ജയ്സണ് അതിരമ്പുഴ
ആലപ്പുഴ: ജിഎസ്ടിയോ അങ്ങനെയൊന്നും ഇവിടില്ല. ഇവിടെ വരുന്നവരുടെ വയറു നിറയുക, ഒപ്പം മനസും. ഇത്രമാത്രമേ ഈ സംരഭം കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നുള്ളൂ. അവശ്യസാധനങ്ങളുടെയും ഹോട്ടൽ ഭക്ഷണത്തിന്റെയും വില കുതിച്ചു കയറുന്പോൾ വെറും 30രൂപയ്ക്ക് ഉൗണ് വിളന്പുന്ന ഒരമ്മച്ചിയുടെ വാക്കുകളാണിത്. 30 രൂപയ്ക്ക് ഉൗണോ? എങ്കിൽ അതിശയിക്കാൻ വരുന്നതിനു മുന്പ് ഉൗണിനൊപ്പമുള്ള വിഭവങ്ങൾ കൂടി പരിചയപ്പെടാം.
മീൻ കറി, മീൻ വറുത്തത് (രണ്ടെണ്ണം) കക്കായിറച്ചി, തോരൻ അല്ലെങ്കിൽ മെഴുക്കുപിരട്ടി, അവിയൽ, അച്ചാർ, പപ്പടം, സാന്പാർ, പുളിശേരി, രസം ഇങ്ങനെ പോകുന്നു കറിയുടെ എണ്ണം. ആലപ്പുഴ വലിയചുടുകാടിനു സമീപം ഉമ്മാപറന്പിൽ സരസമ്മ(81)യാണ് 12 വർഷമായി ഇത്തരത്തിൽ വച്ചു വിളന്പുന്നത്.
ഈ സംരംഭം ആദ്യം തുടങ്ങുന്പോൾ 15 രൂപയായിരുന്നു ഉൗണിന് ഈടാക്കിയിരുന്നത്. കാലക്രമേണ 20, 25 ഒടുവിൽ രണ്ടുവർഷം മുന്പ് 30 രൂപയാക്കി. പിന്നീട് പല തവണയുണ്ടായ വിലകയറ്റവും ഏറ്റവും ഒടുവിൽ ജിഎസ്ടിയുമൊന്നും ഇവരെ ബാധിച്ചില്ല. ഇന്നും അതേവിലയ്ക്ക് വിൽക്കുന്നു. അമ്മച്ചിയുടെ വീടിനു സമീപത്തു നിന്നും അധികം ദൂരെയല്ലാത്ത എസ്്ഡി കോളജിലെ വിദ്യാർഥികളാണ് ഇപ്പോൾ ഇവിടുത്തെ പ്രധാന സന്ദർശകർ.
വിശപ്പു മൂക്കുന്പോൾ അമ്മച്ചിയുടെ വീട്ടിലേക്ക് ഓടിയെത്തുന്ന വിദ്യാർഥികൾ ഭക്ഷണം തനിയെ വിളന്പി കഴിച്ച് പാത്രവും കഴുകിവച്ചശേഷമാണ് മടങ്ങുന്നത്. വിദ്യാർഥികൾക്ക് മാത്രം അമ്മച്ചിയുടെ വക ഒരു മീൻവറുത്തത് ഫ്രീ. അമ്മച്ചിയുടെ കൈപുണ്യമറിഞ്ഞവരിൽ മന്ത്രി സുധാകരനുമുണ്ട്. എംഎൽഎയായിരുന്ന കാലഘട്ടത്തിൽ ഇവിടുത്തെ സ്ഥിരം സന്ദർശകരിൽ ഒരാളായിരുന്നു അദ്ദേഹം.
ഇപ്പോഴും സമയമുള്ളപ്പോൾ ഇവിടെയെത്താറുണ്ടെന്നു അമ്മച്ചി പറയുന്നു. 80-90 ഉൗണുവരെ ഒരു ദിവസം ഇവിടെ തയാറാക്കുന്നു. പാചകവും മറ്റു ജോലികളുമെല്ലാം അമ്മച്ചിയും മരുമക്കളും കൂടിയാണ് ചെയ്യുന്നത്.ചെത്തുതൊഴിലാളിയായിരുന്ന ഭർത്താവ് കരുണാകരൻ 43 വർഷം മുന്പ് മരണപ്പെട്ടു. പിന്നീട് കൂലി വേലചെയ്ത് കുടുംബം പുലർത്തുന്നതിനിടയിലാണ് മറ്റൊരു ദുരന്തവും നേരിട്ടത്.
മൂന്നു ആണ്മക്കളും ഒരു പെണ്ണും ഉൾപ്പെടുന്ന കുടുംബത്തിലെ ആണ്മക്കളിൽ രണ്ടുപേർ വ്യത്യസ്തങ്ങളായ റോഡ് അപകടങ്ങളിൽ മരണപ്പെട്ടു. ഇതിനുശേഷം വർഷങ്ങൾ കഴിഞ്ഞാണ് സരസമ്മ വീട്ടിൽ ഉൗണ് എന്ന സംരംഭത്തിലേക്ക് കടക്കുന്നത്. ഉച്ചയ്ക്കുള്ള ഉൗണുമാത്രമേ ഇവിടെയുള്ളൂ. 30 രൂപയ്ക്ക് ഉൗണു നൽകുന്നതിലെ ലാഭ നഷ്ടങ്ങളെക്കുറിച്ചു ചോദിച്ചാൽ ഒരു ചെറു പുഞ്ചിരി. പിന്നെ ഇതുവരെ എല്ലാം ദൈവം നടത്തിയില്ലേ ഇനിയും ഇങ്ങനെ തന്നെ എന്ന മറുപടിയും.