ദീപാ നിശാന്തിന്റെ കോപ്പിയടികളില്‍ സംഘപരിവാര്‍ കവിതകളും ! ശബരിമല വിഷയത്തില്‍ തടവിലായ പരിവാറുകാരെ ട്രോളാന്‍ ഉപയോഗിച്ചത് ജനം ടിവിയിലെ മനോജ് മനയലിന്റെ കവിത; വീണ്ടും ഒരു ദീപയടി’ക്കഥ കൂടി പുറത്തുവരുമ്പോള്‍…

കൊച്ചി:കവിതാ മോഷണക്കേസില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ദീപാ നിശാന്ത് സംഘപരിവാര്‍ കവിതകളും മോഷ്ടിച്ചിരുന്നുവോ എന്ന ചോദ്യം ഉയരുകയാണ് ഇപ്പോള്‍. കലേഷിന്റെ കവിതാ മോഷണത്തില്‍ തന്ന ചതിച്ചത് ശ്രീചിത്രനാണെന്ന് പറഞ്ഞ് ദീപ തലയൂരിയെങ്കിലും വിവാദം ഇപ്പോഴും കത്തിപ്പടരുകയാണ്. ഇപ്പോള്‍ ദീപയുടെ കോപ്പിയടിയുമായി ബന്ധപ്പെട്ട് പുതിയ ആരോപണവും എത്തിയിരിക്കുകയാണ്.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ മനോജ് മനയിലാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രളയ കാലത്ത് ഓഗസ്റ്റ് 20നു സമൂഹ മാധ്യമങ്ങളില്‍ സംഘപരിവാറിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് താന്‍ രചിച്ച കവിതയാണ് ദീപ അടര്‍ത്തിയെടുത്ത് ശബരിമല പ്രക്ഷോപങ്ങളെ താഴ്ത്തികെട്ടാന്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ വാദം. തന്റെ കവിതയും ദീപയടിക്ക് വിധേയമായി എന്നാണ് മനോജിന്റെ പോസ്റ്റ്. എന്നാല്‍ സംഘപരിവാറിനെതിരെയുള്ള പോസ്റ്റായിരുന്നു അതെന്ന് വ്യക്തമാണ്. ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് ജയിലിലെ മെനു വിശദീകരിച്ച് ഇട്ട ട്രോളിലാണ് മനോജ് മനയലിന്റെ കവിതയും ഉള്ളത്.

”ഇനി ഞാനൊരു സത്യം പറയാം. #ദീപയടി ക്ക് ഞാനും വിധേയനായിരിക്കുന്നു. പ്രളയകാലത്ത് (2018 ഓഗസ്റ്റ് 21) ഞാനെഴുതിയ വരികള്‍, ദീപ നിശാന്ത് 2018 ഒക്റ്റോബര്‍ 27നു തന്റെ സ്വന്തമെന്ന നിലയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു! പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇവിടെ കൊടുക്കുന്നു. ഇതായിരുന്നു മനോജ് മനയില്‍ ദിവസങ്ങള്‍ക്ക് മുമ്പിട്ട പോസ്റ്റ്. ഇതോടെ സംഘപരിവാര്‍ ദീപയുടെ മോഷണത്തിലെ പുതിയ വിവാദം ഏറ്റെടുക്കുകയായിരുന്നു. നേരത്തെ കലേഷിന്റെ വിഷയം സജീവ ചര്‍ച്ചയാക്കാന്‍ പരിവാറുകാര്‍ മുതിര്‍ന്നിരുന്നില്ല. എന്നാല്‍ മനോജ് മനയില്‍ വിഷയമെത്തിയപ്പോള്‍ പരിവാറുകാരും ദീപയുടെ മോഷണം ആഘോഷമാക്കുകയാണ്. എന്നാല്‍ ഇത് മോഷണമല്ലെന്നും ട്രോളാണെന്നുമാണ് ദീപ അനുകൂലികളുടെ വാദം.

ഓഗസ്റ്റ് 20നാണ് പ്രളയദുരന്ത സേവനത്തിനിടെയില്‍ വീര ചരമം പ്രാപിച്ച സ്വയം സേവകര്‍ക്കായി മനോജ് മനയില്‍ കവിത എഴുതിയത്. സംഘപരിവാര്‍ നിരയിലെ ചിന്താകേന്ദ്രങ്ങളില്‍ പ്രമുഖനാണ് ജനം ടിവിയുടെ പ്രോഗ്രാം ഹെഡ് കൂടിയായ മനോജ് മനയില്‍. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന വ്യക്തിയുമാണ്. വിഷയത്തില്‍ രാഹുല്‍ ഈശ്വറുമായി നിരന്തര സംവാദങ്ങളും നടത്തിയിരുന്നു. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ മനോജ് മനയലിന്റെ കവിത അതേ പോലെ ദീപ ഉപയോഗിച്ചുവെന്ന് വ്യക്തമാണ്. പതിവു പോലെ വരികള്‍ തിരിച്ചിട്ടാണ് ദീപ കവിത പോസ്റ്റ് ചെയ്തത്. ഇത് കോപ്പിയടിയാണെന്നാണ് മനോജ് മനയില്‍ പറയുന്നത്.

എന്നാല്‍ കവിതയിലെ വിരകളെ ക്വാട്സിലാണ് ദീപ് കൊടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റാരുടേയോ വരികളാണ് ഇതെന്ന സൂചനയായി ക്വാട്സിനെ ചൂണ്ടിക്കാട്ടുകയാണ് ദീപാ അനുകൂലികള്‍. അങ്ങനെയാണെങ്കില്‍ എന്തിനാണ് വരികള്‍ തിരിച്ചെഴുതിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഏതായാലും മോഷണത്തിന് സംഘപരിവാര്‍ കവികളെ പോലും ദീപ ഉപയോഗിക്കുന്നുവെന്ന വാദമാണ് സജീവമാകുന്നത്. അതിനിടെ മറ്റാരെങ്കിലുമാകും ദീപയ്ക്ക് മനോജ് മനയിലിന്റെ കവിത ഇട്ടുകൊടുത്തതെന്ന വാദവും സജീവമാണ്. ഏതായാലും കോപ്പിയടി വ്യക്തമാക്കി മനോജ് ഇട്ട പോസ്റ്റ് വൈറലാണ്.

ശബരിമല പ്രക്ഷോഭത്തില്‍ കൂട്ട അറസ്റ്റ് നേരിട്ട സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പരോക്ഷമായി ജയിലില്‍ സുഭിക്ഷ ഭക്ഷണവും സൗകര്യങ്ങളും ലഭ്യമാണെന്ന രീതിയില്‍ ജയില്‍ ഭക്ഷണ മെനുവിന്റെ ഒപ്പമാണ് ഒക്ടോബര്‍ 27ന് സമൂഹ മാധ്യമങ്ങളില്‍ മനോജിന്റെ കവിതയുടെ ഒരു ശകലം ദീപ പകര്‍ത്തി വെച്ചിരിക്കുന്നത്. വരികള്‍ ഇന്‍വെര്‍ട്ടഡ് കോമയുടെ അകത്താണെങ്കിലും കവിതയുടെ ഉറവിടമോ കവിയുടെ പേരോ ദീപ പോസ്റ്റ് ചെയ്തിട്ടില്ല. ഇതാണ് കോപ്പിയടിക്ക് കാരണമായി ആരോപിക്കുന്നത്.

സംഘപരിവാറിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ ആഞ്ഞടിച്ചിരുന്ന സിപിഎം സഹയാത്രികയായ ദീപയുടെ കവിതാ മോഷണത്തെ സംഘപരിവാര്‍ ആഘോഷമാക്കുകയാണ്. യുവകവി എസ് കലേഷിന്റെ കവിതയിലെ വരികള്‍ മോഷ്ടിച്ചെന്നാണ് ആദ്യം പുറത്തു വന്ന ആരോപണം. എകെപിസിടിഎ മാസികയില്‍ ദീപ പ്രസിദ്ധീകരിച്ച കവിത തന്റേതെന്ന് പറഞ്ഞായിരുന്നു എസ് കലേഷ്് രംഗത്തെത്തിയത്. അതെ സമയം തന്നെ ചതിച്ചു ഇതില്‍ പെടുത്തിയതാണെന്നും എങ്കിലും കലേഷിന് ഉണ്ടായ മാനസിക വിഷമത്തില്‍ മാപ്പ് ചോദിക്കുന്നതായും ദീപ പറഞ്ഞു. ഇതിന് ശേഷമാണ് ശ്രീചിത്രനാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്.

അതിനിടെ ബഹ്റൈന്‍ കേരളീയ സമാജവും ഡി.സി ബുക്സും സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തില്‍ ദീപാ നിശാന്തിനെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വിത മോഷണത്തിന്റെ പേരിലുള്ള വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ അവര്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ലെന്നും സമാജവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. എഴുത്തുകാരെ പങ്കെടുപ്പിക്കാനുള്ള ചുമതല ഡിസി ബുക്സാണ് നിര്‍വഹിക്കുന്നത്. അതുപ്രകാരം സമാജത്തില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ദീപാനിശാന്തിനെ ക്ഷണിച്ചിരുന്നു. ഇവര്‍ക്കുള്ള വിസയും തയ്യാറായിട്ടുണ്ട്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ ഇവരുടെ പങ്കാളിത്തം അനശ്ചിതാവസ്ഥയിലാണ്.

Related posts