നെടുങ്കണ്ടം: കിണറുകളിലും ഓടകളിലുമുള്ള വിഷവാതകത്തിന്റെയും വിഷജന്തുക്കളുടെയും സാന്നിധ്യം മനസിലാക്കാൻ ഇനി റോബട്ടും. തൂക്കുപാലം വിജയമാത പബ്ലിക് സ്കൂളിലെ ഭൗതികശാസ്ത്ര അധ്യാപകനായ അജിത് കെ. മധുവാണ് ലൈഫ്ബോട്ട് എന്ന റോബോട്ട് നിർമിച്ചത്.
കിണറും ഓടയും മറ്റും വൃത്തിയാക്കാനിറങ്ങുന്പോൾ ശ്വാസംമുട്ടി മരിക്കുന്ന ആളുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് അജിത് പുതിയ കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. കിണറിലും ഓടയിലും ഇറങ്ങുന്നതിനുമുൻപ് അതിനുള്ളിലെ വായുവിന്റെ ഗുണമേൻമയും വായുവിലുള്ള വിഷവാതകങ്ങളുടെ സാന്നിധ്യവും പാന്പുപോലെ അപകടകാരികളായ ജന്തുക്കളുടെ സാന്നിധ്യവും അറിയുന്നതിനാണ് അജിത് ലൈഫ്ബോട്ട് വികസിപ്പിച്ചത്.
വായുവിന്റെ ഗുണമേൻമ, വിവിധതരം അപകടകരമായ വാതകങ്ങളുടെ സാന്നിധ്യം, ഉൗഷ്മാവ്, അന്തരീക്ഷത്തിലെ ഈർപ്പം എന്നിവ കണ്ടെത്താനുള്ള വിവിധ സെൻസറുകൾ, റോബട്ടിനെ ചലിപ്പിക്കുവാനുള്ള മോട്ടോറുകൾ എന്നിവയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ജീവികളുടെ സാന്നിധ്യമറിയാൻ ഒരു കാമറ യൂണിറ്റും ഇതിൽ പ്രവർത്തിക്കുന്നു.
റോബട്ടിന് രണ്ടു ഭാഗങ്ങളാണുള്ളത്. കിണറ്റിലും മറ്റും ഇറക്കുവാൻ സെൻസറുകളുള്ള മെയിൻ യൂണിറ്റും വിവരങ്ങൾ അറിയാനുള്ള ഒരു ഡിസ്പ്ലേ യൂണിറ്റും. ഇവതമ്മിൽ ബ്ലൂടൂത്ത് ഉപയോഗിച്ചു ബന്ധിപ്പിച്ചിരിക്കുന്നു.
ഏകദേശം ഒരുമാസം എടുത്താണ് ഇദ്ദേഹം റോബട്ട് വികസിപ്പിച്ചെടുത്തത്. റോബട്ടിലെ മൊത്തം ഘടകങ്ങൾക്കുവേണ്ടി ചെലവായത് 3500 രൂപയാണ്.