മൂവാറ്റുപുഴ: പോത്തിറച്ചിക്ക് പൊള്ളുന്ന വില. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും പോത്തിറച്ചിക്ക് ഒരു കിലോയ്ക്ക് 320 രൂപ വരെയാണ് ഈടാക്കിയത്. എന്നാല്‍ 260 രൂപ വിലയ്ക്ക് വിറ്റവരുമുണ്ട്. യാതൊരു മാനദണ്ഡവുമില്ലാതെ തോന്നിയ വിലയ്ക്കാണ് കഴിഞ്ഞ ഞായറാഴ്ച ചിലര്‍ പോത്തിറച്ചി വില്‍പന നടത്തിയത്. ഇറച്ചിക്ക് വില വര്‍ധിപ്പിക്കേണ്ട യാതൊരു സാഹചര്യവും ഇല്ലാത്തപ്പോഴാണ് അമിത വില ഈടാക്കുന്നത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. അമിത വില ചോദ്യം ചെയ്യുന്ന ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്ന വ്യാപാരികളുമുണ്ട്. അതേസമയം യാതൊരു പരിശോധനയും ഇല്ലാതെയാണ് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
നഗരസഭ പണികഴിപ്പിച്ച ആധുനിക അറവുശാല അടച്ചു പൂട്ടിയതോടെ തോന്നുംപോലെയാണ് കശാപ്പ് നടത്തുന്നത്. കശാപ്പിനായി കൊണ്ടുവരുന്ന മൃഗങ്ങളെ ഡോക്ടര്‍ പരിശോധിച്ച് രോഗങ്ങളില്ലെന്ന് ഉറപ്പു വരുത്തണമെന്നാണ് നിയമം. എന്നാല്‍ യാതൊരു പരിശോധനയും മൂവാറ്റുപുഴയിലും പരിസപ്രദേശങ്ങളിലും ഇല്ലത്രെ. അനധികൃത കശാപ്പുശാല നിരോധിച്ചുകൊണ്ട് കോടതി ഉത്തരവുള്ളതാണ്. എന്നാല്‍ നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് കശാപ്പ് ശാലയുടെ പ്രവര്‍ത്തനം. റോഡരികില്‍ ജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ മാംസങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നും നിയമം ഉള്ളത്.
എന്നാല്‍ ഒട്ടുമിക്ക കടകളും റോഡിനോട് ചേര്‍ന്നാണ്. രക്തം വാര്‍ന്നൊലിച്ച് കിടക്കുന്ന മാസം ഭയപ്പെടുത്തുന്ന രീതിയിലാണ് കെട്ടിതൂക്കിയിരിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും അസുഖം ബാധിച്ച് ഉരുക്കളെ കൊണ്ടുവന്ന് കശാപ്പ് ചെയ്ത് വില്‍ക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിസാര വിലയ്ക്ക് വാങ്ങുന്ന ഉരുക്കളെ കശാപ്പ് ചെയ്ത് അമിത വിലയ്ക്കാണ് വില്‍പന നടത്തുന്നത്.
ഇങ്ങനെയുള്ള ഉരുക്കളെ അന്യസംസ്ഥാനത്തു നിന്നു കൊണ്ടുവരാന്‍ പ്രത്യേക സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. കവചമുള്ള വാഹനത്തില്‍ കുത്തിനിറച്ചാണ് ഉരുക്കളെ കൊണ്ടുവരുന്നത്. നാട്ടിലെത്തുമ്പോഴെക്കും പലതും ചത്തനിലയിലായിരിക്കും. രാത്രിയില്‍ കശാപ്പ് ചെയ്ത് പുലര്‍ച്ചെ ഒന്നാംതരം ബീഫാക്കി വില്‍പന നടത്തുന്നു. ഇങ്ങനെ വില്‍ക്കുന്ന ബീഫിനാണ് അമിത വിലയും ഈടാക്കുന്നത്. ജനങ്ങളെ കബളിപ്പിച്ച് അമിത വില ഈടാക്കുന്ന ഇറച്ചി വ്യാപാരികള്‍ക്കെതിരെ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.