ദേവിക്ക് വിവാഹമോചനം നടത്തിയേ തീരു.. അവളുടെ മാതാപിതാക്കള്‍ക്കാകട്ടെ, അതെങ്ങനെയും ഒഴിവാക്കണം.
അവള്‍ സുന്ദരിയാണ്. അവളുടെ ചുറ്റിലും പ്രൗഢിയുടെ ഒരു പ്രഭാമണ്ഡലം നിറഞ്ഞു നില്‍ക്കുന്നപോലെ.
അതവളിലെ ഇച്ഛാശക്തിയും സ്വാതന്ത്ര്യവാഞ്ഛയുമാണെന്ന് കൃത്യമായിട്ടെനിക്ക് മനസിലായി.
ദേവി മാത്രമായിട്ട് കുറച്ചു നേരം എന്നോട് സംസാരിച്ചു. തീരുമാനമവള്‍ എടുത്തുകഴിഞ്ഞു. വെറുതേ സംസാരിച്ച് മനസിന്റെ ഭാരം ഒഴിക്കുക എന്ന ലക്ഷ്യം മാത്രമേ ഉള്ളുവെന്ന് എനിക്കും മനസിലായി.
കേള്‍വിക്കാരിയായി മാത്രം ഇരിക്കുക പ്രത്യേകമൊരു അനുഭവമാണ്. വിവാഹബന്ധം വേര്‍പെടുത്തണമെന്ന തീരുമാനം പുറത്തു പറഞ്ഞപ്പോള്‍ തന്നെ പലരുടെയും കണ്ണില്‍ താന്‍ ശപിക്കപ്പെട്ടവളായിത്തീര്‍ന്നു.
ഇനി മേലില്‍ തന്റെ ജന്മം തെറ്റിദ്ധരിക്കപ്പെടാനും വിമര്‍ശിക്കപ്പെടാനുമായി തീറെഴുതി കൊടുക്കേണ്ടിവരുമെന്നവള്‍ക്കറിയാം.
‘ അവന് ഭാര്യയായി പെണ്ണിനെ വേണ്ട, ആണിനെ തന്നെ മതി.’
ഭര്‍ത്താവിന്റെ കുറവ് തന്റെ മാതാപിതാക്കളടക്കമുള്ള മറ്റു ബന്ധുക്കളുടെ മനസില്‍ ഒരു പ്രശ്‌നമേയല്ലായെന്നതവളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
തുളഞ്ഞു കയറുന്ന ചോദ്യങ്ങള്‍
നേരിടാനവള്‍ നന്നേ പാടുപെട്ടു.
ഭാരതീയര്‍ പരമപുരുഷാര്‍ഥങ്ങളില്‍ ധര്‍മവും അര്‍ഥവും കഴിഞ്ഞ് മോക്ഷത്തിലേക്ക് കടക്കുവാനുള്ള വാതായനമായിട്ടാണ് കാമത്തെ വിഭാവനം ചെയ്തിട്ടുള്ളതെന്ന് ഓര്‍ക്കണം.
രക്ഷയേകേണ്ട കരങ്ങളില്‍ ഹിംസയുടെ നഖങ്ങള്‍ വളര്‍ന്നിറങ്ങിയപ്പോള്‍, നിര്‍വികാരവും ഭീതിദായകവുമായ ചുറ്റുപാടില്‍ അസ്തിത്വം നഷ്ടപ്പെട്ടവളെപ്പോലെ പലപ്പോഴും അവള്‍ പകച്ചുനിന്നു.
‘ അവന്‍ മരിച്ചുകളയുമത്രെ, ഇവളുപേക്ഷിച്ചാല്‍ ”
ആശങ്കകളുടെ ഉച്ചസ്ഥായിയില്‍ പലപ്പോഴും മകളെ മനസിലാക്കാന്‍ അമ്മ പോലും സന്നദ്ധത കാട്ടുന്നില്ല.
‘ ലൈംഗീകത എനിക്ക് നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല’ ദേവിയുടെ ഇത്തരം തുറന്നുപറച്ചിലിനെ തടുക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കുന്നത്.
പരിചിതത്വത്തില്‍ നിന്നും അപരിചിതത്വത്തിലേക്ക് ബന്ധങ്ങള്‍ മാറുന്നതിന്റെ ഗതി !അഭ്യസ്തവിദ്യരെങ്കിലും അന്ധവിശ്വാസികളാണ് സമൂഹത്തില്‍ പലരും. സഹതാപമെന്ന വികാരമല്ല ഇത്തരം ഘട്ടങ്ങളില്‍ ഒരു സ്ത്രീക്ക് ആവശ്യം.
അവളുടെ അസ്തിത്വത്തിന് കൊടുക്കേണ്ടത് ബഹുമാനമാണ്. അംഗഭംഗം വന്ന അപൂര്‍ണമായ ദാമ്പത്യം അവള്‍ ചുമക്കണമെന്ന് ഉപദേശിക്കാന്‍ ആര്‍ക്കാണ് അവകാശം.
മനുഷ്യത്വം വളരാനുള്ള വാജീകരണം കണെ്ടത്തിയിട്ടില്ലല്ലോ..!
കഴുകന്റെ അത്യാര്‍ത്തിയോടെ സമൂഹം മകള്‍ക്ക് ചുറ്റും നൃത്തമാടുമെന്ന് മാതാപിതാക്കള്‍ ഭയക്കുന്നതില്‍ അതിശയമില്ല. “കപട’ സമൂഹത്തിന്റെ അത്യാചാരങ്ങളും, കപട നാട്യങ്ങളും അത്രമേല്‍ വിഷം തുപ്പുന്നവയാണ്. പെണ്ണ് എന്നും ‘ പൊട്ടിപ്പെണ്ണായി’ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന കൂട്ടര്‍ നമുക്ക് ചുറ്റിലും എന്നുമുണ്ട്.
ശീലാവതിയെന്ന പേര് വീഴാന്‍ ഭര്‍ത്താവിന് കുഷ്ഠരോഗം വരണമെന്നാഗ്രഹിക്കുന്ന ചില സ്ത്രീകളും! വിവാഹമോചിതയായവള്‍ക്ക് അനാഥപ്പട്ടിയുടെ സ്വാതന്ത്ര്യം പോലുമുണ്ടാവില്ലായെന്ന് ചുറ്റിലും അശരീരി മുഴുങ്ങുന്നുണ്ട്.
‘വികാരങ്ങളെ അടിച്ചമര്‍ത്തി, കുലീനയായ മരുമകളായി ജീവിക്കാന്‍ ഭര്‍ത്താവിന്റെ വീട്ടുകാരും ആജ്ഞാപിക്കുന്നു.
കാമവികാരവും പാതിവ്രത്യത്തിന്റെ പരിശുദ്ധിയും കൂട്ടിയും കുറച്ചും തൂക്കിനോക്കി ഉത്തരം കണെ്ടത്തണം.
ആരെ സംഹരിക്കണം? ആരെ സംരക്ഷിക്കണം?
സ്വന്തം മനസാക്ഷിയെയോ, അതോ കുടുംബത്തിന്റെ മാനത്തെയോ ?
ചില തീരുമാനങ്ങള്‍ കൊടുങ്കാറ്റാണ്.
എല്ലാ കൊടുങ്കാറ്റുകളും നാശം വിതയ്ക്കുന്നു. പക്ഷേ, അപ്പോഴും അത് വയലുകളെ കുതിര്‍ക്കുന്നു.
പെണ്ണായി ചിന്തിക്കാനേ അവള്‍ക്കാവൂ.
ചിന്തകളില്‍ അവള്‍ വിശുദ്ധയായി, കന്യകയായി, രക്തസാക്ഷിയായി, ഒരു വേള മന്ത്രവാദിനി പോലുമായി. തന്റെ ശക്തിയില്‍ നിന്നും ഊര്‍ജത്തെ സ്വതന്ത്രമാക്കണമെങ്കില്‍ ബലഹീനതകള്‍ക്ക് മറനീക്കി പുറത്തുവരാന്‍ അവസരമുണ്ടാക്കണം.
ഭാര്യയെന്ന നിലയ്ക്ക് അവളുടെ വിലാപങ്ങളുടെയും നെടുവീര്‍പ്പിന്റെയും രൂപമെങ്ങനെയെന്ന് അറിയാത്ത ഒരുത്തനോടൊപ്പം, തന്റെ സ്വപ്നങ്ങളെ നശിപ്പിച്ച ഒരുവനോടൊപ്പം, മുഷ്കര സമൂഹത്തെ ഭയന്ന് ജീവിതം എരിയിച്ച് തീര്‍ക്കാന്‍ അവള്‍ക്ക് മനസില്ല. കണ്ണീരില്‍ കുതിര്‍ന്ന അവളുടെ നോട്ടം പശ്ചാത്താപത്തിന്റേത് എന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടേക്കാം
പക്ഷേ അത്, ആത്മാഭിമാനത്തിന്റെ ഉള്ളിലേറ്റ പൊള്ളലില്‍ നിന്നുതിര്‍ന്ന ധാര്‍ഷ്ട്യത്തിന്റെ നോട്ടമാണെന്ന് എനിക്ക് തര്‍ക്കമില്ല.
‘ മാഡം പറഞ്ഞാല്‍ അവള്‍ കേള്‍ക്കും’
ദേവിയുടെ മാതാപിതാക്കള്‍ വീണ്ടുമെന്നെ നിര്‍ബന്ധിക്കുകയാണ്.
ഞാനെന്താണ് പറയേണ്ടത് !
കറുത്ത ന്യായാധിപന്റെ മരച്ചുറ്റിക ആഞ്ഞടിച്ചു.
മുന്നിലെ നീതിയുടെ തുലാസ് തൂങ്ങി.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷപ്പെടരുത് !
ദേവിയുടെ അച്ഛനും അമ്മയും മനസാ എന്ന ശപിക്കുന്നുണ്ടാവും.
കലാഷിബു
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, കൊല്ലം