പിലാത്തറ: മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ തട്ടിയെടുത്ത് കവർച്ച നടത്തിയെന്ന സംഭവത്തിൽ അടിമുടി ദുരൂഹത. യാത്രാ സംഘത്തിന്റെ ബാഗിലുണ്ടായിരുന്ന മൂന്നു പവൻ സ്വർണാഭരണം മാത്രമായിരിക്കില്ല മോഷ്ടാക്കൾ ലക്ഷ്യമിട്ടതെന്നാണ് സംശയിക്കുന്നത്.
പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് കാര്‍ അടിച്ചുതകര്‍ത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിലും സംശയങ്ങൾ ഉയരുന്നുണ്ട്. സീറ്റുകളും ഡാഷ്ബോര്‍ഡിന്റെ ഭാഗങ്ങളും ഫ്ലോർ മാറ്റുകളും പൂർണമായും അഴിച്ചുമാറ്റിയോ തകര്‍ത്തോ പരിശോധിച്ച നിലയിലായിരുന്നു കാർ. ബോണറ്റും ഡോറുകളും തുറന്നിട്ട നിലയിലുമായിരുന്നു.
പരാതിക്കാരൻ സ്വർണപ്പണിയുമായി ബന്ധമുള്ള ആളാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. കാറിന്റെ ഉൾഭാഗങ്ങൾ കുത്തിപ്പൊളിച്ചത് ഒരു പക്ഷേ സ്വർണമോ മറ്റോ കടത്തിക്കൊണ്ടു വന്നിട്ടുണ്ടോ എന്നു കൂടി പരിശോധിക്കാനായിരിക്കാമെന്നും കരുതുന്നു. കൃത്യമായ ആസൂത്രണം കവര്‍ച്ചയ്ക്ക് പിന്നിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തിന്റെ സവിശേഷതകൾ മനസിലാക്കിയവരാകാം കവർച്ച നടത്തിയതെന്നും കരുതുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് പിലാത്തറ ഭാഗത്ത് സ്വർണക്കടത്തുകാരും ഇവരെ കൊള്ളടയടിക്കുന്ന സ്വർണം പൊട്ടിക്കൽ സംഘവും ഏറ്റുമുട്ടിയിരുന്നു. കൂടാതെ കുഴൽപ്പണ സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടിയതായി റിപ്പോർട്ടുണ്ടായിരുന്നു.
പ്രമാദമായ സ്വർണം പൊട്ടിക്കൽ സംഭവത്തിലെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതും ഇപ്പോൾ കാർ കണ്ടെത്തിയ പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അന്തര്‍സംസ്ഥാന ബന്ധമുള്ള പ്രഫഷണല്‍ കവര്ച്ചാസംഘങ്ങളാണോ ഈ ആക്രമണത്തിന് പിന്നിലെന്ന സംശയവും പോലീസിനുണ്ട്.
