മാവോയിസ്റ്റ് സാന്നിധ്യം: രൂപേഷിനെ വിലങ്ങാട്ടെത്തിച്ച് വീണ്ടും തെളിവെടുക്കും

KNR0-MAVOISTനാദാപുരം: വളയം പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് യുഎപിഎ കേസുകളില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിനെ വീണ്ടും വിലങ്ങാട്ടെത്തിച്ച് തെളിവെടുക്കും. 2014 ജനുവരിയില്‍ പന്നിയേരി,വലിയ പാനോം എന്നീ ആദിവാസി കോളനികളിലെത്തി രാജ്യദ്രോഹപരമായ ലഘുലേഖകള്‍ വിതരണം ചെയ്ത സംഭവത്തിലാണ് തെളിവെടുപ്പിനായി കൊണ്ടുവരുന്നത്. ഇപ്പോള്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രൂപേഷിനെ വിട്ടുകിട്ടുന്നതിനായി വളയം പോലീസ് കോഴിക്കോട് പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും അപേക്ഷ വാങ്ങിയിട്ടുണ്ട്.

ഈ മാസം 27ന് കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി വളയം അഡി. എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് വിലങ്ങാട് വനമേഖലകളില്‍ വളയം പോലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. കഴിഞ്ഞദിവസം വളയം എസ്‌ഐയും മാവോയിസ്റ്റ്്‌വിരുദ്ധ സേനയായ തണ്ടര്‍ബോള്‍ട്ടും വ്യാപകമായ തെരച്ചില്‍ നടത്തി. ദിവസങ്ങള്‍ക്കുമുമ്പ് കുറ്റല്ലൂര്‍ മലയില്‍ സ്ത്രീ ഉള്‍പ്പെടുന്ന സായുധരായ മൂന്നംഗ സംഘത്തെ നാട്ടുകാര്‍ കണ്ടിരുന്നു.

ജനുവരി ഒന്നാം തീയതിയാണ് രൂപേഷ് ഉള്‍പ്പെടുന്ന സംഘം പന്നിയേരി കോളനിയിലെത്തി കാട്ടുതിയുടെ ലഘുലേഖകള്‍ വിതരണം ചെയ്യുകയും മറ്റും ചെയ്തത്്. നാലാം തീയതി ഈ സംഘം വലിയ പാനോത്തെ കോളനികളിലും എത്തി. ഈ രണ്ട് സംഭവങ്ങളിലും വളയം പോലീസ് യുഎപിഎ ആക്ട് 20,38 പ്രകാരം കേസെടുത്തിരുന്നു. കുറ്റിയാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വായാട് കോളനിയിലും മാവോ നേതാവ് രൂപേഷും സംഘവും എത്തിയിരുന്നു. ഈ കേസില്‍ നേരത്തെ രൂപേഷിനെ വിലങ്ങാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Related posts