഓക്‌സിജന്റെ അളവു തീരെയില്ലെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡും പറയുന്നു. എന്നാല്‍ കാരണം കണ്ടെത്താനും  ശക്തമായ നടപടികള്‍ സ്വീകരിക്കാനും ഉദ്യോഗസ്ഥന്‍ തയാറാകുന്നില്ല. എടയാറില്‍ ഒരു കമ്പനി അടച്ചു പൂട്ടിയിട്ടും  പെരിയാര്‍ ചുവന്നൊഴുകുന്നതിനും മത്സ്യക്കുരുതിയ്ക്കും അറുതിയില്ല.

ലാബ്പരിശോധനയില്‍ 0.8 മില്ലിഗ്രാം വരെയാണ് പെരിയാറിലെ ചില കടവുകളില്‍ ഓക്‌സിജന്റെ അളവ്. മത്സ്യങ്ങള്‍ അടക്കമുള്ള ജലജീവികള്‍ പുഴയില്‍ നിലനില്‍ക്കണമെങ്കില്‍ കുറഞ്ഞ് ഒരു ലിറ്റര്‍ ജലത്തില്‍ 4 മില്ലിഗ്രാം ഓക്‌സിജന്‍ വേണം. മത്സ്യങ്ങള്‍ ചത്ത് പൊങ്ങുന്നതായ വാര്‍ത്ത ആവര്‍ത്തിക്കപെടുന്നതിനു കാരണവും ഇതാണ്. ഏലൂരില്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യാന്‍ ഫാക്ട് പമ്പ് ഹൗസ് മുട്ടാര്‍പുഴയില്‍ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. കൂടാതെ ബിപിസിഎല്‍, അപ്പോളോ ടയേഴ്‌സ്, ടിസിസി, എച്ച്‌ഐഎല്‍ തുടങ്ങിയ കമ്പനികളും വന്‍തോതില്‍ ജലം എടുക്കുന്നുണ്ട്. പകരം പുഴയിലേക്ക് തള്ളുന്ന ജലത്തിന്റെ കണക്ക് മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കയ്യിലില്ല. കൂടാതെ സമീപത്തുള്ള ആശുപത്രിയും ജലം കൊണ്ടു പോകുന്നുണ്ട്.

മഞ്ഞുമ്മല്‍ റഗുലേറ്റര്‍ ബ്രിഡ്ജിലെ ഷട്ടറുകള്‍ തുറന്നു മലിനജലം ഒഴുകാന്‍ അനുവദിച്ചാല്‍ മുട്ടാര്‍ പുഴയിലെ കറുത്ത ജലം ഒഴുകിപ്പോകും. പക്ഷേ പെരിയാറില്‍ നിന്നു മുട്ടാര്‍ പുഴയിലേക്കു പകരം ജലം ഒഴുകി വന്നാലെ അതു സാധ്യമാകൂ. ഉപ്പുവെള്ളം ആലുവയിലെ ജല ശുദ്ധീകരണ ശാലയുടെ  പ്രവര്‍ത്തനത്തെ തന്നെ ഇന്നലെ ബാധിച്ചതു പുറപ്പിള്ളിക്കാവിലെ  റെഗുലേറ്റര്‍ നിര്‍മ്മാണം നിലച്ചതുകൊണ്ടായിരുന്നു.

ഏലൂരിലെ ജനങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായ സ്ഥിതിയിലായെങ്കിലും വ്യവസായ ശാലകളെ പ്രതിസന്ധിയിലാക്കരുതെന്നാവശ്യവുമായി  വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കഴിഞ്ഞ മാസം കടുങ്ങല്ലൂരില്‍ പ്രതിഷേധ സമരം  സംഘടിപ്പിച്ചിരുന്നു. രാത്രി കാല പരിശോധനയ്ക്കായി  നിരീക്ഷണ ബോട്ടും അനുബന്ധ ഉപകരണങ്ങളും അനുവദിക്കണമെന്ന്  പോലീസും നഗരസഭയും ആവശ്യപ്പെടുന്നുണ്ടെങ്കിലും മലിനീകരണ നിയന്ത്രണ ബോര്‍ഡ് കേട്ടമട്ടില്ല. ഇതിനിടയില്‍ കേന്ദ്ര മലിനീ നീകരണ ബോര്‍ഡും വ്യവസാന മാലിന്യം  തള്ളുന്നതിനെക്കുറിച്ച് പഠനം നടത്തി പോയിട്ടുണ്ട്.  അതീവ രഹസ്യ സ്വഭാവം നിലനിര്‍ത്തി നടത്തിയ പഠനത്തില്‍ ജനങ്ങള്‍ക്ക് അത്ര പ്രതീക്ഷയില്ല.

Related posts