കേരളത്തില്‍ കണ്ട ആ ബുദ്ധിയൊന്നും ചെന്നൈയില്‍ അന്ന് ഒരിടത്തും ആരിലും കണ്ടില്ല! കേരളത്തിലെ പ്രളയവും ചെന്നൈയിലെ പ്രളയവും നേരിട്ട് കണ്ട യുവതിയുടെ വിശകലനക്കുറിപ്പ് ശ്രദ്ധേയമാവുന്നു

നൂറ്റാണ്ടിലെ ഏറ്റവും വലിയ പേമാരിയ്ക്കും വെള്ളപ്പൊക്കത്തിനുമാണ് കേരളം സാക്ഷ്യം വഹിച്ചതെങ്കിലും, അവ കണ്ട് ആദ്യമൊന്ന് പകച്ചെങ്കിലും മലയാളിയുടെ അതിജീവനത്തിന്റെ മിടുക്ക് ഇപ്പോള്‍ ലോകമെങ്ങും പാട്ടാണ്, മാതൃകയാണ്.

ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയുമൊക്കെ പേരില്‍ അല്ലറചില്ലറ കലപിലകള്‍ ഉണ്ടാക്കുമെങ്കിലും ഒരാപത്ത് വന്നപ്പോള്‍ മലയാളി കാണിച്ച ഐക്യവും സഹോദരസ്‌നേഹവും പ്രശംസനീയമാണ്.

ഇതെല്ലാം വിലയിരുത്തി, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ ചെന്നൈയിലും ഇപ്പോള്‍ കേരളത്തിലും ഉണ്ടായ പ്രളയവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിശകലനം ചെയ്തിരിക്കുകയാണ് പാലക്കാട് സ്വദേശിയും ചെന്നൈ നിവാസിയുമായ ഐടി ജോലിക്കാരി സാന്ദ്ര കെ എസ് എന്ന യുവതി. സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റാണിപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. ചെന്നൈ പ്രളയം നേരിട്ട് കണ്ട താന്‍ അപ്പോള്‍ കാണാത്ത പല നല്ല കാഴ്ചകളും കേരളത്തില്‍ കണ്ടു എന്നാണ് സാന്ദ്ര പറഞ്ഞുവയ്ക്കുന്നത്.

സാന്ദ്രയുടെ വാക്കുകള്‍ ഇങ്ങനെ…

എന്റെ അനുഭവം:

മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ നമ്മളെ മല്ലൂസ് എന്ന് വിളിച്ചു കളിയാക്കാറുണ്ട്. അങ്ങനെ വിളിക്കുമ്പോളും അതില്‍ ഞാന്‍ അഭിമാനിച്ചിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ ആ വിളിയില്‍ ആകാശം മുട്ടെ വളര്‍ന്നു അഭിമാനിക്കുന്നു. അതിന്റെ കാരണം ഇതാണ്.

2015 ല്‍ ചെന്നൈയിലെ വെള്ളപ്പൊക്കം നേരില്‍ കണ്ട ആളാണ് ഞാന്‍. എന്നെ പോലെ ചെന്നൈയിലെ ഓരോ മലയാളിയും അതിന്റെ ഭീകരത അറിഞ്ഞവരാണ്. എന്നാല്‍ ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ കാണാന്‍ കഴിയാത്ത പലതും ഞാന്‍ പാലക്കാട് ഇരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടു.

1. മത്സ്യ തൊഴിലാളികള്‍ ചെന്നൈയിലും വന്നിരുന്നു.നാട്ടുകാരുടെ വക നല്ലൊരു യാത്ര അയപ്പ് എവിടെയും കണ്ടില്ല. ഇവിടെ army ക്കും മത്സ്യ തൊഴിലാളികളെയും യാത്ര ആക്കിയത് എങ്ങനെ എന്ന് നമ്മള്‍ കണ്ടതാണ്

2. ചെന്നൈയില്‍ വെള്ളം താഴ്ന്ന ശേഷം ഒരുപാടു ബോട്ടുകള്‍ റോഡില്‍ കിടക്കുന്നത് facebook വഴി കണ്ടിരുന്നു. അവരെ കൊണ്ടുവരുമ്പോള്‍ ഉണ്ടായിരുന്ന ശുഷ്‌കാന്തി പിന്നീട് വെള്ളം ഇറങ്ങിയപ്പോള്‍ കണ്ടില്ല. facebook പോസ്റ്റ് വഴി ഇതുപോലെ നമ്മുടെ നാട്ടിലും ഉള്ളതായി അറിഞ്ഞു, പക്ഷെ എത്രയും പെട്ടന്നു തന്നെ അതിനൊക്കെ പരിഹാരവും കണ്ടു.

3. facebook നെ നമ്മള്‍ എല്ലാരും കൂടെ ചേര്‍ന്ന് ഒരു control room ആക്കിയതല്ലേ. ഇതൊന്നും ഞാന്‍ ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ കണ്ടില്ല

4. എന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പടെ വിദേശത്തുള്ള ഒരുപാടു പേര്‍ ശരീരം അവിടെയും മനസ്സ് നാട്ടില്‍ വെച്ചും ഓരോ co-ordination work ഉറക്കം ഇല്ലാതെ ചെയ്തു. ഇതും ഞാന്‍ ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ കണ്ടില്ല.

5. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ keralarescue.in എന്ന website വളരെ പെട്ടന്ന് ഉണ്ടാക്കി ലോകത്തിന്റെ ഓരോ കോണിലും ഇരുന്ന് മലയാളികള്‍ പ്രവര്‍ത്തിച്ചു. IT കമ്പനികള്‍ ഒരുപാടുള്ള ചെന്നൈയില്‍ ഇങ്ങനെ ഒരു ബുദ്ധി ആര്‍ക്കും തോന്നിയില്ല. അഥവാ തോന്നിയിരുനെങ്കിലും അതിനു വേണ്ടത്ര സപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടാവില്ല.

6. ചെന്നൈയിലെ ആല്‍വാര്‍പേട്ടയില്‍ കേരളത്തിലെ വെള്ളപൊക്കത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഒരു call centre!

7. ചെന്നൈയിലെ ഒരു ക്യാമ്പിലും ഭക്ഷണം അധികമായി എന്ന് പറഞ്ഞു കേട്ടില്ല. ഇന്നലെ ടോവിനോ live ല്‍ പറഞ്ഞത് എറണാകുളത്തു മാത്രം 10,000 പേര്‍ക്കുള്ള ഭക്ഷണം waste ആയിപ്പോയി എന്നാണ്. ഇത് നമ്മള്‍ മലയാളികളുടെ സ്നേഹം ആണ്. ഈ സ്‌നേഹക്കൂടുതല്‍ കാരണം ഒരു ക്യാമ്പില്‍ ഭക്ഷണം ഇല്ല എന്ന് അറിയുമ്പോള്‍ എല്ലാവരും അത് അവിടേക്കു എങ്ങനെയെങ്കിലും എത്തിക്കാന്‍ വെമ്പല്‍ കാണിക്കുകയായിരുന്നു. ഇതുകൊണ്ടു തന്നെ ഒരേ ക്യാമ്പില്‍ പല തവണ ഭക്ഷണം എത്തിപ്പെട്ടു.

8. വീടുകള്‍ വൃത്തിയാക്കാന്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഇവിടെ തയ്യാറായി മുമ്പില്‍ നടക്കുന്നു. അങ്ങനെ ചെന്നൈയില്‍ ഉണ്ടായിരുന്നില്ല.

9. പാല്‍ – 200rs, മെഴുകുതിരി – 100 rs. അങ്ങനെ പലതും കൊള്ള ലാഭത്തില്‍ വിറ്റിരുന്നു ചെന്നൈയില്‍. അത്യാവശ്യ സാധനം ആയതുകൊണ്ടും ആവശ്യക്കാര്‍ കൂടുതല്‍ ആയതുകൊണ്ട് കാശുള്ളവര്‍ അതും വാങ്ങി.നമ്മുടെ നാട്ടില്‍ ഒന്ന്‌നോ രണ്ടോ സ്ഥലങ്ങളില്‍ മാത്രമേ അങ്ങനെ വില കൂട്ടി കച്ചവടം ഉണ്ടായുള്ളൂ. അവയൊക്കെ റിപ്പോര്‍ട്ട് ചെയ്ത ഉടനെ തന്നെ Kerala Police ആക്ഷന്‍ എടുത്തു. ചെന്നൈയില്‍ ഇങ്ങനെ ഉള്ള സന്ദര്‍ഭത്തില്‍ പോലീസോ ഗവണ്മെന്റോ ഇടപെട്ടതായി അറിഞ്ഞില്ല.

10. മൃഗങ്ങളെ മാത്രമായി രക്ഷപെടുത്താന്‍ ഒരു ടീം ചെന്നൈയില്‍ കണ്ടില്ല

11. ഒരു രാഷ്ട്രിയവും കാണിക്കാതെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ നമ്മുടെ കൂടെ നിന്നു. ചെന്നൈയില്‍ വെള്ളപൊക്കം ഉണ്ടായപ്പൊ ഓരോ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ചിഹ്നം പതിപ്പിച്ച ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്, അതും സംഭാവന ചെയ്യുന്നവരുടെ കയ്യില്‍ നിന്ന് തട്ടി എടുത്ത ശേഷം.

12. ക്യാമ്പില്‍ ജിമിക്കി കമ്മല്‍ ഡാന്‍സും അന്താക്ഷരിയും <3

13. രാഷ്ട്രീയത്തെയോ രാഷ്ട്രീയകരെയോ പേടിക്കാത്ത നമ്മുടെ IAS ഓഫീസര്‍സ്

14. USB കേബിളും 3 battery ഉം ഉപയോഗിച്ച് മൊബൈല്‍ ചാര്‍ജ് ചെയ്യാം എന്ന് എല്ലാരേയും കൃത്യ സമയത്തു അറിയിച്ചു തന്നു. കുറച്ചു പേര്‍ അത് വീഡിയോ ആക്കി facebook ഇല്‍ ആ അറിവ് ശെരിയാണെന്നു കാണിച്ചു തന്നു. കുറച്ചു വിദ്യാര്‍ത്ഥികള്‍ അത് ഉണ്ടാക്കുകയും സൗജന്യമായി വിതരണം ചെയുകയും ചെയ്തു. ചെന്നൈയില്‍ വെള്ളപ്പൊക്കത്തില്‍ ഇതൊന്നും ആരും ആരോടും പറഞ്ഞു കൊടുത്തില്ല.

15. നാട്ടുകാരുടെ ജീവന് വേണ്ടി പരസ്യമായി മാധ്യമങ്ങളോടും മറ്റും കെഞ്ചുന്ന ഒരു ജനപ്രതിനിധി – MLA സജി ചെറിയാനെ പോലെ ചെന്നൈയില്‍ ആരും ഉണ്ടായിരുന്നില്ല.

16. ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ എത്ര പേര് മരിച്ചു എന്ന കൃത്യമായ കണക്ക് ഇന്നും ജനങ്ങള്‍ക്ക് ഉണ്ടാവില്ല. പല കൂട്ട മരണങ്ങള്‍ മാധ്യമങ്ങളേയോ പുറം ലോകത്തിനെയോ അറിയിച്ചിരുന്നില്ല.(ഇതിനെ പറ്റി ചെന്നൈവാസികള്‍ക്കു അറിയാം. രാഷ്‌സ്ട്രിയപരമായ കാര്യങ്ങള്‍ ഞാന്‍ കൂടുതല്‍ പറയുന്നില്ല). നമ്മുടെ കേരളത്തിലെ ഓരോ ജില്ലയിലെയും കണക്കു മലയാളികള്‍ക്ക് അറിയാം. നമുക്ക് നമ്മുടെ നാട്ടില്‍ ഒരുപാട് സ്ഥാനമുണ്ട്.

17. കേരളം വെള്ളപൊക്കത്തില്‍ അകപ്പെട്ട സമയത്തുതന്നെ Back to life kit, Clean up kit, Kids kit എന്നിങ്ങനെ ആളുകള്‍ വീടുകളിലേക്ക് തിരിച്ചു പോകുമ്പോള്‍ ഉപയോഗിക്കാനായി ഒരു മുന്‍കരുതല്‍ എന്നപോലെ സംഭരിച്ചു തുടങ്ങി. ഇത്രയും ദീര്ഘവീക്ഷണത്തോടെ ഉള്ള ഒരു കാര്യവും ചെന്നൈയില്‍ കണ്ടില്ല.

18. കേരളത്തില്‍ ഡാമുകള്‍ തുറക്കുന്നതിനു മുന്‍പ് തന്നെ പുഴകളുടെ തീരത്തു താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കുകയും മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ചെന്നൈയിലെ ചെമ്പരമ്പാക്കം തടാകം തുറന്നു വിടുന്നതിനു മുന്‍പ് ജാഗ്രതാ നിര്‍ദ്ദേശം കൊടുക്കാന്‍ വൈകിയതുകൊണ്ട് ആളുകള്‍ക്ക് മാറി താമസിക്കാനുള്ള സമയപരിധി ഉണ്ടായിരുന്നു എന്ന് പല രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

19. ഗൂഗിള്‍ ലൊക്കേഷന്‍ ഷെയര്‍ ചെയ്തത് വഴി നിരവധി ആളുകളെ രക്ഷപെടുത്തി നമ്മുടെ കേരളത്തില്‍. ഇതും ചെന്നൈയില്‍ കണ്ടില്ല.

20. വെള്ളപ്പൊക്കം കഴിഞ്ഞാലുടനെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്. അതിനായുള്ള മുന്‍കരുതലുകള്‍ ഗവണ്മെന്റും മലയാളികളും മുന്നില്‍ കണ്ട് അത് പല മാധ്യമങ്ങളിലൂടെയും (പത്രം, ഫേസ്ബുക്, whatsapp, TV etc) എല്ലാവരിലേക്കും എത്തിച്ചു.

21. വീടുകളില്‍ എത്തുമ്പോള്‍ എന്തൊക്കെ ചിന്തിക്കണം എന്ന് എല്ലാവരിലേക്കും എത്തിച്ചു. വൈദ്യതി എങ്ങനെ അപായം ഇല്ലാതെ ഉപയോഗിക്കാം, ഇഴ ജന്തുക്കള്‍ വീടിന്റെ അകത്തു ഉണ്ടായാല്‍ എന്ത് ചെയ്യണം, മൃഗങ്ങളുടെ ശവ ശവീരം എങ്ങനെ കൈകാര്യം ചെയ്യണം എന്നിങ്ങനെ പലതും നമ്മള്‍ എല്ലാവരിലേക്കും എത്തിച്ചു കൊടുത്തു .

22. നമ്മുടെ നാട്ടില്‍ ഓരോ സ്ഥലത്തും മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് പോകുമ്പോള്‍ രണ്ടു നിലയുള്ള വീടുകളിലെ ആളുകള്‍ അവരെ ഒരു നില മാത്രം ഉള്ള വീടുകളിലേക്ക് ആദ്യം പറഞ്ഞയച്ചു

23. നമ്മുടെ നാട്ടില്‍ ഒരുപാട് വെള്ളം കയറിയിട്ടും മൊബൈല്‍ സിഗ്‌നലുകള്‍ മൊത്തത്തില്‍ നമ്മളെ ചതിച്ചില്ല. അതുകൊണ്ടാണ് വെള്ളപ്പൊക്കത്തില്‍ അകപെട്ടവര്‍ പോലും facebook live വന്ന് അവരുടെ കഷ്ടങ്ങള്‍ അറിയിച്ചത്.

24. അതുപോലെ തന്നെ വൈദ്യതി. KSEB യിലെ ലൈന്‍മാന്മാര്‍ രാവും പകലും ഇല്ലാതെ മഴയത്തും പ്രളയത്തും നമ്മെ സഹായിച്ചു. ചെന്നൈയിലെ ഒരു വീടിലും ആ സമയത്തു വൈദ്യതി ഉണ്ടായിരുന്നില്ല.

25. 6 വലിയ പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിച്ച് life jacket ഉണ്ടാക്കാം എന്ന് എല്ലാരേയും കൃത്യ സമയത്തു അറിയിച്ചു തന്നു.

26. ക്യാമ്പുകളില്‍ മൃഗങ്ങള്‍ക്കു പ്രത്യേകമായി ഭക്ഷണ ശേഖരണം <3

ഇനിയും ഉണ്ട് പറഞ്ഞാല്‍ തീരാത്ത ഒരുപാടു വ്യത്യാസങ്ങള്‍……………………………..

അതുകൊണ്ടാവാം കേരളത്തിന് മറ്റ് രാജ്യങ്ങളില്‍ നിന്നും സംസഥാനങ്ങളില്‍ നിന്നും ഒരുപാടു സഹായം വേണ്ടുവോളം കിട്ടുന്നത്.

നമ്മള്‍ മാലയാളികളെ പോലെ നമ്മള്‍ മലയാളികള്‍ മാത്രമേ ഉള്ളു. ചെന്നൈയിലെ വെള്ളപ്പൊക്കത്തിന് ശേഷം അതിവേഗം തന്നെ നഗരം പഴയ ശക്തി വീണ്ടെടുത്തു് അതെ വീര്യത്തോടെ തന്നെ തിരിച്ചു വന്നു. അതിനേക്കാള്‍ 1000 മടങ്ങു വേഗത്തില്‍ നമ്മുടെ കേരളം തിരിച്ചു വരും എന്നതില്‍ നമ്മുടെ മുഖ്യമന്ത്രിയെ പോലെ എനിക്കും യാതൊരു സംശയവും ഇല്ല. എല്ലാവരുടെയും ഈ കൂട്ടായ്മ മാത്രം മതി നമ്മുക്ക് തിരിച്ചു വരാന്‍.

ട്രെയിന്‍ വാളയാര്‍ എത്തുമ്പോ ഒരു സ്‌പെഷ്യല്‍ ഫീല്‍ ഉണ്ട്. ആ ഒരു സുഖം വേറെ തന്നെയാ..അത് അനുഭവിച്ചറിഞ്ഞവര്‍ക്കേ അറിയൂ

Related posts