കെഎസ്ആര്‍ടിസി കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യുമോ? 48 കിലോമീറ്റര്‍ വേഗത്തില്‍ മാത്രം ഓടാന്‍ പറ്റുന്നിടത്ത് 80 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്നത് പാതകള്‍ ചോരക്കളമാക്കുമെന്ന് വിമര്‍ശനം; പുതിയ മിന്നല്‍ സര്‍വീസ് കോടതി കയറാന്‍ സാധ്യത തെളിയുന്നു

ksrtc600തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ മരണത്തിലേക്ക് തള്ളി വിടുന്ന വാഹനം കെഎസ്ആര്‍ടിസിയാണ്. വെറുതെ പറയുന്നതല്ല ഇത് ആസൂത്രണ ബോര്‍ഡിന്റെ കണ്ടെത്തലാണിത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ പോലും ഏറ്റെടുക്കാന്‍ തയ്യാറാകാത്ത ബാധ്യതയാണ് ആനവണ്ടി. നഷ്ടത്തിലോടുന്ന ഈ വണ്ടിയെ എങ്ങനേയും രക്ഷപ്പെടുത്തുക എന്ന ദൗത്യമാണ് രാജമാണിക്യത്തിന്റെ ചുമലില്‍ വന്നു ചേര്‍ന്നിരിക്കുന്നത്. തന്നാലാവുന്നത് പലതും അദ്ദേഹം ചെയ്യുന്നുണ്ടെങ്കിലും ചിലര്‍ അദ്ദേഹത്തിന് തെറ്റായ ഉപദേശങ്ങളും നല്‍കുന്നുണ്ട്. വഴിതെറ്റിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. കെഎസ്ആര്‍ടിസി അടുത്തിടെ ആരംഭിച്ച മിന്നല്‍ സര്‍വീസ് അത്തരത്തിലൊന്നാണ്. കാരണം ഈ സര്‍വീസ് നിയമത്തിന്റെ പച്ചയായ ലംഘനമാണെന്നതു തന്നെ കാരണം.

കാര്യമൊക്കെ ശരിതന്നെ മറ്റു സര്‍വീസുകളെ അപേക്ഷിച്ച് വളരെക്കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്നുള്ളത് ധാരാളം യാത്രക്കാര്‍ക്ക് ഗുണകരമാണ്. എന്നാല്‍ കേരളത്തില്‍ സൂപ്പര്‍ ഡീലക്‌സിന്റെ അംഗീകൃത പരമാവധി വേഗത 48 കിലോമീറ്റര്‍ മാത്രമാണെന്നതാണ് വസ്തുത. മിന്നല്‍ ഓടുന്നത് 80 കിലോമീറ്റര്‍ വേഗത്തിലും. ഈ കേസ് കോടതിയില്‍ എത്തിയാല്‍ കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഗതാഗത കമ്മീഷണര്‍ അനന്തകൃഷ്ണന്‍ ഐപിഎസും ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ ഐഎഎസും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ രാജമാണിക്യം ഐപിഎസും കുറ്റക്കാരാകും. ആനവണ്ടിയുടെ വേഗത കൂട്ടിയതിന്റെ ശേഷം അതിന്റെ ചുവടുപിടിച്ച് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളുടെ വേഗത കൂട്ടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും സംസാരമുണ്ട്. സ്വകാര്യ ബസുടമ ശരണ്യ മനോജിന്റെയും കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് മേധാവിയുടേയും ഗൂഢാലോചനയാണ് ഇതെന്നാണ് ആരോപണം. ഇതിന് രഹസ്യ പിന്തുണയുമായി ഗതാഗത സെക്രട്ടറിയും രംഗത്തുണ്ടെന്നാണ് ആക്ഷേപം. ആര്‍ ബാലകൃഷ്ണ പിള്ളയുടെ അനന്തരവനാണ് ശരണ്യ മനോജ്.

ആനവണ്ടിയുടെ മിന്നല്‍ സര്‍വീസുകള്‍ ആ റൂട്ടിലെ കാല്‍ നടയാത്രക്കാര്‍ക്കും സ്വകാര്യ കാറുകള്‍ക്കും പേടി സ്വപ്നം ആയി മാറുമെന്നു തീര്‍ച്ച. കേരളത്തില്‍ റോഡ് നിയമങ്ങള്‍ സൃഷ്ടിക്കുന്നതും അതു നടപ്പിലാക്കുന്നതും റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെ ശിക്ഷിക്കുന്നതും മോട്ടോര്‍ വാഹന വകുപ്പ് മേധാവിയായ ഗതാഗത കമ്മീഷണര്‍ അനന്തകൃഷ്ണന്‍ ഐപിഎസ് ആണ്. മോട്ടോര്‍ വാഹന വകുപ്പടക്കം ഗതാഗത മേഖലയെ നിയന്ത്രിക്കുന്നത് ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ ഐഎഎസും. ജില്ലാ കളക്ടര്‍ എന്ന നിലയില്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി ചെയര്‍മാനായി എറണാകുളത്തു സേവനമനുഷ്ഠിച്ച വ്യക്തി കൂടിയാണ് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ കൂടിയായ രാജമാണിക്യം. ഇതുകൊണ്ട് തന്നെ കേരളത്തിലെ റോഡുകളിലെ വാഹനങ്ങളുടെ പരമാവധി വേഗതയും ബസുകളുടെ റണ്ണിങ് ടൈം ഒക്കെ അറിഞ്ഞിരിക്കേണ്ടവരാണീ ഉദ്യോഗസ്ഥര്‍.

കെഎസ്ആര്‍ടിസിയുടെ അധികാരങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ഡയറക്ടര്‍ ബോര്‍ഡിലാണ്. ഗതാഗത കമ്മീഷണറും ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസി ബോര്‍ഡ് അംഗങ്ങള്‍. റോഡപകടങ്ങളെക്കുറിച്ചു പഠിക്കുകയും വേഗത നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുകും ചെയ്യുന്ന സമിതിയിലും ഇവരുടെ സാന്നിധ്യമുണ്ട്. ഇവരെല്ലാം ചേര്‍ന്ന് കേരളത്തിലെ റോഡില്‍ ചോര പുഴയൊഴുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. നേരത്തെ മിന്നല്‍ സര്‍വ്വീസിനു പകരം കെഎസ്ആര്‍ടിസി ഓടിച്ചു പരീക്ഷിച്ചത് അതിന്റെ ഇംഗ്ലീഷ് വാക്കിലൂടെയായിരുന്നു. ”ലൈറ്റ്‌നിങ്”. എകെ ആന്റണി മുഖ്യ മന്ത്രിയായിരിക്കുമ്പോള്‍ അമിത വേഗത്തിലോടി അപകടമുണ്ടാക്കിയതിനെ തുടര്‍ന്ന് അത്തരം സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുകയായിരുന്നു.

1997 മുതല്‍ 2011 വരെ നീണ്ട 14 വര്‍ഷത്തെ ഹൈക്കോടതി, സുപ്രീം കോടതി കേസുകള്‍ക്കൊടുവില്‍ കേരളത്തിലെ റോഡികളില്‍ 5 വര്‍ഷം വണ്ടി ഓടിച്ച് 2011 ല്‍ കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകളുടെ റണ്ണിങ് ടൈം ഗതാഗത കമ്മീഷണര്‍ നിശ്ചയിച്ചത്.  2011 ലെ ഉത്തരവ് പ്രകാരം 1. 1. 2012 മുതല്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസുകളുടെ റണ്ണിങ് ടൈം പുതുക്കി നിശ്ചയിച്ചിരിക്കുന്നു. അതു പ്രകാരം ഒറ്റ വരിപാതയില്‍ ഒന്നേ മുക്കാല്‍ മിനിറ്റു 2 വരി പാതയില്‍ ഒന്നര മിനിറ്റും 4 വരി പാതയില്‍ ഒന്നേമുക്കാല്‍ മിനിറ്റും റോഡു വീതി കണക്കാക്കാതെ പട്ടണ/ നഗര പ്രദേശങ്ങളില്‍ 2 മിനിറ്റായാണ് ഒരു കിലോമീറ്റര്‍ ഓടിക്കാന്‍ വേണ്ട സമയം. ചുരുക്കത്തില്‍ രണ്ടുവരി പാതയിലെ വേഗത 40 കിലോമീറ്റരും നാലു വരിപാതയിലെ വേഗത 48 കിലോമീറ്ററും. ഇതും 1997 ലെ കേരളത്തിലെ വാഹനങ്ങളുടെ എണ്ണം വച്ചു നിശ്ചയിച്ചതാണെന്നു ഓര്‍ക്കണം.

1997 ല്‍ ആകെയുണ്ടായിരുന്നത് 13, 29 ലക്ഷം വാഹനങ്ങളായിരുന്നു. അതിന്റെ 6. 99 ലക്ഷം ടൂ വിലറുകളും 1. 86 ലക്ഷം കാറുകളുമായിരുന്നു. 2016 ആയപ്പോള്‍ ആകെ വാഹനങ്ങള്‍ 19. 73 ലക്ഷമായി ഉയര്‍ന്നു. അതില്‍ 64. 72 ലക്ഷം ടൂ വീലറുകളും 26. 71 ലക്ഷം സ്വകാര്യ കാറുകളുമാണ്. 1997 ല്‍ 1. 14 ലക്ഷം ഓട്ടോറിക്ഷകളാമുണ്ടായിരുന്നതെങ്കില്‍ ചുരുക്കത്തില്‍ 1997 ല്‍ പുതുക്കി നിശ്ചയിച്ച വേഗവും റണ്ണിങ് ടൈമും പുനര്‍ നിശ്ചയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിലവിലെ വേഗത പരിധി/ റണ്ണിങ് ടൈം നിയമത്തിനു കീഴില്‍ തിരുവനന്തപുരം റൂട്ടില്‍ ബസ് സ്റ്റാന്റിലൊന്നും കയറാതെ നോണ്‍ സ്‌റ്റോപ്പായി ഒരു കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസ് ഓടണമെങ്കില്‍ 6 മണിക്കൂര്‍ 52 മിനിറ്റു വേണം. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ ഇരട്ട മൈല്‍ റോഡില്‍ 165. 8 കിലോമീറ്റര്‍ ഓടിയെത്തണമെങ്കില്‍ 4 മണിക്കൂര്‍ 9 മിനിറ്റു വേണം.

ആലപ്പുഴ തൃശൂര്‍ 4 വരി പാതയില്‍ (ഇതില്‍ ആലപ്പുഴ ചേര്‍ത്തല ഇരട്ട വരിപാത മാത്രമാണ്) 130 കിലോമീറ്റര്‍ ഓടിയെത്താന്‍ സൂപ്പര്‍ ഡീലക്‌സിനു വേണ്ടത് 2 മണിക്കൂര്‍ 43 മിനിറ്റ്. ചുരുക്കത്തില്‍ മിന്നല്‍ അടക്കം കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സിനു തുരുവന്തപുരം തൃശൂര്‍ റൂട്ടില്‍ ഓടിയെത്താന്‍ 6 മണിക്കൂറും 52 മിനിറ്റും വേണം. തൃശ്ശൂര്‍ പാലക്കാട് 68. 7 കിലോമീറ്റര്‍ ഓടിയെത്താന്‍ മണിക്കൂര്‍ 45 മിനിറ്റ് വേണം. അങ്ങനെ തിരുവനന്തപുരം  പാലക്കാട് റൂട്ടില്‍ ഒരു കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ഓടിയെത്താന്‍ 8 മണിക്കൂറും 37 മിനിറ്റും വേണമെന്നിരിക്കെ പുതിയ തിരുവനന്തപുരം പാലക്കാട് മിന്നല്‍ 6 മണിക്കൂര്‍ 30 മിനിറ്റില്‍ ഓടിയെത്തുമെന്നു കെഎസ്ആര്‍ടിസി നിശ്ചയിക്കുന്നത് നിമയ ലംഘനവും ക്രിമിനല്‍ കുറ്റവുമാണ്.

മിന്നലില്‍ നിശ്ചയിച്ചിരിക്കുന്ന റണ്ണിങ് ടൈം എല്ലാം നിയമ വിരുദ്ധമാണെന്നും പാലക്കാട്ടു സര്‍വ്വീസിനേക്കാള്‍ അപകടകരം തിരുവനന്തപുരം കാസര്‍കോഡും തിരുവനന്തപുരം കണ്ണൂരും തിരുവനന്തപുരം കട്ടപ്പന, കുമളി ബത്തേരി, മാനന്തവാടി സര്‍വ്വീസുകളാണെന്നും ഈ സര്‍വ്വീസുകള്‍ എല്ലാ റണ്ണിങ് ടൈം പുന്‍ നിശ്ചയിച്ച് D3 / 875 സര്‍ക്കുലറിനെ അടിസ്ഥാനമാക്കി റണ്ണിങ് ടൈം പുനര്‍ നിശ്ചയിക്കുകയും ചെയ്യണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു.ആര്‍ ബാലകൃഷ്ണപിള്ള മന്ത്രിയും കെ. എസ് വിജയന്‍ എക്‌സിക്യുട്ടീവ് ഡയറക്ടറുമായിരുന്ന കാലഘട്ടത്തില്‍ മിന്നലിനു സമാനമായി കൊണ്ടു വന്നതായിരുന്നു നിലവിലെ സൂപ്പര്‍ ഫാസ്റ്റുകള്‍. അതിന്റെ നിയമ വിരുദ്ധ വേഗത ചൂണ്ടിക്കാട്ടി ഉദ്ഘാടനം വരെ തടസപ്പെടുത്തിയ ഇപ്പോള്‍ മിന്നല്‍ സര്‍വീസിന് സകല പിന്തുണയും നല്‍കുന്നതെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘദൂര വരുമാനം കൂട്ടാനല്ല സ്ഥലങ്ങള്‍ സര്‍വ്വീസുകള്‍ അടങ്ങുന്ന സ്വകാര്യ ബസുകളുടെ സര്‍വ്വീസുകളുടെ റണ്ണിങ് ടൈം മെച്ചപ്പെടുത്താന്‍ കെഎസ്ആര്‍ടിസി മിന്നലിന്റെ ഉദാഹണം ചൂണ്ടിക്കാണിക്കാനാണ് മിന്നല്‍ രൂപകല്‍പ്പന ചെയ്യന്നതെന്നും ആരോപണമുണ്ട്. സ്വകാര്യ ബാസുകളുടെ റണ്ണിങ് ടൈം കൂട്ടണമെന്ന കേസുമായി ഹൈക്കോടിതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ തയ്യാറായിരിക്കുകയാണ് സ്വകാര്യ ബസുടമകള്‍. എന്തായാലും മിന്നല്‍ സര്‍വീസിനെതിരായ ആരോപണങ്ങള് മിന്നല്‍ വേഗത്തിലാണ് പുറത്തുവരുന്നത്.

Related posts