ടോയ്‌ലറ്റ് ഫ്‌ളഷിന്റെ ശബ്ദം ഉറക്കം കെടുത്തുന്നു ! അയല്‍വാസിയ്ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് എട്ടു ലക്ഷം രൂപ…

അയല്‍വാസിയുടെ ടോയ്‌ലറ്റ് ഫ്‌ളഷിന്റെ ശബ്ദം ഉറക്കം കെടുത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന്
ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് എട്ടു ലക്ഷം രൂപ.

2003ലാണ് ഗള്‍ഫ് ഓഫ് പോയറ്റ്സില്‍ താമസിക്കുന്ന ദമ്പതികള്‍ അയല്‍വാസിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

അയല്‍വാസിയുടെ ടോയ്‌ലറ്റ് ഫ്ളഷിന്റെ വലിയ ശബ്ദം തങ്ങള്‍ക്ക് രാത്രിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മതിയായ ഉറക്കം ലഭിക്കുന്നില്ലെന്നുമായിരുന്നു പരാതി.

കേസ് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി ദമ്പതികള്‍ക്ക് എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ അയല്‍വാസിയോട് ഉത്തരവിട്ടത്.

നാല് സഹോദരങ്ങളാണ് ദമ്പതികളുടെ അയല്‍പ്പക്കത്ത് താമസിക്കുന്നത്. ഇവരുടെ ഫ്ളാറ്റിലെ ഫ്ളഷില്‍ നിന്നാണ് ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാകുന്നത്.

ദമ്പതികളുടെ കിടപ്പുമുറിയുടെ എതിര്‍വശത്താണ് അയല്‍വാസിയുടെ ടോയ്‌ലറ്റ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോഴെല്ലാം ഈ ശബ്ദം ദമ്പതികളുടെ രാത്രിയിലെ ഉറക്കത്തിന് തടസമാകുന്നുണ്ട്.

മാത്രമല്ല, അവരുടെ ബെഡ്റൂം തീരെ ചെറുതായതിനാല്‍ ബെഡ് മറ്റൊരു വശത്തേക്ക് മാറ്റിയിടാനും കഴിയാത്ത അവസ്ഥയാണ്.

കോടതി ഇക്കാര്യം വളരെ ഗൗരവകരമായാണ് എടുത്തത്. മാത്രമല്ല, രണ്ട് ഫ്ളാറ്റുകളിലും പരിശോധന നടത്താന്‍ ഉത്തരവിടുകയും ചെയ്തു.

പരിശോധന നടത്താന്‍ ഫ്ളാറ്റിലെത്തിയ ഇന്‍സ്പെക്ടര്‍മാര്‍ അയല്‍വാസികളോട് ടോയ്ലറ്റിലെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന ഫ്ളഷ് മാറ്റാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കോടതി വിധിയില്‍ നിരാശരായ നാല് സഹോദരങ്ങളും സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ അവിടെയും കോടതി ദമ്പതികള്‍ക്ക് അനുകൂലമായ വിധിയാണ് പ്രസ്താവിച്ചത്.

ഫ്‌ളഷിന്റെ ശബ്ദം ”ഉറങ്ങുന്നതിനുള്ള പരാതിക്കാരുടെ അവകാശം ലംഘിച്ചു” എന്നാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.

മാത്രമല്ല, അയല്‍വാസികള്‍ ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി 8 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

നേരത്തെ, ഇംഗ്ലണ്ടിലും സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജെയിംസ് ബ്ലണ്ടിന്റെ പാട്ടുകള്‍ വെച്ച് അയല്‍ക്കാരെ ശല്യം ചെയ്ത യുവാവിന് 1400 പൗണ്ട് ആണ് പിഴ ചുമത്തിയത്.

പ്ലിമൗത്ത് സ്വദേശിയായ മാര്‍ക് കാരിക്കാണ് ‘യു ആര്‍ ബ്യൂട്ടിഫുള്‍’ എന്ന ബ്ലണ്ടിന്റെ ഗാനം ഉറക്കെ പ്ലേ ചെയ്തതിന് പിഴ ചുമത്തിയത്.

ഇത് ചുറ്റുമുള്ളവരുടെ ഉറക്കം കെടുത്തിയെന്നും അവര്‍ക്ക് സമ്മര്‍ദ്ദവും ക്ഷീണവും ഉത്കണ്ഠയും ഉണ്ടാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.

Related posts

Leave a Comment