പട്ന: ഉത്തരേന്ത്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മരണപ്പെട്ടവരുടെ എണ്ണം 156 ആയി. 46 പേരാണ് ബിഹാറിൽ മാത്രം പ്രളയക്കെടുതിയിൽ മരണപ്പെട്ടത്. ബിഹാറിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയത്.
കനത്ത മഴയിൽ ബിഹാറിലെ പട്ന നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. റോഡ്, റെയിൽ ഗതാഗതങ്ങൾ തടസപ്പെട്ടു. 13 ഓളം ട്രെയിനുകളാണ് റദ്ദാക്കിയത്. രാജേന്ദ്രനഗർ, എസ്കെ പുരി എന്നിവിടങ്ങളിലാണ് മഴ ഏറ്റവും കൂടുതൽ ദുരിതം വിതച്ചത്. ദുരന്ത നിവാരണ സേനയുടെയും വ്യോമസേനയുടെയും നേതൃത്വത്തിൽ പട്നയിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
ഉത്തർപ്രദേശിലും കനത്ത മഴ തുടരുകയാണ്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദുരിത ബാധിതർക്ക് അടിയന്തര സഹായം നൽകാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിവിഷണൽ കമ്മീഷണർമാർക്കും ജില്ലാ മജിസ്ട്രേറ്റുമാർക്കും നിർദേശം നൽകിയിരുന്നു. മരിച്ചവരുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപ വീതം നൽകാനും മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പക്കത്തിൽ താമസസ്ഥലത്ത് കുടുങ്ങിയ മലയാളികളെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തി. പട്നയ്ക്കടുത്ത് രാജേന്ദ്ര നഗറിലാണ് മലയാളികൾ കുടുങ്ങി കിടന്നത്. എട്ട് മലയാളികളെ ഇന്നലെ രക്ഷപ്പെടുത്തി. ഇരുപത് മലയാളികളെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു.
ആദ്യം രക്ഷപ്പെട്ടവർ നൽകിയ വിവരമനുസരിച്ചാണ് എട്ടു പേർ കൂടി നഗരത്തിലെ ഫ്ളാറ്റുകളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. വിവരം ലഭിച്ച ഉടൻ മലയാളി അസോസിയേഷൻ രക്ഷാപ്രവർത്തകരുമായി ബന്ധപ്പെടുകയായിരുന്നു.
ഫ്ളാറ്റിലെ ആദ്യത്തെ നിലയിൽ വെള്ളം കയറിയതിനാൽ മുകൾ നിലയിലുള്ളവർ പുറത്തിറങ്ങാനാവാതെ കുടുങ്ങുകയായിരുന്നു. ബിഹാറിൽ മലയാളികളെല്ലാം സുരക്ഷിതരാണെന്നാണ് നിലവിലെ റിപ്പോർട്ട്. രക്ഷപ്പെട്ട് സുരക്ഷിത സ്ഥലത്തേക്ക് എത്തിയ മലയാളികൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിക്ക് പരിഹാരമായതാ യാണ് വിവരം. മലയാളി അസോസിയേഷൻ വിഷയത്തിൽ ഇടപെട്ടിരുന്നു.
കഴിഞ്ഞ അഞ്ചു ദിവസമായി നിർത്താതെ പെയ്യുന്ന കനത്ത മഴയെ തുടർന്ന് ബിഹാറിലെ പലയിടങ്ങളും വെള്ളത്തിനടിയിലാണ്. ഗംഗ, കോസി,ഗന്ദാക്, ബാഗ്മതി, മഹാനന്ദ എന്നീ നദികളിൽ ജലനിരപ്പ് ഉയർന്നിരുന്നു. നദികളിലെ ജലം കരകവിഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണം. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി. ഭക്ഷണവും, വെള്ളവും ലഭിക്കാതെ ജനങ്ങൾ ബു ദ്ധിമുട്ടുന്നുണ്ട്.