സ്റ്റാര്‍ട്ടപ്പ് വില്ലേജ്: രണ്ടാംഘട്ടം രാജ്യവ്യാപകമാക്കാന്‍ അനുമതി

bis-startupകൊച്ചി: രാജ്യത്തെ ആദ്യ ഐടി ടെലികോം ഇന്‍കുബേറ്ററായ സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനം ദേശീയതലത്തില്‍ വ്യാപിക്കാന്‍ കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയം അനുമതി നല്‍കി. യുവജനങ്ങള്‍ക്കായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കേരളത്തില്‍ തുടങ്ങിയ പദ്ധതിയാണ് ഇപ്പോള്‍ രാജ്യവ്യാപകമാക്കുന്നതെന്നു സ്റ്റാര്‍ട്ടപ്പ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ലോകത്തിലെ ആദ്യ സ്റ്റുഡന്റ് ഡിജിറ്റല്‍ ഇന്‍കുബേറ്ററായി മാറുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് രണ്ടാം ഘട്ടത്തിന് ഈ മാസം 13ന് തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ ശാസ്ത്ര, സാങ്കേതിക സംരംഭക വികസന ബോര്‍ഡിന്റെ മേധാവി ഡോ.എച്ച്.കെ. മിത്തല്‍, ഇന്‍ഫോസിസ് സഹസ്ഥാപകനും സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചീഫ് മെന്ററുമായ ക്രിസ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നു തുടക്കമിടും.

പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലുള്ള സ്റ്റാര്‍ട്ടപ്പ് വില്ലേജ് രണ്ടാം ഘട്ടം പ്രധാനമന്ത്രിയുടെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെടുത്തിയായിരിക്കും വികസിപ്പിക്കുക. രാജ്യത്തെ 50 ലക്ഷം എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളില്‍ സംരംഭക സംസ്കാരം വളര്‍ത്തിയെടുക്കാന്‍ അനുയോജ്യമായ തരത്തില്‍ രൂപം കൊടുക്കുന്ന ഈ ഡിജിറ്റല്‍ ഇന്‍കുബേഷന്‍ നെറ്റ്‌വര്‍ക്കില്‍ അപേക്ഷാ സമര്‍പ്പണവും പരിശീലനവും അധ്യാപനവും ബിരുദദാനവുമെല്ലാം ഡിജിറ്റല്‍ രൂപത്തിലായിരിക്കും.

ബംഗളൂരുവിലും അമേരിക്കയിലെ സിലിക്കണ്‍ വാലിയിലുമുള്ള സ്റ്റാര്‍ട്ടപ്പ് കേന്ദ്രങ്ങളിലെ അന്തരീക്ഷവും സൗകര്യങ്ങളും രാജ്യത്തെ ഇടത്തരം ചെറുകിട പട്ടണങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ ലഭ്യമായിരുന്നില്ലെന്നു ക്രിസ് ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഇന്‍കുബേറ്റര്‍ ഡിജിറ്റല്‍വത്കരിക്കുന്നതിലൂടെ ഈ പ്രശ്‌നത്തിനു വലിയൊരളവില്‍ പരിഹാരം കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് തയാറാക്കിയ ഡിജിറ്റല്‍ ഇന്‍കുബേറ്ററിന്റെ പ്രാരംഭ സോഫ്റ്റ്‌വെയര്‍ വികസന ഘട്ടമായ ബീറ്റാ സ്റ്റേജില്‍തന്നെ കേരളത്തില്‍നിന്നും വഡോദര, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളില്‍നിന്നുമായി ആയിരത്തോളം അപേക്ഷകള്‍ ലഭിച്ചു.

നഗര, ഗ്രാമഭേദമില്ലാതെ, വിജയിക്കണമെന്ന ത്വരയുള്ള ആര്‍ക്കും ഇന്‍കുബേറ്ററിന്റെ ഭാഗമാകാമെന്നും ംംം.ടഢ.ഇഛ/മുുഹ്യ എന്ന ലിങ്കിലൂടെ അപേക്ഷ നല്‍കി പങ്കുചേരാമെന്നും സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. ഇന്ത്യയിലെ സംരംഭക അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും ത്വരിതപ്പെടുത്താനുമുള്ള പരിവര്‍ത്തന സംവിധാനമായി സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ മാറ്റത്തെ കാണണമെന്ന് ഐടി മേഖലയിലെ ബൗദ്ധിക സ്ഥാപനമായ ഐസ്പിരിറ്റിന്റെ സഹസ്ഥാപകന്‍ ശരത് ശര്‍മ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കു സ്വന്തമായി ടീമുകളുണ്ടാക്കി ഈ ഡിജിറ്റല്‍ ഇന്‍കുബേറ്ററില്‍ അപേക്ഷ നല്‍കാം. ആശയം തെരഞ്ഞെടുത്ത് ആദ്യ മാതൃക ഉണ്ടാക്കി ഉപയോക്താക്കള്‍ക്കു വേണ്ട ഉത്പന്നങ്ങള്‍ തയാറാക്കുന്നതുവരെയുള്ള പ്രവര്‍ത്തനത്തിനു മാര്‍ഗനിര്‍ദേശങ്ങള്‍ ആദ്യത്തെ ആറു മാസംകൊണ്ട് നല്‍കും. ഉത്പന്നങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ സ്റ്റാര്‍ട്ടപ്പിനെ ഇന്‍കുബേറ്ററുകളിലേക്കും ആക്‌സിലറേറ്ററുകളിലേക്കും മാറ്റാം. ഏഞ്ചല്‍ ഫണ്ടിംഗ് അടക്കമുള്ള ധനസമാഹരണം നടത്തി മുന്നോട്ടുപോകുകയോ അതുമല്ലെങ്കില്‍ ലഭിച്ച വൈദഗ്ധ്യം പ്രയോജനപ്പെടുത്തി ഉയര്‍ന്ന ജോലി തെരഞ്ഞെടുക്കുകയോ ചെയ്യാം.

ദേശീയ തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ സ്റ്റാര്‍ട്ടപ്പ് വില്ലേജ് 2012-15 കാലഘട്ടത്തില്‍ പൂര്‍ത്തിയാക്കിയ പദ്ധതി പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ടത്തിനു കേന്ദ്ര ശാസ്ത്ര, സാങ്കേതിക വകുപ്പ് അനുമതി നല്‍കിയത്. ഡിജിറ്റല്‍വത്കരണത്തിലൂടെ മാത്രമേ ഇനി ഇന്‍കുബേറ്റര്‍ പ്രവര്‍ത്തനം രാജ്യമാകമാനം വ്യാപിപ്പിക്കാന്‍ കഴിയുകയുള്ളുവെന്നു സഞ്ജയ് വിജയകുമാര്‍ പറഞ്ഞു.

Related posts