തൊടുപുഴ: ഇരുചക്രവാഹനങ്ങള്‍ പെരുകുന്നതിനൊപ്പം വര്‍ധിക്കുന്ന ഹെല്‍മറ്റ് എന്തു ചെയ്യും?. ഈ ചോദ്യത്തിനുത്തരം വെങ്ങല്ലൂര്‍ സ്വദേശി ജോയിയുടെ പക്കലുണ്ട്. പുതിയ മോഡലുകള്‍ പുറത്തിറങ്ങുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്ന ഹെല്‍മറ്റ് കൃഷിക്കായി പ്രയോജനപ്പെടുത്തുകയാണ് ജോയി. ഒരിക്കലും നശിക്കാതെ മണ്ണില്‍ എത്രനാള്‍ വേണമെങ്കിലും കിടക്കുന്ന ഹെല്‍മറ്റ് നാളെ മനുഷ്യനു ബാധ്യതയാകുമെന്ന ബോധ്യത്തില്‍ നിന്നാണ് ജോയിയുടെ പുത്തന്‍ കാര്‍ഷിക ചിന്ത. ഉപയോഗ ശ്യൂന്യമായ ഹെല്‍മറ്റുകള്‍ ശേഖരിച്ച് പച്ചക്കറി കൃഷി ചെയ്തു വ്യത്യസ്തനാവുകയാണ് ജോയി.
20 ഓളം ഹെല്‍മറ്റുകളില്‍ മണ്ണു നിറച്ച് നട്ട വെണ്ട, വഴുത, തക്കാളി, പച്ചമുളക് എന്നീ പച്ചക്കറികള്‍ ഇപ്പോള്‍ വിളവെടുപ്പിന് തയാറായി കഴിഞ്ഞു. നാടു മുഴുവന്‍ നടുന്നു ഹെല്‍മറ്റു ശേഖരിക്കുമ്പോള്‍ എല്ലാവരും പറഞ്ഞു ജോയിക്കെന്തു പറ്റിയെന്ന്. എന്നാല്‍ ഇപ്പോള്‍ ഹെല്‍മറ്റില്‍ വിളഞ്ഞു നില്‍ക്കുന്ന പച്ചക്കറികള്‍ കാണുന്നവര്‍ പറയും ജോയിയുടെ ദീര്‍ഘദൃഷ്ടിയെപ്പറ്റി. രണ്ടു മാസം മുമ്പ് തോന്നിയ ഹെല്‍മറ്റ് കൃഷിയെന്ന ആശയം പാഴ് വസ്തുക്കള്‍ പാഴാക്കാതെ ഉപയോഗിക്കാനുള്ള തോന്നലായിരുന്നു. ആദ്യം കൈയിലുള്ള മൂന്നു ഹെല്‍മെറ്റില്‍ തുടങ്ങിയ കൃഷി പിന്നീട് വികസിക്കുകയായിരുന്നു.
മണ്ണിന്റെ അളവു കുറവായതും ഹെല്‍മറ്റ് വേഗത്തില്‍ ചൂടാകുന്നതും ഒരു പ്രശ്‌നമാണ്. പകല്‍ സമയങ്ങളില്‍ കൃത്യമായ ഇടവളകളില്‍ ചെടികള്‍ നനച്ചുകൊടുക്കണം. അല്‍പം ശ്രദ്ധയും പരിചരണവും ചെടികള്‍ക്കു കൊടുത്താല്‍ ചെടികള്‍ വിളവു നല്‍കി നമ്മെ സന്തോഷിപ്പിക്കുമെന്നു ജോയി തെളിയിക്കുന്നു.വെങ്ങല്ലൂരിലെ ഓട്ടോലൈനില്‍ ജീവനക്കാരനായ ജോയിയുടെ ന്യൂജന്‍ കൃഷിക്കു പിന്തുണയുമായി കടയുടമയും മറ്റു ജീവനക്കാരും ഒപ്പമുണ്ട്. നാളത്തെ ഏറ്റവും വലിയ മാലിന്യമായേക്കാവുന്ന ഹെല്‍മറ്റുകള്‍ പ്രയോജനകരമായ രീതിയില്‍ ഉപയോഗിക്കാന്‍ മറ്റുള്ളവര്‍ക്കു പ്രചോദനമാവുകയാണ് ജോയി.
തന്റെ കൃഷി രീതി മാതൃകയാക്കി ഉപോഗശൂന്യമായ വസ്തുക്കള്‍ വലിച്ചെറിയാതെ പ്രയോജനപ്പെടുത്തണമെന്നാണ് ജോയിയുടെ ആഗ്രഹം. ഹെല്‍മറ്റിലെ കൃഷി കൂടാതെ ചെറിയവീപ്പയില്‍ ആല്‍, പ്ലാവ്, മഞ്ചാടി മരങ്ങളും ജോയി വളര്‍ത്തുന്നു. മൂന്നിനം വൃക്ഷങ്ങളും ഒരുമയോടെ ഒരു ചുവട്ടില്‍ നിന്നും വെള്ളവും വളവും വലിച്ച് വളരുന്നു. വിഷപച്ചക്കറിയെ നാട്ടില്‍ നിന്നോടിക്കാന്‍ ഇത്തിരി സ്ഥലത്തു നിന്നും നൂറുമേനി ജൈവപച്ചക്കറി വിളയിക്കുകയാണ് ജോയി.